2012 ഏപ്രിൽ 29, ഞായറാഴ്‌ച

daaridrya kaandam - 2

അങ്ങിനെയിരിക്കെ ഒരു ദിവസം സന്ധ്യാ സമയത്ത് ഹോട്ടലില്‍ വെയിറ്റര്‍ ആയ പട്ടേല്‍ സാബ് ഒരു വേശ്യയുമായി റൂമില്‍ കയറി വന്നു. പട്ടേല്‍ ഞങ്ങളുടെ റൂമില്‍ ഏറ്റവും പത്രാസും പൈസയും ഉള്ള അന്തേവാസിയാണ്. പല  തവണ ജംഗ്ളി മഹാരാജ് റോഡിലുള്ള കല്‍ക്കത്ത രെസ്ടോരന്റില്‍ പുള്ളിയുടെ ഔദാര്യത്തില്‍ പള്ള നിറച്ചതും ആണ്. പട്ടേല്‍ ഒരു BJP-ക്കാരന്‍ ആണ്. അതുകൊണ്ട് ചെറിയ രീതിയില്‍ ചില വാഗ്വാദങ്ങള്‍ പലപ്പോഴും ഞായറാഴ്ചകളില്‍ പതിവുണ്ട്. പുള്ളിയുടെ ഫ്രണ്ട് ആയ ഒരു എന്‍ജിനീയര്‍ ഞായറാഴ്ച കാണാന്‍ വരും. അന്തസ്സോടെ, അഭിമാനത്തോടെ പട്ടേല്‍ പരിചയപ്പെടുത്തും. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ്സുകാരന്‍  ആയിരുന്നു. കൂടിക്കാഴ്ച അവസാനിക്കുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാവിയില്‍ രണ്ടു പേരും കണ്ടു വെച്ചിട്ടുള്ള ഉള്‍ക്കൃഷ്ടമായ ചിന്താ  ധാരയിലെ വ്യതാസങ്ങളെ ചൊല്ലിയുള്ള കടി പിടിയിലാവും. ഫ്രണ്ട് ചോദിക്കും: നിങ്ങടെ നേതാവ് ആ ശുംഭന്‍ ബാല്‍ താക്കറെ, അയാളെ നിങ്ങള്‍ ഏതു വകുപ്പിന്റെ മന്ത്രിയാണ് ആകാന്‍ പോവുന്നത്....പട്ടേലിന് ഒരു സംശയവുമില്ല: "അയാളെ ഞങ്ങള്‍ രാഷ്ട്രപതിയാക്കും. എന്നാലും നിങ്ങടെ എല്ലാ നപുംസകങ്ങളെക്കാളും ഭേദം തന്നെ...."

വര്‍ത്തമാനവും ഭാവിയും എല്ലാം അത്യന്തം അനിര്‍വചനീയമായ ചോദ്യങ്ങള്‍ ആയി നില നില്‍ക്കുമ്പോഴും ഈ ചര്‍ച്ചകള്‍ ആയിരുന്നു അതില്‍ അനല്‍പ്പം ആയ ആനന്ദം പകര്‍ന്നു തന്നിരുന്നത് എന്ന് പറയാതെ വയ്യ.

പട്ടേല്‍ കൊണ്ട് വന്ന പെണ്‍കിടാവ്, നിഷ്കളങ്കന് ഇത്രമേല്‍ വശ്യത തോന്നാന്‍ ഉതകുന്ന ചാരുത ആണെന്ന സത്യം അവിതര്‍ക്കിതമാണ്. അത് അല്ലെങ്കിലും പൂനയില്‍ ഏതൊരു പെണ്ണിന്റെയും ജന്മ ഭാഗ്യം ആണെന്ന് വേണം കരുതാന്‍. മുന്തിരിച്ചാറു പോലെ, തൊട്ടും തൊടാതെയും ആസ്വദിക്കപ്പെടുന്ന ദൃശ്യ ഭംഗിപോലെ, ഭൂമിയില്‍ നാം തീര്‍ത്ത സ്വര്‍ഗീയ ഭാവനകള്‍ക്ക് നിറങ്ങള്‍ പകരുന്ന ചൈതന്യ സങ്കലപങ്ങള്‍ പോലെ, പൂനയില്‍ പെണ്‍കുട്ടികള്‍ വശ്യ ചാരുതയായി നിങ്ങളെ എന്നും ആകര്‍ഷിക്കും. ചുവന്ന തെരുവില്‍ ഈ വര്‍ഗത്തിനെ കണ്ടു പരിചയിച്ചതാണ് - അത് വേറെ കഥ. അവരുടെ ജീവിതം എന്തെന്നറിയാന്‍ അവരുടെ കദന വീഥികളിലൂടെ പദയാത്രകള്‍ നടത്തിയ കാലം. അതൊക്കെ ഓര്‍മകളില്‍ ഒരു മുറിയും ആഘാതവും ആയി നിന്നോട്ടെ, കാഴ്ചകള്‍ തിമിരാനുഗ്രഹം ഭാവിചീടട്ടെ....

പക്ഷെ ഇവള്‍, മുല്ലപ്പൂ മാലയും ചൂടി, ഇത്രയടുത്ത് വന്നു നില്‍ക്കുമ്പോള്‍ എന്തോ, അത്രയും അടുത്ത് ഒരു പെണ്ണ് വന്നു നില്‍ക്കുന്നത് ആദ്യമായിട്ടായതിനാല്‍ ആവാം ഈ സംത്രാസം.' മിഴി പൂട്ടുക മിഴിനീരൊപ്പുക' എന്ന് കവി പാടുന്നതിനും മുമ്പ്‌, പട്ടിണിയിലും പട്ടേലിനെതിരെ രോഷം പതഞ്ഞു വന്നത് പ്രായത്തിന്‍റെ അസന്തുലിതമായ വികാരങ്ങളാല്‍ ആവണം. അല്ലെങ്കിലും കാഴ്ച്ചയുടെ പരിമിതികളില്‍ നാം കല്പിച്ചു കൂട്ടുന്ന സങ്കല്‍പങ്ങള്‍ക്ക് ജീവിത വീക്ഷണത്തിന്റെ മൊത്തമായ പരിഗണനകളില്‍ എന്ത് വില?
ഉടക്കിയപ്പോള്‍ പട്ടേല്‍ ലെയ്ന്‍ മാറ്റി. എന്നാ പിന്നെ നീ ആദ്യം. കേട്ട പാതി കേക്കാത്ത പാതി ആ അതി സുന്ദരി ദാണ്ടേ കട്ടിലില്‍ വന്നിരിപ്പായി, ബ്ലൌസോക്കെ അഴിയ്ക്കാനും തുടങ്ങി. ഇനി ഇവിടെ ഇരുന്നാല്‍  പലതിനും ഉത്തരം പറയേണ്ടി വരും എന്ന ഭീരുത്വ ചിന്തയോ അതോ പട്ടേലിനെ പിണക്കി അവിടെ ജീവിയ്ക്കാന്‍ പറ്റാത്ത ദാരിദ്ര്യത്തിന്റെ നിസ്സഹായതയോ അതോ വെറും കപട ആദര്‍ശ ചിന്തയോ എന്തോ (എന്തിനാണ്  ഈ കപടം എന്ന വാക്ക് സ്വയം ഒരു ആഭരണം ആയി അണിയുന്നത്? സ്വന്തം വേഷത്തെ പറ്റി മറ്റുള്ളവര്‍ക്ക് ഒരു തെറ്റിധാരണയും ഉണ്ടാവാതിരിയ്ക്കാന്‍ എന്ന്  വിവക്ഷ.)...അവിടെ നിന്നിറങ്ങി.


തെരുവില്‍ ബസ്സ് കാത്തു നില്‍കുമ്പോള്‍ വീട് എന്നോ താവളം എന്നോ പറയാന്‍ എങ്കിലും ഉള്ള  ഇരുമ്പിന്റെ ഫ്രേമില്‍ തീര്‍ത്ത ഒരു കട്ടിലും അതില്‍ നാമ മാത്രമായ ഒരു കിടക്കയും അതിലുള്ള മൂട്ടകളും എല്ലാം മിസ്സ്‌ ആവുന്നുവല്ലോ എന്ന ചിന്തയായിരുന്നു. എത്ര വിചിത്രമാണ് ജീവിതം! കിടക്കാന്‍ ആഡംബര  കട്ടിലും കഴിയ്ക്കാന്‍ വിഭവങ്ങളും പരിചരിയ്ക്കാന്‍ സേവകരും നഷ്ടപ്പെട്ടതിനെക്കാള്‍ വേദന ഈ താല്‍ക്കാലിക സത്രം ഒരു രാത്രിയ്ക്ക് വേണ്ടിയെങ്കിലും പരിത്യജിയ്ക്കുമ്പോള്‍ ആണെന്ന്!


കയ്യില്‍ ഉള്ള 5 രൂപ വെച്ച് എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലം നമ്മുടെ ജോമോന്‍ താമസിക്കുന്ന ഖട്കെ വാസ്ലെ-യിലെ വീട്ടില്‍ തന്നെ. അവിടെയാവുമ്പോള്‍ വേറെ അധികം ചിലവും ഇല്ല, ടെലെഫോണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മറാത്തി മറിച്ച് കൊടുക്കുന്ന വാടക വീടായതിനാല്‍ ആരും അന്വേഷിച്ചു വരുന്ന പ്രശ്നവും ഇല്ല. PMT ബസ്സിറങ്ങി ആഞ്ഞു പിടിച്ചു. അവന്‍ അവിടെ ഉണ്ടോ എന്തോ? ഇല്ലെങ്കില്‍ തിരിച്ചു സ്വ വസതിയിലേയ്ക്ക്‌ പോവാന്‍ നടക്കുക തന്നെ വഴിയുള്ളൂ. കാരണം ഇനി 2 രൂപയെ ബാകിയുള്ളൂ. 

പെട്ടെന്നതാ പുറകില്‍ ഒരു ആള്‍ക്കൂട്ടം...അവര്‍ ആണെങ്കില്‍ എന്തോ ലക്‌ഷ്യം വെച്ചിട്ടെന്ന പോലെ പിന്നാലെ പാഞ്ഞു വരികയുമാണ്. കുറച്ചു വേഗം നടന്നു നോക്കി, അവരാണെങ്കില്‍ പതിന്‍ മടങ്ങ്‌ സ്പീഡില്‍ തൊട്ടു പിറകെ. കഷ്ടിച്ച് ജോമോന്റെ അപാര്‍ട്ടുമെന്റില്‍ എത്തിപ്പെട്ടു. അവന്റെ ഡോര്‍ മൂന്നാം നിലയിലേയ്ക്ക് ഓടിക്കയറുമ്പോള്‍ ഒരു ജാഥയ്ക്ക് ഉള്ള ആളുകള്‍ പുറകെ വരുന്നുണ്ടായിരുന്നു. വാതിലിലില്‍ മുട്ടിയപ്പോള്‍ ഒരു അനക്കവും കേക്കുന്നില്ലല്ലോ...ഇടിച്ചും ചവിട്ടിയും നോക്കി. ഹൂം ഹൂ. ആരും അകത്തില്ല. താഴെയ്ക്കിറങ്ങാന്‍ ഒരു നിവര്‍ത്തിയും ഇല്ല. എന്ന പിന്നെ മോളിലോട്ട് തന്നെ കേറുക. ടെറസ്സില്‍ കയറുന്ന വാതില്‍ ഭാഗ്യത്തിന് തുറന്നു കിടപ്പുണ്ട്. വേഗം ടെറസ്സില്‍ കയറി, പക്ഷെ വാതിലിനു ഉള്ളില്‍ നിന്നെ ബോള്‍ട്ട് ഉള്ളൂ പുറത്തു ലോക്ക് ചെയ്യാന്‍ ഒന്നും ഇല്ല. വാതില്‍ തള്ളി പിടിച്ചു ടെറസ്സില്‍, പിന്‍ഗാമികള്‍ ഇങ്ങോട്ട് വരില്ലായിരിയ്ക്കാം എന്ന വിശ്വാസത്തോടെ. 

വിശ്വാസം...അതിനു  ഒരു നിമിഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. എട്ടു പത്തു പേരുടെ ശക്തിയ്ക്ക് മുന്‍പില്‍ വാതില്‍ തുറന്നു കൊടുക്കപ്പെട്ടു. തൊഴുതു കൂപ്പിയ കൈകളെ വകവെക്കാതെ അവര്‍ ഓരോരുത്തരായി അവരുടെ മനസ്സിലെ കോണി കയറിച്ച വികാരങ്ങളെ തീരുന്നത് വരെ താടനങ്ങളാല്‍ തകര്‍ത്തുടച്ചു. ചില ഉദാഹരണങ്ങള്‍ പറയുകയാണെങ്കില്‍, "നിന്‍റെ വീടെവിടെ?" എന്ന് ചോദ്യം. വീട് എന്നൊന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴും ഇവരോട് വീടിനെ പറ്റി വര്‍ണിയ്ക്കാന്‍ താമസിയ്ക്കുമ്പോഴും അവര്‍ അടിയ്ക്കാന്‍ ചാന്‍സുകള്‍ കണ്ടെത്തുകയായിരുന്നു. പടെ പടെ എന്ന് പലരുടെയും കൈക്കരുത്തുകള്‍ കവിളാല്‍ ഏറ്റു വാങ്ങിയതിനു ശേഷം ഒരു മാന്യന്‍ ആ ടെറസ്സില്‍ വരികയുണ്ടായി. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന പോലെ എന്തൊക്കെയോ അയാള്‍ പറയുന്നുണ്ടായിരുന്നു....എല്ലാം മനസീലായില്ല. അതിനു മുന്‍പേ ബോധം സലാം പറഞ്ഞിരുന്നു. അതുപോലെ തന്നെ കൊമ്പ് വെച്ച് കെട്ടിയ ആത്മാഭിമാനപ്പട്ടവും ചവിട്ടേറ്റു ഒതുക്കപ്പെട്ടിരുന്നു.

അതിരാവിലെ ഉണരുമ്പോള്‍ ജോമോനും പോത്തച്ചനും കട്ടിലിനടുത്ത്‌ തുറിച്ചു നോക്കി ഇരുപ്പുണ്ടായിരുന്നു. ഉണര്‍ന്നപ്പോള്‍ അവര്‍ക്കല്‍പ്പം ആശ്വാസമായി. പൊക്കിയെടുത്തു മുനിസിപ്പല്‍  ആശുപത്രിയില്‍ കൊണ്ടുപോയി.ജോമോന്‍, നേഴ്സ് പറഞ്ഞ പോലെ എല്ലാ മരുന്നും വാങ്ങിച്ചു കൊണ്ട് വന്നു. മാത്രമല്ല  നെഴ്സിനും മറ്റും നല്ല നോട്ടുകള്‍ കയ്യില്‍ വെച്ച് കൊടുക്കുകയും ചെയ്തു. ജോമോന് എല്ലാത്തിനും വ്യക്തമായ കാരണം ഉണ്ടായിരുന്നു: "എന്നെ കാണാന്‍ വന്ന എന്‍റെ സുഹൃത്തിനു സംഭവിച്ച ദുരിതം എനിയ്ക്ക് സംഭവിച്ചത് പോലെ തന്നെയാണ്. എത്ര പണം  ചെലവായാലും  അത് എനിയ്ക്ക് പ്രശ്നമല്ല . "
2 രൂപ പോക്കറ്റില്‍ വെച്ച്, യാതൊരു മുന്നറിയിപ്പും ഇല്ലാതെ അര്‍ദ്ധ രാത്രി കാണാന്‍ ചെന്ന ഔചിത്യവും സ്വയം ചോദ്യം ചെയ്യുകയായിരുന്നു ആ സമയത്ത്.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു പോത്തച്ചനെ കാണുന്നത് വരെയും ജോമോന്‍ ഒരു സമസ്യ ആയിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ ഈ അച്ചായന്‍ എന്തിനായിരിക്കും ഈ എഴാം കൂലിയെ അന്ന് പണവും പിന്‍ ബലവും തന്നു സഹായിച്ചത്? ഞങ്ങള്‍ വടക്കന്മാര്‍ക്ക് ഒരിയ്ക്കലും മനസ്സിലാക്കാന്‍ പറ്റാത്ത രഹസ്യങ്ങള്‍! പോത്തച്ചന്‍ ഒരു മന്ദബുദ്ധിയൊടെന്ന പോലെ വിശദീകരിച്ചു: "ജോമോന്‍ അവിടെ ഒരു പെണ്ണിനെ കുറെ ദിവസമായിട്ടു പുറകെ നടന്നു ശല്യം ചെയ്യുകയായിരുന്നു, അന്ന് നീ വന്ന ദിവസം, അവന്‍ അവളെ കയറി പിടിച്ചു. അവള്‍ അവളുടെ ആങ്ങളമാരോട് വിവരം പറഞ്ഞു. മൊത്തം കോളനിയില്‍ ഉള്ളവര്‍ ജോമോന്‍ പുറത്തു പോയ സമയത്ത് കൂട്ടം കൂടി കള്ളും കുടിച്ചു അവന്‍ വരുന്നത് നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴാണ് സന്ധ്യാ സമയത്ത് നിന്‍റെ വരവ്, പാതി ഇരുട്ടില്‍ നിന്‍റെ മുഖം അവന്‍റെ പോലെ തോന്നിയത് കൊണ്ടോ അതോ അവനു വെച്ചിരുന്നത് ഏതെങ്കിലും ഒരു മലയാളിയ്ക്ക് കൊടുത്തെയ്കാം എന്ന് വിചാരിച്ചോ എന്തോ നിനക്കിട്ടു ചാമ്പിയത്!"
 ഇത് ജോമോന് അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അച്ചായന്‍ സ്ടയിലില്‍ ഒരു ചിരി പാസാക്കി പോത്തച്ചന്‍. എല്ലാം വിശദമാകുന്ന ചിരി.

ആശുപത്രിയില്‍ നിന്നിറങ്ങി വീണ്ടും വീട്ടില്‍ ചെന്നപ്പോള്‍ അതാ അവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പട്ടേല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. "നീ ഇന്നലെ എന്തിനാണ് ഇവിടെ നിന്നു പോയത്" എന്ന പട്ടേലിന്റെ ചോദ്യം ഇന്നും ഉത്തരം ഇല്ലാതെ അവശേഷിയ്ക്കുന്നു.

1 അഭിപ്രായം:

Azeez . പറഞ്ഞു...

ഇത്രേം മഹാസംഭവങ്ങള്‍ ഉള്ളിലൊതുക്കിയാണോ നീ പൂച്ചനടപ്പ്.വായിക്കുവാന്‍ വളരെ രസമുണ്ട്.വളരെ പച്ചയായ വിവരണം.മൂന്നാം കാണ്ഡത്തിനായി കാത്തിരിക്കുന്നു.