2012 മേയ് 5, ശനിയാഴ്‌ച

Daaridrya Kaandam - 3

രാസ്താപേട്ടിലുള്ള ഒരു സത്രത്തില്‍ വെച്ചാണ്‌ ആന്തണി ജോസഫ് ആലപ്പാടിനെ പരിചയപ്പെടുന്നത്. വീട് മലപ്പുറം ആണെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞു,
"7 കാരട്ടാണല്ലോ...ഞങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക് എല്ലാം സ്വര്‍ണത്തിന്റെ കാരറ്റ് പോലെയാണ് മൊത്തം ജീവിത വീക്ഷണം. 8 -ല്‍ 8 തൃശൂരിന് മാത്രം അവകാശപ്പെട്ടതാണ്``. 
ആന്തണി സ്വര്‍ണ്ണം വില്‍ക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചത്‌. അച്ഛന്‍റെ ചെറുപ്പത്തില്‍ ഉള്ള വിയോഗവും നക്സല്‍ പ്രസ്ഥാനത്തോടുള്ള അടുപ്പവും ഒക്കെയായി ആലപ്പാട്ട് നിന്നും നിഷ്കാസിതനായി. ആന്ധ്രയില്‍ കഞ്ചാവും വിപ്ലവ ചിന്തകളുമായി അലഞ്ഞു തിരിഞ്ഞു ജീവിതം അനുഭവപൂരിതമാക്കി. അവസാനം കമ്പ്യൂട്ടര്‍ യുഗത്തിലെയ്ക്ക് ഉള്ള വഴിത്താര സ്വാഭാവികമായും തുറക്കപ്പെട്ടു, 80 -കളിലെ ഗള്‍ഫു പറുദീസയില്‍ പോയി പണം വാരിക്കൂട്ടി. ബിസിനസ്സ്കാരന്‍റെ  രൂപത്തില്‍ തിരിച്ചു പൂനയില്‍ എത്തി ഒരു വൃത്തം പൂര്‍ത്തിയാക്കി.`
"നാം ഓരോ കുഴികള്‍ കുഴിച്ചു വെച്ചു കാത്തിരിക്കുക. കസ്ടമര്‍ അതില്‍ വന്നു 
ചാടിക്കോളും അവന്‍റെതായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി. അവനെക്കുറിച്ചു ബെജാരാവുന്നതിനു പകരം നീ നിന്നെ ഓര്‍ത്തു ബെജാറാവുക അതെല്ലിങ്കില്‍ ഒന്നിനെ ഓര്‍ത്തും ബെജാരാവാതിരിക്കുക." ഇതാണ്  പുള്ളിയുടെ ഒരു രീതി.

ഓഷോ ആശ്രമത്തില്‍ കമ്പ്യൂട്ടര്‍ മൊത്തവ്യാപാരം നടത്തി ഇവിടെയും പണം കൊയ്യുന്ന ആന്തണി സുഹൃത്തും വഴികാട്ടിയും ആയിരുന്നു.
ആശ്രമത്തിലെ നിരന്തര സന്ദര്‍ശനങ്ങളില്‍ ആദ്യമൊക്കെ ആന്തണിയുടെ സഹായി എന്ന വ്യാജേനയും പിന്നെ പിന്നെ അവിടെ മാനേജരും സ്വാമിയും ആയ മഹേഷ്ജിയുമായുള്ള കൂട്ടുകെട്ടിലും കണ്ട കാഴ്ചകള്‍, കേട്ട കഥകള്‍ അവയൊക്കെ അനന്ത സാധ്യതയുള്ള അധ്യായങ്ങളാണ്. ആധ്യാത്മികതയുടെ വിരസകാണ്ഡം  രചിയ്ക്കുക എന്നത് തല്ക്കാലം സ്കോപ്പില്‍ പെടാത്തതുകൊണ്ട് ദാരിദ്ര്യകാണ്ഡം ഈ  ലക്കം  ആന്തണിയെ ചുറ്റിപ്പറ്റിയാവട്ടെ. പിന്നെ സോജയെയും...

മിലിട്ടറി ഹോസ്പിറ്റലില്‍ ഒരു കാമുകിയുണ്ട് ആന്തണിയ്ക്ക്. പേര്  സോജ. ഞായറാഴ്ചകളില്‍ കാറുമായി എത്തുന്ന ആന്തണി സാധാരണ പോലെയാവില്ല. കുളിച്ചു, മുടി ചീകി സുന്ദരനായി വരുന്നത് അവളെ കാണാന്‍ പോവാനായി ഒപ്പം വരുന്നോ എന്ന് ചോദിച്ചാണ്. പ്രേമസല്ലാപം നടത്തില്ല എന്ന് വാഗ്ദാനം തരും, പാലിയ്ക്കുകയും ചെയ്യും. ആദ്യത്തെ തവണ കണ്ടപ്പോള്‍ തന്നെ `കൂട്ടുകാരന്‍ ഇവിടെ വല്ലതും തരപ്പെടുത്തി തരാം എന്ന് പറഞ്ഞാണോ കൊണ്ട് വന്നത്`എന്നായിരുന്നു  സോജയുടെ ചോദ്യം. "എന്നിട്ട് വേണം അവന്‍റെ ജീവിതം കൊഞാട്ടയാവാന്‍"  എന്ന് ആന്തണി.

കഞ്ചുകങ്ങളും മുഖപടങ്ങളും നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍, സ്വയം ഉള്‍വലിയുന്നവന് വാക്കുകള്‍ നഷ്ടപ്പെടുന്ന  സന്ദര്‍ഭങ്ങള്‍....എവിടെയാണ് നാം കണ്ടെത്തുന്ന നമ്മുടെ സ്വര്‍ഗ്ഗങ്ങള്‍! കാണുന്നതും കാണാത്തതുമായ പരിസര്‍ഗ്ഗങ്ങള്‍, പിന്നെ നാം നമ്മളില്‍ സങ്കല്‍പ്പിച്ചു കൂട്ടുന്ന പ്രമാണി ത്തങ്ങള്‍; ഒരു വേള, നാം നമ്മളെ നോക്കുന്ന ആ മുഹൂര്‍ത്തം....അതിനു നാം തന്നെ സാക്ഷ്യം വഹിച്ച സുന്ദര നിമിഷങ്ങള്‍ ആയിരുന്നു അവ. 


ആന്തണി സോജയോടു പറയുകയാണ്‌: കാലം ഇന്നലെ എന്നെ ഒരു കമ്പ്യൂട്ടര്‍ സയിന്ടിന്‍സ്ടു ആക്കിയെങ്കില്‍ നാളെ നിന്നെ മിസ്സ്‌ ഇന്ത്യ ആക്കില്ലെന്ന് ആര് കണ്ടു? നാം പാര്‍ക്കാന്‍ വന്ന ഈ സ്ഥലത്ത്, എന്റെ കൂടെ മുറി ഷെയര്‍ ചെയ്യുന്നുവോ എന്ന് മാത്രമേ ഞാന്‍ ചോദിയ്ക്കേണ്ടതുള്ളു. നിന്റെ ഉത്തരവും ഇത്തരം ക്ഷണികമായ ഈ ലോകത്തിന്റെ perspective- ല്‍ മാത്രമേ ആവേണ്ടതുള്ളൂ. ഇനിയിപ്പോ ആ ചിന്തകളില്‍ വെറുപ്പിന്റെ നിസ്സംഗതയോ പരിദേവനങ്ങളോ ആണെങ്കില്‍ തന്നെ.....സൂര്യനും ചന്ദ്രനും എന്നാണ് ഒരുമിച്ചിരുന്നിട്ടുള്ളത്? ദൂരങ്ങള്‍ സൂക്ഷിയ്ക്കുമ്പോഴും അകലങ്ങള്‍ സൃഷ്ടിയ്ക്കാതിരുന്നാല്‍ മനുഷ്യ രാശി വിജയിയ്ക്കും സോജ, നീ ഒരു നക്ഷത്രമായി വാഴ്ക. സ്വയം കത്തുന്ന ഈ സൂര്യന്നു കാഴ്ചകള്‍ അമൃത ഭരിതമാവാന്‍ ആ നക്ഷത്ര ക്കാഴ്ചകള്‍ മതി, മരണം വരെ.


പെട്ടെന്നാണ്  എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. പന്ത്  തട്ടുകയും ഉരുട്ടുകയും അതില്‍ രസിയ്ക്കുകയും ചെയ്യുന്നവന്  എല്ലാം രസം, കാണുന്നത്  കണ്ടില്ലെന്നു ഭാവിയ്ക്കുക, കാണാത്തത്  കണ്ടെന്നും നടിക്കുക. അതാണല്ലോ അങ്ങേരുടെ രസം. സോജയെ പ്രശസ്തനും പ്രമുഖനും ആയ  ഒരു എന്‍ജിനീയര്‍ കല്യാണം കഴിച്ചു. ആന്തണി അറിയുന്നത്  തന്നെ എല്ലാം കഴിഞ്ഞു ഒരു ഫോണ്‍ കാള്‍ വഴി. അതും അവള്‍ വിളിച്ചതല്ല . വേറൊരുത്തന്‍ ഫ്രണ്ട്  പറഞ്ഞ  വിവരം. 


അങ്കുശമില്ലാത്ത  ചാപല്യമേ മണ്ണില്‍ 

അങ്കനയെന്നു
വിളിയ്ക്കുന്നു നിന്നെ ഞാന്‍

എന്ന് പാടിയപ്പോള്‍ അയാള്‍ അതാ കരയുന്നു.....ഒരിയ്ക്കലും കരയാത്ത മുന്‍ നക്സലൈറ്റ് ....ജീവിതം അച്ഛന്‍ മരിച്ചതിനു ശേഷം, നക്സല്‍ വിപ്ലവ ചിന്തകള്‍ക്ക് ശേഷം, ബിസിനസ്സ് വെട്ടിപ്പിടുത്തങ്ങള്‍ക്ക് ശേഷം സ്നേഹം തുള്ളി തുള്ളിയായെങ്കിലും ഒരു പിശുക്കന്‍റെ പണപ്പെട്ടിയില്‍ നിന്നുള്ള ഔദാര്യ പ്രവാഹം കണക്കെയെങ്കിലും അവാഹിയ്ക്കപ്പെടുമ്പോള്‍ ആസ്വാദനത്തിനു അടിമപ്പെടുകയായിരുന്നു ആന്തണി. സഹതാപം പക്ഷെ ഏറ്റു വാങ്ങാന്‍ എട്ടിലെ പശുവല്ല. അയാള്‍ മറുപടി കണ്ടെത്തിയത് പണ്ട് മുതല്‍ തന്നെ ചതിയ്ക്കില്ല എന്ന്  നൂറാവര്‍ത്തി സാക്ഷ്യപ്പെടുത്തിയിട്ടുള്ള കഞ്ചാവില്‍ ആയിരുന്നു. 

പൂനയില്‍ ജോലിയില്‍ വിരസത കൂടി വന്നു. ഇനി ഇത് വിട്ടു വേറെ പന്ഥാവുകള്‍ സ്വയം സൃഷ്ടിയ്ക്കാന്‍  മാനസികമായി തയ്യാറെടുത്തു. ജീവിതം അതിന്‍റെ inevitable ആയ നൈരന്തര്യങ്ങള്‍ പുനരാവര്‍ത്തനം ചെയ്തു കൊണ്ടേ ഇരുന്നു.

എല്ലാം കൊണ്ടും മതിയായ പൂന വിടുമ്പോള്‍ യാത്ര പറയാന്‍ ആന്തണിയെ പോലെ രണ്ടു മൂന്നു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാഴ്ച ദയനീയം. മുകളിലേയ്ക്ക് ചീകി  വെച്ച മുടിയ്ക്ക് പകരം ചപ്രത്തല , ഊശാന്‍ താടി, കുഴിയില്‍ ആഴ്ന്ന കണ്ണുകള്‍. അതിനു മുമ്പ് ആന്തണിയെ കാണാന്‍ അവിടെ ചെന്നിരുന്നു.

എന്‍റെ പേര് ഓര്‍മകളില്‍ നിന്ന് പോലും വെട്ടി മാറ്റുക, ഞാന്‍ ഇതാ ഈ നിമിഷം മുതല്‍ അന്യന്‍ ആവുന്നു എന്ന് പറഞ്ഞു വിട പറയാന്‍ ചെന്നതതാണ്. ആന്തണി പറഞ്ഞു: യാത്ര പറയാന്‍ വന്നതാവും അല്ലെ? ഇവിടത്തെ ദാരിദ്ര്യ ജീവിതത്തില്‍ നിന്ന് നിനക്ക് രക്ഷപ്പെടാതെ വയ്യ. പോവുക. നീയും ഞാനും അടങ്ങുന്ന സംസാര സാഗരം നമ്മെ മടുപ്പിയ്കുന്ന ഒരു നിസ്സംഗതയില്‍ എത്തിയ്ക്കുന്ന സന്ദിഗ്ധ ഘട്ടം ആണിത്. ഞാന്‍ പറഞ്ഞ സത്യങ്ങളെ അവിശ്വസിയ്കാതിരിയ്ക്കൂ, എന്‍റെ അവസ്ഥ മറിച്ചാണ് നിന്നോട് സംവേദിയ്ക്കുന്നതെങ്കിലും.

സോജ രാജകുമാരി തൃപ്പൂണിത്തുറയില്‍ സര്‍വ്വ സൌഭാഗ്യങ്ങളുമായി വാഴുന്നു എന്നാണു മങ്ങിയ കാഴ്ചകള്‍ മാത്രം കാണാന്‍ കഴിവുള്ള മനുഷ്യ ജന്മം കാണിച്ചു തന്ന സങ്കല്‍പ്പങ്ങള്‍.....മാനസികമായും ശാരീരികമായും അവര്‍ അനുഭവിച്ചു തീര്‍ക്കുന്ന വേദനകള്‍ അവരെ ഒരു അകാല വൃദ്ധയാക്കിയിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം യാദൃചികമായി ഉണ്ടായ ഒരു കൂടിക്കാഴ്ചയില്‍. നിങ്ങള്‍ എന്തിനാണ് ആ പാവത്തിനെ ചതിച്ചത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് പറയാന്‍ ഉണ്ടായിരുന്നതു ഒരു വാക്യം മാത്രം: "ചതിയ്ക്കുന്നത് നമ്മളല്ല അനിയാ, ദൈവമാണ്..പ്രതീക്ഷകളും മോഹങ്ങളും തരികയും അത് കൈയെത്താ ദൂരം വരെ കാണിച്ചു രസിപ്പിച്ചു കളിപ്പിച്ചു പിന്നെ തട്ടിപറിച്  എടുക്കുകയും ചെയ്യുന്ന ദൈവം."

കാലം പിന്നെയും കുറെ താണ്ടെണ്ടി വന്നു, അല്‍പ ജ്ഞാനിയായ, ദൈവത്തിന്‍റെ അനുഗ്രഹം എപ്പോഴും കുടയായി തണലായി ഉള്ളതിനാല്‍ അഹങ്കാരം അന്ധതയായി, ആഭരണമായി, അണിയുന്ന എല്ലാ അര്‍ത്ഥത്തിലും ദരിദ്രനായ ഈ പുഴു, ആ വാക്കുകളെ കൂട്ടി ചൊല്ലി അര്‍ഥം ഗണിച്ചെടുക്കാന്‍.