2012 ജൂൺ 1, വെള്ളിയാഴ്‌ച

Daaridrya Kaandam - 4

പൂനയില്‍ ഗണേശോത്സവം...സരസ്  ബാഗില്‍  ഭീംസെന്‍ ജോഷിയുടെ ഹിന്ദുസ്ഥാനി കച്ചേരി നടക്കുന്നു....പഞ്ചേന്ദ്രിയങ്ങളെ ലാസ്യ  ലഹരിയില്‍ തളയ്ക്കുന്ന  സന്ധ്യ .

माझे माहेर पन्धरी....

കൂടെ ചമ്രം പടിഞ്ഞിരുന്നു താളമടിച്ചു ആസ്വദിയ്ക്കുകയാണ്   രത്നഗിരിക്കാരന്‍  യൂസഫ്‌ ഷെയ്ക്കും പിന്നെ ഗുരുവായൂര്‍ക്കാരന്‍ കുഞ്ഞനുജനും. ഗണപതി പാപ്പാ മോറിയ  പാടിക്കൊണ്ടുള്ള  പദയാത്രകളില്‍ ഷെയ്ക്കും കൂടും എല്ലാ വര്‍ഷവും മുടങ്ങാതെ. അതും മലയാളിയുടെ നിര്‍വികാരമായ , സ്വല്‍പ്പം പരിഹാസച്ചുവ  ചേര്‍ത്ത  നിരീക്ഷണത്തോടെയല്ല, മറിച്ച്  ദേഹം മുഴുവന്‍ സപ്തവര്‍ണ്ണം പൂശി, ആനന്ദ  നൃത്തത്തില്‍ ആറാടിക്കൊണ്ടാണ് . സ്വയം  പരിത്യജിച്ചു,  പാട്ടിനൊത്ത്  വെയ്ക്കുന്ന  ആ  ചുവടുകളില്‍ ലയിച്ചു രസിച്ചു നൃത്തം ചെയ്യുന്ന  ഷെയ്ക്കിനെ  നോക്കി പലപ്പോഴും അതിശയിച്ചിട്ടുണ്ട് : എവിടെ നിന്ന്  കിട്ടുന്നു ഇതിനുള്ള  പ്രചോദനം?

കുഞ്ഞനുജന്‍ ആണെങ്കില്‍ നാട്ടില്‍ നിന്നും B.Sc-യ്ക്ക് റാങ്ക്. M.Sc-യ്ക്ക് റാങ്ക്. ഉപരി പഠനത്തിന്‍റെ മോഹങ്ങളും സ്വപ്നങ്ങളുമായി പൂനയില്‍ വന്ന് കഷ്ട കാല കാണ്ഡം  വിധിയായി തലയില്‍ ചുമന്നു. സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് അഞ്ചു സഹോദരങ്ങളെ സര്‍വ സ്വതന്ത്ര ലോകത്തിനു കൈവെടിഞ്ഞു അച്ഛന്‍ യാത്രയായി. അഷ്ടഗൃഹത്തില്‍ പിറന്ന ബ്രാഹ്മണ കുലമഹിമയും പൊളിഞ്ഞ നാലുകെട്ടിന്റെ കഥകളും മാത്രമുണ്ട് അഷ്ട ദാരിദ്ര്യത്തിന്റെ ലഹരിയ്ക്ക് `touchings` ആയി കൂട്ടിന്.

സംഗീതവും സാഹിത്യവും കലാമണ്ഡലം കഥകളി  നടന്മാരുമായി ദിവാളി കുളിച്ചും തിമിര്‍ത്തും നടന്ന  പിതാമഹന്മാര്‍. അവരുടെ പിന്‍ തലമുറയില്‍ വിദ്യാഭ്യാസം നേടി രക്ഷപ്പെടാം എന്ന്  വ്യാമോഹിച്ച  പുതു തലമുറയുടെ ദയനീയ  പ്രതീകമത്രെ കുഞ്ഞനുജന്‍!

സരസ്  ബാഗില്‍ സംഗീത  സദസ്സുകള്‍ രാത്രിയുടെ അന്ത്യ യാമങ്ങളിലാണ് അക്കാലത്ത് സമാപിയ്ക്കാറുള്ളത്. അത് കഴിഞ്ഞു കാല്‍നടയായി മടങ്ങി വരുമ്പോള്‍ ഷെയ്ക്ക് വാചാലനാവും: സംഗീതം തപസ്യയാക്കിയ ഭാരത സംസ്കാരത്തിന്‍റെ പാരമ്പര്യത്തെ പറ്റി. തുളസീ ദാസിനെയും കബീര്‍ ദാസിനെയും പറ്റി. അങ്ങിനെ എത്രയെത്ര രാത്രികള്‍! പിന്നീടു അയോദ്ധ്യയില്‍ പള്ളി തകര്‍ത്തപ്പോള്‍ വിജയ  ലഹരിയുടെ ആന്ധ്യം ആവേശമായി ലക്ക്  കെട്ട  സ്വന്തം സഹപ്രവര്‍ത്തകര്‍ ആ  സാധുവിനെ ഫോണ്‍  ചെയ്ത്  ``ജയ്‌ ശ്രീരാം `` എന്ന്  പറഞ്ഞ്  അട്ടഹസിച്ച്  ആര്‍ക്കുന്നതും കാണേണ്ടി  വന്നു.

ഫെരോദിയയുടെ മാര്‍വാഡി കമ്പനിയില്‍ അന്നൊരിയ്ക്കല്‍ രാവിലെ ഗേറ്റില്‍ ഒരു ആള്‍ക്കൂട്ടം. പൊതുവേ തൊഴിലാളികള്‍ പേടിതൊണ്ടന്‍മാരാണ്. കൂലി കൂട്ടാന്‍ സമരങ്ങള്‍ ഇല്ല. ഒരു കാരണവും ഇല്ലാതെ പിരിച്ചു വിടാം. ഡാങ്കെ എന്ന് പേരായ General Manager ആണ് യൂണിയന്‍ ലീഡര്‍. എത്ര അന്വര്‍ത്ഥം! പി.എഫ്-ലേയ്ക്ക് Employee share - ഉം Employer share - ഉം തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് തന്നെ വെട്ടിച്ചു മാറ്റുന്ന സമ്പ്രദായം ആയിരുന്നു നടപ്പ് രീതി. എന്നിട്ടും ആരും `ക` എന്നോ `മ` എന്നോ ഉരിയാടിയിട്ടില്ല. മറാത്തി മക്കള്‍ അങ്ങിനെ നോക്കുമ്പോള്‍ ഉപഭോഗിയ്ക്കാന്‍ അനന്ത സാധ്യതയുള്ള ദാസ്യ വര്‍ഗ്ഗം  ആണല്ലോ! അവര്‍ക്ക് അവരുടെ കാര്യം നോക്കാന്‍ പുറത്തു നിന്നും ഒരു രക്ഷകന്‍ വരേണ്ടിയിരിയ്ക്കുന്നു! ``സര്‍വ ലോക ഭീരുക്കളെ സംഘടിയ്ക്കുവിന്‍`` എന്നാരും ആഹ്വാനം ചെയ്തതുമില്ല.

പിന്നെയെങ്ങിനെ ഈ ആളുകള്‍ ഇവിടെ കൂട്ടം കൂടി? നോക്കുമ്പോള്‍ അതാ കമ്പനി മുതലാളിയുടെ കാര്‍ ഗേറ്റിനു മുമ്പിലുണ്ട്. സംഭവം ഇങ്ങനെ: രാവിലെ മൊയലാളി വരുമ്പോള്‍ ഗെയിറ്റ്  മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. കാരണം റോ മറ്റീരിയല്‍ കൊണ്ട്  വന്ന  ഒരു ട്രക്കിനു വേണ്ടി ഗെയിറ്റ്  തുറന്നു കൊടുത്തതാണ് വാച്ച്‌മാന്‍. കണ്ട  പാടെ മാര്‍വാഡി  ഏമാന്  കലി  കയറി. വാച്ചുമാനോട് ഇപ്രകാരം സംസ്കൃതത്തില്‍ അരുളിച്ചെയ്തു:

"तेरा बाप का हें क्या ये कंपनी?"

അത്  കേട്ട്  കൊണ്ടാണ്  കാല്‍നടയായി  ജോലിയ്ക്ക്  എത്തുന്ന  ഷെയ്ക്ക്  ഗെയിറ്റ്  കടന്നു വരുന്നത്. ഷേക്കിനറിയാം ഇത്  മൂത്ത  തമ്പ്രാന്‍ ആണെന്നും മാത്രമല്ല,  ഒരു മുഷ്കനും  മുരടനും  അറുപിശുക്കനും  സര്‍വോപരി നിരക്ഷര  കുക്ഷിയായ  കോടീശ്വരന്‍  ആണെന്നും.

മാര്‍വാടിയെ  അസ്തപ്രജ്ഞന്‍ ആക്കിക്കൊണ്ട്  ഷെയ്ക്ക്  തിരിച്ചടിച്ചു:

"नहीं तो ? तेरा बाप का हे समझ  रखा हे क्या? ये कंपनी तो हम  सब के बाप का हे।...तू तो सिर्फ  एक  बहाना हे"

മാര്‍വാഡിക്ക്  ഉള്‍ക്കൊള്ളാവുന്നതിനും  അപ്പുറം ആയിരുന്നു അതൊക്കെ. തൂക്കിക്കൊല്ലാന്‍ അധികാരം ഇല്ലാത്തതിനാല്‍ ഷെയ്ക്കിന്  ഉടന്‍ termination order കൊടുത്തു. ആരുടേയും മുഖത്തേക്ക്  പോലും നോക്കാതെ തലയുയര്‍ത്തി പിടിച്ച്  ഗേറ്റ്  കടന്നു പോയ  ഷേക്കിനെ പിന്നെയൊരിക്കലും കണ്ടില്ല....

കോര്‍പ്പറേറ്റു  കള്‍ച്ചര്‍ ബന്ധങ്ങള്‍ എങ്ങനെ തുടങ്ങുന്നു എന്നും എങ്ങനെ അവസാനിയ്ക്കുന്നു എന്നും മനസ്സിലാക്കുന്നതിന്റെ ബാല  പാഠങ്ങള്‍  ആയിരുന്നു  അതൊക്കെ. കൂപ  മണ്ടൂകമായ  ആ  മാര്‍വാഡി കമ്പനിയുടെ മുഖമുദ്ര, പില്‍ക്കാലത്ത്  Multinational സ്രാവുകള്‍  Ethics എന്നും  Policy എന്നും Mission എന്നും Vision എന്നും മാങ്ങാത്തൊലി എന്നും പറഞ്ഞു മറ്റു പല  രീതിയിലും അതേ  പടി നടപ്പാക്കുന്നതും കണ്ടു.

കഥ, സംഗീതം, സാഹിത്യം, കവിത...എന്ന്  വേണ്ട  കുഞ്ഞനുജന് അവഗാഹമില്ലാത്ത  വിഷയം കുറവാണ്. പൂനയില്‍  കണക്കില്‍ റിസര്‍ച്ച്  ചെയ്തിരുന്ന  ഇന്‍സ്ടിട്യൂട്ട് അവിടെ തന്നെ ജോലി വാഗ്ദാനം ചെയ്തു. Calicut University-യില്‍ നിന്നും വരേണ്ട  പേപ്പറുകള്‍ സമയത്ത്  വരാതിരുന്നത്  കാരണം ആ  ജോലി നഷ്ടപ്പെട്ടു. പിന്നീടറിഞ്ഞു, യൂനിവേഴ്സിറ്റിയില്‍  വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടത്ര എണ്ണയിടാത്തത്  കൊണ്ടാണത്രേ കാലതാമസം വന്നത്! അതുകൊണ്ട്  അര്‍ഹിയ്ക്കുന്ന  ഒരു candidate-നു ജോലി കിട്ടിയില്ല  എന്നൊരു ഗുണമുണ്ടായി.

ഇന്ന് " Return to the society"-യുടെ കാലമാണല്ലോ.അപ്പോള്‍ പിന്നെ ദുരിത  ഭാരവുമായി വരുന്ന  അഭയാര്‍ഥികള്‍ക്ക്  ഇങ്ങിനെയൊക്കെയല്ലേ നമുക്ക്  "റിട്ടേണ്‍" ചെയ്യാന്‍ പറ്റൂ?

കുഞ്ഞനുജന്‍ പൂന  വിട്ടു. നാട്ടില്‍ കുളത്തില്‍ കുളിയും പത്രം വായനയും മുറുക്കലും ഒക്കെയായി ജീവിതം പുരോഗമിയ്ക്കവേ ദേ, അയലത്ത്  ഒരു ഇംഗ്ലീഷ്  മീഡിയം സ്കൂള്‍ പൊന്തി വന്നു - കൂണ്‍ പോലെ. ഇന്നലെ വരെ കണ്ടിരുന്നില്ല  ഇങ്ങനെയൊരു പള്ളിക്കൂടം. ഇന്ന്  കണ്ടു. നാളെ കാണുമോ? അറിയില്ല. പക്ഷെ നാളെ മറ്റൊന്ന്  സംഭവിച്ചു. അവിടെയ്ക്ക്  കുഞ്ഞനുജന്‍ വിളിയ്ക്കപ്പെട്ടു. അവരുടെ ഗ്രൌണ്ടില്‍ പശുവിനെ കെട്ടരുത്  എന്ന്  പറയാനോ മറ്റോ ആയിരിയ്ക്കും എന്ന്  കരുതി  ലുങ്കി ഉടുത്ത്  ഷര്‍ട്ടിടാതെ നഗ്ന പാദാനായി  കടന്നു ചെന്നപ്പോള്‍, അവര്‍ , സ്കൂള്‍ മാനേജരും HM-ഉം കൂടി, അവിടെ മാഷാവാന്‍  അഭ്യര്‍ഥിയ്ക്കുകയായിരുന്നു. അവര്‍ കേട്ടൂ പോലും, അയല്‍ പക്കത്ത്  ഒരാള്‍ B.Sc-യ്ക്കും M.Sc-യ്ക്കും റാങ്ക്  വാങ്ങി, പിന്നെ പൂനയില്‍ പോയി P.Hd - യും എടുത്തു പൂച്ചയെ പോലെ പമ്മി നടക്കുന്നുണ്ടെന്ന്.

കുഞ്ഞനുജന്‍ പറഞ്ഞു: എന്റെ കയ്യില്‍ നിങ്ങള്ക്ക്  തരാന്‍ കാശൊന്നും ഇല്ല. പക്ഷെ അവര്‍ക്ക്  കാശേ വേണ്ട. അവരൊക്കെ മോശമില്ലാത്ത  പ്രീഡിഗ്രി ക്കാരും ഡിഗ്രിക്കാരും ഒക്കെയാണത്രെ. "താങ്കള്‍ ഒന്നിങ്ങോട്ടു വന്നാല്‍ മതി, അതും താങ്കള്‍ക്ക്  സമയം കിട്ടുമ്പോള്‍ മാത്രം!"

അങ്ങിനെ 2 വര്‍ഷം അവിടെ ജോലി ചെയ്ത  കുഞ്ഞനുജനെ സ്വപ്നം മാടി വിളിച്ചത്  പാലാക്കാരന്‍ ജോര്‍ജ്  ജോസഫിന്‍റെ രൂപത്തിലാണ്. ജോര്‍ജ്  കുഞ്ഞനുജന്റെ ചേട്ടന്‍ രാമേട്ടന്റെ ഉറ്റ  സുഹൃത്തും സഹപാഠിയും എന്തിന് , മനസ്സാക്ഷി സൂക്ഷിപ്പ്കാരനും ആണ് . കാണാത്ത  ദൈവത്തെ അല്ല, രാമേട്ടന്‍ കാണുന്ന  ജോര്‍ജിനെ ആണ്  കൂടുതല്‍ വിശ്വസിയ്ക്കുന്നത്.

അപ്പോള്‍ പിന്നെ ജോര്‍ജ്  75000 രൂപ  ചോദിച്ചതിലും അത്  കുഞ്ഞനുജന്‍ കൊടുത്തതിലും  ഒന്നും അദ്ഭുതമില്ല. ഗള്‍ഫില്‍ കണക്കു വാധ്യാര്‍ ജോലിക്കാണ്  ഈ  തുക. ജീവിതത്തിന്‍റെ കണക്കുകള്‍ തെറ്റുമ്പോള്‍ നാം വിധിയെ പഴിയ്ക്കുന്നു  എന്ന്  കണക്കിന്‍റെ  മാഷ്‌ മനസ്സിലാക്കാന്‍ തുടങ്ങി. Visit visa എടുത്ത്  ഗള്‍ഫില്‍ എത്തിയപ്പോള്‍ അവിടെ സ്കൂളിന്റെ പാര്‍ട്ട്‌ണര്‍മാര്‍ തമ്മില്‍  തല്ലി തല്ക്കാലം ആരെയും ഇനി ജോലിയ്ക്കെടുക്കെണ്ട എന്ന്  തീരുമാനിച്ചു.

6 മാസം ദുബായില്‍  ജോലി തെണ്ടി അവസാനം നാട്ടില്‍ തിരിച്ചെത്തിയ കുഞ്ഞനുജന്  സ്കൂളില്‍ ജോലിയില്ല  എന്ന്  മാത്രമല്ല  പ്രശ്നം. കുടുംബ സദസ്സുകളില്‍,  പറ്റിച്ച  ജോര്‍ജിനെ കുറിച്ചുള്ള  ചോദ്യങ്ങള്‍ക്ക്  ഉത്തരം  പറയാന്‍ ഉള്ള  വൈമുഖ്യം കാരണം അപ്രത്യക്ഷനായ  രാമേട്ടന്‍. രാമേട്ടനെ കുറിച്ചും ജോര്‍ജിനെ കുറിച്ചും  ചോദ്യങ്ങള്‍ക്ക്  ഉത്തരം പറയേണ്ടി വരുന്നതായിരുന്നു  കുഞ്ഞനുജന്റെ ഗതികേട്. പിന്നെ, പ്രായം ഇത്രയായിട്ടും എവിടെയും  എത്തിപ്പെടാത്ത  ഈ  വിരസ  ജീവിതത്തിന്‍റെ  ബാധ്യത - കടങ്ങള്‍ പെരുകുകയാണ്. എവിടെയാണ്, എവിടെയാണ് നാം കണ്ട  സ്വര്‍ഗം?

ആ  ദിവസങ്ങളില്‍ ഒരു നാള്‍ ആണ്  പണ്ടെങ്ങോ apply ചെയ്ത  KSRTC കണ്ടക്ടര്‍ ജോലിയ്ക്ക്  PSC-യില്‍ നിന്ന്  ഇന്റെര്‍വ്യൂ കത്ത്  വരുന്നത്. സ്വപ്നങ്ങളെ പച്ചയ്ക്ക്  കൊളുത്തി, ആ  ഇന്റര്‍വ്യൂവിനു പോവുകയും അവരുടെ കുനുഷ്ടു  ചോദ്യങ്ങള്‍ക്ക്  അതേ നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തത്  കൊണ്ടാവണം  ഇന്ന്  KSRTC-യ്ക്ക്  റാങ്കും P.Hd-യും ഉള്ള  കണ്ടക്ടറെ കിട്ടിയത്!

പൂന: ഇത്രയും ജോലി സാദ്ധ്യതകള്‍ ഉള്ളതും ഇത്ര  മേല്‍ വശീകരിയ്ക്കുന്നതും ആയ  നഗരം വേറെയില്ല. പിന്നെ ഈ  ജോലി....ഇവിടെ മാര്‍വാഡികളും സിന്ധികളും പാഴ്സികളും അല്ലാതെ employers ഉണ്ടാവുകയുമില്ല. ഇവിടെ ജോലി ചെയ്യുക, Experience നേടുക, അത്  വീര  ചരിത്രമായി Biodata-യില്‍ എഴുതി പിടിപ്പിയ്ക്കുക -  നേടുക, വെല്ലുക, വിജയിക്കുക!!
എല്ലാത്തിനോടും, ഒരു പക്ഷെ ജീവിതത്തിനോടും വിരക്തി തോന്നിയ  കാലഘട്ടം അതായിരുന്നിരിക്കണം .

ആ  മാര്‍വാഡി  കമ്പനിയില്‍ അല്‍പ  ജ്ഞാനിയുടെയും  പിന്നെ അജ്ഞാനിയുടെയും 2 ഗ്രൂപ്പുകള്‍  ഉണ്ടായിരുന്നു. യഥാക്രമം, ഗംഭീര്‍ എന്നും ഡാങ്കെ  എന്നും. ഏതു ഗ്രൂപ്പില്‍ ചേര്‍ന്നാലും ശരി, നമ്മുടെ proximity ആ നിരക്ഷരന്‍  മാര്‍വാഡി  സേടിന്റെ കാല്‍പ്പാദം വരെയേ എത്താന്‍ പോവുന്നുള്ളൂ, അതും ഈ  രണ്ടു ദ്വാരപാലകരെ ഭേദിച്ച്  മുന്നേറിയാല്‍ മാത്രം.

സുഹൃത്തുക്കളെ, ദാരിദ്ര്യ  കാണ്ഡം ഇവിടെ തീരുകയാണ്....

ജീവിതം ജീവിയ്ക്കാന്‍ ഉള്ളതാണെങ്കില്‍, ജോലി എന്നാല്‍  അടിമത്തം എന്നല്ലെങ്കില്‍, ഞാനിതാ ഫെരോദിയ , നിങ്ങടെ ഈ  തരികിട  പ്രസ്ഥാനത്തിലെ ജോലി വലിച്ചെറിയുന്നു...നാട്ടില്‍, തെങ്ങുകളില്‍  നിന്നും കവുങ്ങുകളില്‍ നിന്നും വീഴുന്ന  കൊഞാട്ടകള്‍ വിറ്റു  ജീവിച്ചാലും,  ഇല്ലെങ്കിലും നിങ്ങടെ ശമ്പളത്തെക്കാളും നിങ്ങള്‍ കല്‍പ്പിച്ചു തന്ന  Designation - നെക്കാളും വില  അവിടെ ഞാന്‍ എഴുതി വാങ്ങും.

കരളിനെ രണ്ടായി മുറിച്ചു നടത്തിയ  ആ  ആത്മഗതവും പക്ഷെ, പൂന  വിട്ടു ഒരു  ഇടക്കാല  പരോളില്‍ നാട്ടില്‍ കഴിഞ്ഞ  കാലത്ത്  മാത്രമേ യഥാര്‍ത്ഥ്യം ആയി  നില  നിന്നുള്ളൂ...ഹാ  കഷ്ടം!