2012 ഏപ്രിൽ 29, ഞായറാഴ്‌ച

daaridrya kaandam - 2

അങ്ങിനെയിരിക്കെ ഒരു ദിവസം സന്ധ്യാ സമയത്ത് ഹോട്ടലില്‍ വെയിറ്റര്‍ ആയ പട്ടേല്‍ സാബ് ഒരു വേശ്യയുമായി റൂമില്‍ കയറി വന്നു. പട്ടേല്‍ ഞങ്ങളുടെ റൂമില്‍ ഏറ്റവും പത്രാസും പൈസയും ഉള്ള അന്തേവാസിയാണ്. പല  തവണ ജംഗ്ളി മഹാരാജ് റോഡിലുള്ള കല്‍ക്കത്ത രെസ്ടോരന്റില്‍ പുള്ളിയുടെ ഔദാര്യത്തില്‍ പള്ള നിറച്ചതും ആണ്. പട്ടേല്‍ ഒരു BJP-ക്കാരന്‍ ആണ്. അതുകൊണ്ട് ചെറിയ രീതിയില്‍ ചില വാഗ്വാദങ്ങള്‍ പലപ്പോഴും ഞായറാഴ്ചകളില്‍ പതിവുണ്ട്. പുള്ളിയുടെ ഫ്രണ്ട് ആയ ഒരു എന്‍ജിനീയര്‍ ഞായറാഴ്ച കാണാന്‍ വരും. അന്തസ്സോടെ, അഭിമാനത്തോടെ പട്ടേല്‍ പരിചയപ്പെടുത്തും. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ്സുകാരന്‍  ആയിരുന്നു. കൂടിക്കാഴ്ച അവസാനിക്കുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാവിയില്‍ രണ്ടു പേരും കണ്ടു വെച്ചിട്ടുള്ള ഉള്‍ക്കൃഷ്ടമായ ചിന്താ  ധാരയിലെ വ്യതാസങ്ങളെ ചൊല്ലിയുള്ള കടി പിടിയിലാവും. ഫ്രണ്ട് ചോദിക്കും: നിങ്ങടെ നേതാവ് ആ ശുംഭന്‍ ബാല്‍ താക്കറെ, അയാളെ നിങ്ങള്‍ ഏതു വകുപ്പിന്റെ മന്ത്രിയാണ് ആകാന്‍ പോവുന്നത്....പട്ടേലിന് ഒരു സംശയവുമില്ല: "അയാളെ ഞങ്ങള്‍ രാഷ്ട്രപതിയാക്കും. എന്നാലും നിങ്ങടെ എല്ലാ നപുംസകങ്ങളെക്കാളും ഭേദം തന്നെ...."

വര്‍ത്തമാനവും ഭാവിയും എല്ലാം അത്യന്തം അനിര്‍വചനീയമായ ചോദ്യങ്ങള്‍ ആയി നില നില്‍ക്കുമ്പോഴും ഈ ചര്‍ച്ചകള്‍ ആയിരുന്നു അതില്‍ അനല്‍പ്പം ആയ ആനന്ദം പകര്‍ന്നു തന്നിരുന്നത് എന്ന് പറയാതെ വയ്യ.

പട്ടേല്‍ കൊണ്ട് വന്ന പെണ്‍കിടാവ്, നിഷ്കളങ്കന് ഇത്രമേല്‍ വശ്യത തോന്നാന്‍ ഉതകുന്ന ചാരുത ആണെന്ന സത്യം അവിതര്‍ക്കിതമാണ്. അത് അല്ലെങ്കിലും പൂനയില്‍ ഏതൊരു പെണ്ണിന്റെയും ജന്മ ഭാഗ്യം ആണെന്ന് വേണം കരുതാന്‍. മുന്തിരിച്ചാറു പോലെ, തൊട്ടും തൊടാതെയും ആസ്വദിക്കപ്പെടുന്ന ദൃശ്യ ഭംഗിപോലെ, ഭൂമിയില്‍ നാം തീര്‍ത്ത സ്വര്‍ഗീയ ഭാവനകള്‍ക്ക് നിറങ്ങള്‍ പകരുന്ന ചൈതന്യ സങ്കലപങ്ങള്‍ പോലെ, പൂനയില്‍ പെണ്‍കുട്ടികള്‍ വശ്യ ചാരുതയായി നിങ്ങളെ എന്നും ആകര്‍ഷിക്കും. ചുവന്ന തെരുവില്‍ ഈ വര്‍ഗത്തിനെ കണ്ടു പരിചയിച്ചതാണ് - അത് വേറെ കഥ. അവരുടെ ജീവിതം എന്തെന്നറിയാന്‍ അവരുടെ കദന വീഥികളിലൂടെ പദയാത്രകള്‍ നടത്തിയ കാലം. അതൊക്കെ ഓര്‍മകളില്‍ ഒരു മുറിയും ആഘാതവും ആയി നിന്നോട്ടെ, കാഴ്ചകള്‍ തിമിരാനുഗ്രഹം ഭാവിചീടട്ടെ....

പക്ഷെ ഇവള്‍, മുല്ലപ്പൂ മാലയും ചൂടി, ഇത്രയടുത്ത് വന്നു നില്‍ക്കുമ്പോള്‍ എന്തോ, അത്രയും അടുത്ത് ഒരു പെണ്ണ് വന്നു നില്‍ക്കുന്നത് ആദ്യമായിട്ടായതിനാല്‍ ആവാം ഈ സംത്രാസം.' മിഴി പൂട്ടുക മിഴിനീരൊപ്പുക' എന്ന് കവി പാടുന്നതിനും മുമ്പ്‌, പട്ടിണിയിലും പട്ടേലിനെതിരെ രോഷം പതഞ്ഞു വന്നത് പ്രായത്തിന്‍റെ അസന്തുലിതമായ വികാരങ്ങളാല്‍ ആവണം. അല്ലെങ്കിലും കാഴ്ച്ചയുടെ പരിമിതികളില്‍ നാം കല്പിച്ചു കൂട്ടുന്ന സങ്കല്‍പങ്ങള്‍ക്ക് ജീവിത വീക്ഷണത്തിന്റെ മൊത്തമായ പരിഗണനകളില്‍ എന്ത് വില?
ഉടക്കിയപ്പോള്‍ പട്ടേല്‍ ലെയ്ന്‍ മാറ്റി. എന്നാ പിന്നെ നീ ആദ്യം. കേട്ട പാതി കേക്കാത്ത പാതി ആ അതി സുന്ദരി ദാണ്ടേ കട്ടിലില്‍ വന്നിരിപ്പായി, ബ്ലൌസോക്കെ അഴിയ്ക്കാനും തുടങ്ങി. ഇനി ഇവിടെ ഇരുന്നാല്‍  പലതിനും ഉത്തരം പറയേണ്ടി വരും എന്ന ഭീരുത്വ ചിന്തയോ അതോ പട്ടേലിനെ പിണക്കി അവിടെ ജീവിയ്ക്കാന്‍ പറ്റാത്ത ദാരിദ്ര്യത്തിന്റെ നിസ്സഹായതയോ അതോ വെറും കപട ആദര്‍ശ ചിന്തയോ എന്തോ (എന്തിനാണ്  ഈ കപടം എന്ന വാക്ക് സ്വയം ഒരു ആഭരണം ആയി അണിയുന്നത്? സ്വന്തം വേഷത്തെ പറ്റി മറ്റുള്ളവര്‍ക്ക് ഒരു തെറ്റിധാരണയും ഉണ്ടാവാതിരിയ്ക്കാന്‍ എന്ന്  വിവക്ഷ.)...അവിടെ നിന്നിറങ്ങി.


തെരുവില്‍ ബസ്സ് കാത്തു നില്‍കുമ്പോള്‍ വീട് എന്നോ താവളം എന്നോ പറയാന്‍ എങ്കിലും ഉള്ള  ഇരുമ്പിന്റെ ഫ്രേമില്‍ തീര്‍ത്ത ഒരു കട്ടിലും അതില്‍ നാമ മാത്രമായ ഒരു കിടക്കയും അതിലുള്ള മൂട്ടകളും എല്ലാം മിസ്സ്‌ ആവുന്നുവല്ലോ എന്ന ചിന്തയായിരുന്നു. എത്ര വിചിത്രമാണ് ജീവിതം! കിടക്കാന്‍ ആഡംബര  കട്ടിലും കഴിയ്ക്കാന്‍ വിഭവങ്ങളും പരിചരിയ്ക്കാന്‍ സേവകരും നഷ്ടപ്പെട്ടതിനെക്കാള്‍ വേദന ഈ താല്‍ക്കാലിക സത്രം ഒരു രാത്രിയ്ക്ക് വേണ്ടിയെങ്കിലും പരിത്യജിയ്ക്കുമ്പോള്‍ ആണെന്ന്!


കയ്യില്‍ ഉള്ള 5 രൂപ വെച്ച് എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലം നമ്മുടെ ജോമോന്‍ താമസിക്കുന്ന ഖട്കെ വാസ്ലെ-യിലെ വീട്ടില്‍ തന്നെ. അവിടെയാവുമ്പോള്‍ വേറെ അധികം ചിലവും ഇല്ല, ടെലെഫോണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മറാത്തി മറിച്ച് കൊടുക്കുന്ന വാടക വീടായതിനാല്‍ ആരും അന്വേഷിച്ചു വരുന്ന പ്രശ്നവും ഇല്ല. PMT ബസ്സിറങ്ങി ആഞ്ഞു പിടിച്ചു. അവന്‍ അവിടെ ഉണ്ടോ എന്തോ? ഇല്ലെങ്കില്‍ തിരിച്ചു സ്വ വസതിയിലേയ്ക്ക്‌ പോവാന്‍ നടക്കുക തന്നെ വഴിയുള്ളൂ. കാരണം ഇനി 2 രൂപയെ ബാകിയുള്ളൂ. 

പെട്ടെന്നതാ പുറകില്‍ ഒരു ആള്‍ക്കൂട്ടം...അവര്‍ ആണെങ്കില്‍ എന്തോ ലക്‌ഷ്യം വെച്ചിട്ടെന്ന പോലെ പിന്നാലെ പാഞ്ഞു വരികയുമാണ്. കുറച്ചു വേഗം നടന്നു നോക്കി, അവരാണെങ്കില്‍ പതിന്‍ മടങ്ങ്‌ സ്പീഡില്‍ തൊട്ടു പിറകെ. കഷ്ടിച്ച് ജോമോന്റെ അപാര്‍ട്ടുമെന്റില്‍ എത്തിപ്പെട്ടു. അവന്റെ ഡോര്‍ മൂന്നാം നിലയിലേയ്ക്ക് ഓടിക്കയറുമ്പോള്‍ ഒരു ജാഥയ്ക്ക് ഉള്ള ആളുകള്‍ പുറകെ വരുന്നുണ്ടായിരുന്നു. വാതിലിലില്‍ മുട്ടിയപ്പോള്‍ ഒരു അനക്കവും കേക്കുന്നില്ലല്ലോ...ഇടിച്ചും ചവിട്ടിയും നോക്കി. ഹൂം ഹൂ. ആരും അകത്തില്ല. താഴെയ്ക്കിറങ്ങാന്‍ ഒരു നിവര്‍ത്തിയും ഇല്ല. എന്ന പിന്നെ മോളിലോട്ട് തന്നെ കേറുക. ടെറസ്സില്‍ കയറുന്ന വാതില്‍ ഭാഗ്യത്തിന് തുറന്നു കിടപ്പുണ്ട്. വേഗം ടെറസ്സില്‍ കയറി, പക്ഷെ വാതിലിനു ഉള്ളില്‍ നിന്നെ ബോള്‍ട്ട് ഉള്ളൂ പുറത്തു ലോക്ക് ചെയ്യാന്‍ ഒന്നും ഇല്ല. വാതില്‍ തള്ളി പിടിച്ചു ടെറസ്സില്‍, പിന്‍ഗാമികള്‍ ഇങ്ങോട്ട് വരില്ലായിരിയ്ക്കാം എന്ന വിശ്വാസത്തോടെ. 

വിശ്വാസം...അതിനു  ഒരു നിമിഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. എട്ടു പത്തു പേരുടെ ശക്തിയ്ക്ക് മുന്‍പില്‍ വാതില്‍ തുറന്നു കൊടുക്കപ്പെട്ടു. തൊഴുതു കൂപ്പിയ കൈകളെ വകവെക്കാതെ അവര്‍ ഓരോരുത്തരായി അവരുടെ മനസ്സിലെ കോണി കയറിച്ച വികാരങ്ങളെ തീരുന്നത് വരെ താടനങ്ങളാല്‍ തകര്‍ത്തുടച്ചു. ചില ഉദാഹരണങ്ങള്‍ പറയുകയാണെങ്കില്‍, "നിന്‍റെ വീടെവിടെ?" എന്ന് ചോദ്യം. വീട് എന്നൊന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴും ഇവരോട് വീടിനെ പറ്റി വര്‍ണിയ്ക്കാന്‍ താമസിയ്ക്കുമ്പോഴും അവര്‍ അടിയ്ക്കാന്‍ ചാന്‍സുകള്‍ കണ്ടെത്തുകയായിരുന്നു. പടെ പടെ എന്ന് പലരുടെയും കൈക്കരുത്തുകള്‍ കവിളാല്‍ ഏറ്റു വാങ്ങിയതിനു ശേഷം ഒരു മാന്യന്‍ ആ ടെറസ്സില്‍ വരികയുണ്ടായി. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന പോലെ എന്തൊക്കെയോ അയാള്‍ പറയുന്നുണ്ടായിരുന്നു....എല്ലാം മനസീലായില്ല. അതിനു മുന്‍പേ ബോധം സലാം പറഞ്ഞിരുന്നു. അതുപോലെ തന്നെ കൊമ്പ് വെച്ച് കെട്ടിയ ആത്മാഭിമാനപ്പട്ടവും ചവിട്ടേറ്റു ഒതുക്കപ്പെട്ടിരുന്നു.

അതിരാവിലെ ഉണരുമ്പോള്‍ ജോമോനും പോത്തച്ചനും കട്ടിലിനടുത്ത്‌ തുറിച്ചു നോക്കി ഇരുപ്പുണ്ടായിരുന്നു. ഉണര്‍ന്നപ്പോള്‍ അവര്‍ക്കല്‍പ്പം ആശ്വാസമായി. പൊക്കിയെടുത്തു മുനിസിപ്പല്‍  ആശുപത്രിയില്‍ കൊണ്ടുപോയി.ജോമോന്‍, നേഴ്സ് പറഞ്ഞ പോലെ എല്ലാ മരുന്നും വാങ്ങിച്ചു കൊണ്ട് വന്നു. മാത്രമല്ല  നെഴ്സിനും മറ്റും നല്ല നോട്ടുകള്‍ കയ്യില്‍ വെച്ച് കൊടുക്കുകയും ചെയ്തു. ജോമോന് എല്ലാത്തിനും വ്യക്തമായ കാരണം ഉണ്ടായിരുന്നു: "എന്നെ കാണാന്‍ വന്ന എന്‍റെ സുഹൃത്തിനു സംഭവിച്ച ദുരിതം എനിയ്ക്ക് സംഭവിച്ചത് പോലെ തന്നെയാണ്. എത്ര പണം  ചെലവായാലും  അത് എനിയ്ക്ക് പ്രശ്നമല്ല . "
2 രൂപ പോക്കറ്റില്‍ വെച്ച്, യാതൊരു മുന്നറിയിപ്പും ഇല്ലാതെ അര്‍ദ്ധ രാത്രി കാണാന്‍ ചെന്ന ഔചിത്യവും സ്വയം ചോദ്യം ചെയ്യുകയായിരുന്നു ആ സമയത്ത്.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു പോത്തച്ചനെ കാണുന്നത് വരെയും ജോമോന്‍ ഒരു സമസ്യ ആയിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ ഈ അച്ചായന്‍ എന്തിനായിരിക്കും ഈ എഴാം കൂലിയെ അന്ന് പണവും പിന്‍ ബലവും തന്നു സഹായിച്ചത്? ഞങ്ങള്‍ വടക്കന്മാര്‍ക്ക് ഒരിയ്ക്കലും മനസ്സിലാക്കാന്‍ പറ്റാത്ത രഹസ്യങ്ങള്‍! പോത്തച്ചന്‍ ഒരു മന്ദബുദ്ധിയൊടെന്ന പോലെ വിശദീകരിച്ചു: "ജോമോന്‍ അവിടെ ഒരു പെണ്ണിനെ കുറെ ദിവസമായിട്ടു പുറകെ നടന്നു ശല്യം ചെയ്യുകയായിരുന്നു, അന്ന് നീ വന്ന ദിവസം, അവന്‍ അവളെ കയറി പിടിച്ചു. അവള്‍ അവളുടെ ആങ്ങളമാരോട് വിവരം പറഞ്ഞു. മൊത്തം കോളനിയില്‍ ഉള്ളവര്‍ ജോമോന്‍ പുറത്തു പോയ സമയത്ത് കൂട്ടം കൂടി കള്ളും കുടിച്ചു അവന്‍ വരുന്നത് നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴാണ് സന്ധ്യാ സമയത്ത് നിന്‍റെ വരവ്, പാതി ഇരുട്ടില്‍ നിന്‍റെ മുഖം അവന്‍റെ പോലെ തോന്നിയത് കൊണ്ടോ അതോ അവനു വെച്ചിരുന്നത് ഏതെങ്കിലും ഒരു മലയാളിയ്ക്ക് കൊടുത്തെയ്കാം എന്ന് വിചാരിച്ചോ എന്തോ നിനക്കിട്ടു ചാമ്പിയത്!"
 ഇത് ജോമോന് അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അച്ചായന്‍ സ്ടയിലില്‍ ഒരു ചിരി പാസാക്കി പോത്തച്ചന്‍. എല്ലാം വിശദമാകുന്ന ചിരി.

ആശുപത്രിയില്‍ നിന്നിറങ്ങി വീണ്ടും വീട്ടില്‍ ചെന്നപ്പോള്‍ അതാ അവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പട്ടേല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. "നീ ഇന്നലെ എന്തിനാണ് ഇവിടെ നിന്നു പോയത്" എന്ന പട്ടേലിന്റെ ചോദ്യം ഇന്നും ഉത്തരം ഇല്ലാതെ അവശേഷിയ്ക്കുന്നു.

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

Daridrya kaandam - 1

ഓര്‍മ്മകള്‍...
പൂന റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഒരു ഹോട്ടല്‍. ജോലി തെണ്ടി നടന്നു ക്ഷീണിച്ചു വിശപ്പും ദാഹവും സഹിയ്ക്കാന്‍ പറ്റാതെ കയറിയതാണ്. 

സ്വഭാവം വെച്ച് ഇത്ര മുന്തിയ ഭക്ഷണശാല കാണുമ്പോള്‍ വായിലെ വെള്ളം ഇറക്കി വേഗത്തില്‍ നടക്കുകയാണ് പതിവ്. പിന്നെ റോഡിലേയ്ക്ക് ഇറക്കി കെട്ടിയ ചായക്കടയില്‍ ഒരു ഹാഫ് ചായ ഓര്‍ഡര്‍ ചെയ്തു അതിനു വഴി തെളിയിയ്ക്കാന്‍ രണ്ടു ഗ്ലാസ്‌ പച്ചവെള്ളം കുടിച്ചു അതിന്‍റെ പിന്നാലെ ചൂടുള്ള അതി മധുരമുള്ള "അമൃത തുല്യ"മായ ചായ കുടിച്ചു കഴിഞ്ഞാല്‍ വിശപ്പ്‌ കുറച്ചു ദൂരം പിന്നിലാക്കപ്പെടും.. 

അക്കാലങ്ങളില്‍ നേരം വെളുത്തു കഴിഞ്ഞാല്‍ തുടങ്ങുക എങ്ങനെ വിശപ്പിനെ പറ്റിയ്ക്കാം എന്ന താത്വിക ചിന്തയാണ്. വെള്ളത്തിന്‌ ദാഹം ശമിപ്പിയ്ക്കല്‍ എന്ന ഒറ്റ ജോലി മാത്രമല്ല എന്ന സാധ്യത കണ്ടെത്തിയതും അക്കാലത്ത് തന്നെ. സ്റ്റേഷന് പിന്നിലെ റെയില്‍ ട്രാക്കുകള്‍ക്കപ്പുറം ചേരി ചേരാ നയം കാത്തു സൂക്ഷിച്ചു കൊണ്ട് ചുറ്റും തകരപ്പാട്ട വീടുകളാല്‍ അലങ്കരിയ്ക്കപ്പെട്ട ഒരു പുരാതന കെട്ടിടത്തിലെ നാലാം നില വലിഞ്ഞു കയറി എത്തിപ്പെട്ടാല്‍ അവിടെ മുറി പങ്കിടാന്‍ ഒരു മധ്യ പ്രദേശുകാരന്‍ ഹോട്ടല്‍ വെയിറ്റര്‍, ഒരു ബംഗാളി ചുമട്ടു തൊഴിലാളി, ഒരു തമിഴന്‍ അക്കൌണ്ടന്റ് എന്നിങ്ങനെ മഹാരഥന്മാര്‍ കുറവല്ല. പക്ഷെ അവര്‍ക്കെല്ലാം പരിവട്ടം മാത്രമേ ഉള്ളൂ, പട്ടിണിയില്ല.പലപ്പോഴും കനിവോടെ ഭക്ഷണം വാങ്ങിച്ചു തന്ന  മഹാത്മാക്കള്‍. എങ്കിലും  മഹാന്മാര്‍ ഒരുമിച്ചു ശാപ്പാടടിയ്ക്കാന്‍ പോവുമ്പോള്‍ വിളിച്ചാല്‍ കൂടെ പോവുന്നത് ഒഴിവാക്കും. അഭിമാനമാണല്ലോ വലുത്. പച്ചവെള്ളം അതിലും വലുത്. "ഞാന്‍ കഴിച്ചു, വിശപ്പില്ല" എന്ന് പറയുമ്പോള്‍ VKN പറഞ്ഞ പോലെ ആവും ചിന്ത: "ഇപ്പൊ ഒരു കിണ്ടി വെള്ളം കുടിച്ചതെയുള്ളൂ, അതൊന്നു ദഹിച്ചോട്ടെ."

അപ്പോള്‍ പറഞ്ഞു വന്നത് മധ്യാഹ്ന സൂര്യന്‍ തകര്‍ത്തു കളഞ്ഞ ചെറുത്ത്നില്‍പ്പുമായി കയറിച്ചെന്ന ഭക്ഷണശാലയെപറ്റിയാണല്ലോ. മുഖം കഴുകി വെടിപ്പാക്കി മെനു പഠിയ്ക്കാന്‍ തുടങ്ങി. ഉപചാര പൂര്‍വ്വം വെള്ളം കൊണ്ട് വെച്ച വെയിറ്ററെ തല്‍ക്കാലം ഗൌനിച്ചില്ല. വെള്ളവും കുടിച്ചില്ല. കാരണം ഇത്തവണ ഭക്ഷണം തന്നെയാണ് ലക്‌ഷ്യം. മെനുവില്‍ ഉപരിപഠനം തന്നെ നടത്തിയപ്പോള്‍ കയ്യിലുള്ള 25 രൂപയില്‍ നില്‍ക്കുന്നത് മുട്ട ബിരിയാണിയാണ് എന്ന് ബോധ്യമായി. ബിരിയാണി കൊണ്ട് വന്ന വെയിറ്റര്‍ ബഹുമാനം വിടാതെ ഗ്രേവി കൊണ്ട് വരട്ടെ എന്ന് ചോദിച്ചു. നോക്കിയപ്പോള്‍ ശരിയാണ്. ബിരിയാണിയുടെ കൂടെ ഒരു സലാട് പോലുമില്ല. എന്നാല്‍ പിന്നെ ഗ്രേവി കൂട്ടി പൂശാം എന്നായി. ആസ്വദിച്ചു കഴിച്ചു.

ബില്ല് വന്നപ്പോള്‍ ബഷീര്‍ പറഞ്ഞ പോലെ സപ്ത നാഡികളും തളര്‍ന്നു. കണ്ണില്‍ ഇരുട്ട് കയറി. പക്ഷെ പേഴ്സ് നഷ്ടപെട്ടത് അല്ല കാരണം. ബില്ല് 35 രൂപ! വെയിറ്ററെ കൊസ്ട്യന്‍ ചെയ്തു: ഇതെങ്ങനെ സംഭവിച്ചു? "സാറ് ഗ്രേവി ഓര്‍ഡര്‍ ചെയ്തില്ലേ? അതിനു 7 രൂപ, പിന്നെ 3 രൂപ ടാക്സും." ഇടലിയുടെ കൂടെ സാമ്പാര്‍ ഫ്രീ കിട്ടുന്ന പോലെ ഇവിടെ നടക്കില്ല എന്ന് ഓര്‍ക്കേണ്ടതായിരുന്നു.

നാട്ടില്‍ നോക്കെത്താ വയലുകളില്‍ നെല്‍ക്കൃഷിയുടെ ആധിപത്യമോ, കുഞ്ഞുനാള്‍ തൊട്ടു മുറ്റം നിറച്ചും മെതിച്ചും ഉണക്കിയും വേവിച്ചും സമൃദ്ധമായ അന്നത്തിന്റെ സമ്പന്നമായ ചരിത്രമോ ഒന്നുമല്ല ഓര്‍മയില്‍ വന്നത്. അറിയാവുന്ന ഒരു മനുഷ്യന്‍ പോലുമില്ലാത്ത ഈ മഹാനഗരത്തില്‍ ആരാണ് എന്നെ 10 രൂപ തന്നു സഹായിയ്ക്കുക? അതും പെട്ടെന്ന്, ഈ ഹോട്ടലുകാര്‍ കടുത്തെന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ്. സെല്‍ ഫോണ്‍ പോട്ടെ, ലാന്‍റ് ഫോണ്‍ പോലും സാര്‍വത്രികം ആയിട്ടില്ലാത്ത കാലം. ഇന്‍ലാന്റുകളില്‍ കത്തെഴുതി വിവരം കൈമാറിയിരുന്ന കാലം. വിവര സാങ്കേതിക വിപ്ലവം അങ്ങ് ദൂരെ ഏഴു കടലും കടന്നു കാണാ മറയത്തെ ആങ്ങളയെയും പെങ്ങളെയും പുഴയും പൂവും പൂക്കളവും സ്വന്തം മടിത്തട്ടിലെ കൊച്ചു വട്ടത്തില്‍ ആവാഹിച്ചു വരുത്തിയിട്ടുണ്ടായിരുന്നില്ല.

കയ്യില്‍ ഉണ്ടായിരുന്ന ഫയലും എടുത്തു കൌണ്ടറില്‍ പോയി. ഫയലും കയ്യിലെ വാച്ചും  അവിടെ വെച്ച് പറഞ്ഞു. ബില്ലടയ്ക്കാന്‍ പൈസ തികയില്ല. 10 രൂപ കുറവുണ്ട്. ഫയലും വാച്ചും ഇവിടെ വെച്ച് വീട്ടില്‍ പോയി ബാക്കി പൈസ എടുത്തു വരാം. ഫയലില്‍ സര്‍ട്ടിഫിക്കറ്റും ഉണ്ട്. ക്ഷമിയ്ക്കണം.

വീട്ടില്‍, അങ്ങനെ പറയാമോ എന്നത് വേറെ വിഷയം, 10 രൂപ പോയിട്ട് 10 പൈസ പോലും ഇല്ല എന്ന രഹസ്യം അവര്‍ക്കെങ്ങനെ അറിയാന്‍ എന്നായിരുന്നു കപട ചിന്ത. വീട്ടില്‍ എന്നല്ല നാട്ടില്‍ തന്നെ കാല്‍ കാശിന്റെ മൂല്യം ഇല്ലാത്ത ദരിദ്രന്‍ മൂല്യബോധത്തില്‍ എങ്ങനെ ധനികന്‍ ആവാന്‍! ഏതായാലും മുഖപടം പൊഴിയാതെ, കാപട്യവും പരാജിതന്റെ വ്രണിത ഭാവവും മിഴികളില്‍ നിന്നും തുടച്ചു, ആത്മ വിശ്വാസക്കുറവു കൊണ്ട് ആര്‍ദ്രമാവുന്ന ശബ്ദം ഉള്ളില്‍ പൂഴ്ത്തി വെച്ച്, തല പൊക്കുമ്പോള്‍ മുന്നില്‍ അതാ ആ വെയിറ്റര്‍. സാറേ എന്ന് വിളിച്ചയാള്‍ ഏതു തെറിയില്‍ ആണ് ഉപസംഹരിയ്ക്കാന്‍ ഭാവം എന്നോര്‍ത്ത് നില്‍ക്കെ അയാള്‍ പറഞ്ഞു: "സാരമില്ല സാര്‍. സാറിവിടെ ഇതൊന്നും വെയ്ക്കേണ്ട. പൊയ്ക്കോളൂ. എന്നെങ്കിലും ഇത് വഴി വരുമ്പോള്‍ 10 രൂപ കയ്യില്‍ ഉണ്ടെങ്കില്‍ ഇവിടെ തന്നു പോയാല്‍ മതി". നിങ്ങള്‍ക്ക് ടിപ്പു പോലും തരാന്‍ പറ്റിയില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ നിലം പരിശാക്കിക്കൊണ്ട് അയാള്‍ മറുപടി നല്‍കി: "എന്നെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇല്ലാത്തവന് ഒരു നേരത്തെ ആഹാരം വാങ്ങിച്ചു കൊടുക്കാന്‍ സാധിച്ചാല്‍ അന്ന് എന്നെ ഓര്‍ത്താല്‍ മതി, അതാണ് എന്റെ ടിപ്."

പിന്നീടും പല തവണ ആ ഹോട്ടലിന്റെ മുന്നിലൂടെ പോയെങ്കിലും ദാരിദ്ര്യത്താല്‍ അനുഗ്രഹീതന്‍ ആയിരുന്നതിനാല്‍ 10 രൂപ തികച്ചു എടുക്കാന്‍ കയ്യില്‍ ഉണ്ടായിരുന്നില്ല. അതുണ്ടായപ്പോഴെയ്ക്കും പിന്നെ ആ നഗരത്തില്‍ നിന്നും ബഹുദൂരം അകന്നു.
വിശക്കുന്നവനു ഒരു നേരം ഭക്ഷണം വാങ്ങിച്ചു കൊടുക്കാനും പിന്നീട് ഒരിയ്ക്കലും സാധിച്ചില്ല. അതുകൊണ്ട് മാന്യനായ ആ     വെയിറ്റര്‍ക്ക് ടിപ്പായി ഇത് സമര്‍പ്പിയ്ക്കുന്നു.