2024 ജനുവരി 8, തിങ്കളാഴ്‌ച

ഫെബ്രുവരിയിലെ നക്ഷത്രങ്ങൾ

ഫെബ്രുവരിയിലെ ഒരിരുണ്ട സായാഹ്നത്തിൽ ഞാൻ ഹിന്ദുമന്ദിറിലേയ്ക്കു കയറുമ്പോൾ യാദൃശ്ചികമായാണ് ആര്യാദേവിയെ കണ്ടത്. ബോംബെ ജീവിതത്തിൻറെ മാസ്മരികമായ സ്മരണകൾ മനസ്സിനെ ക്ലാവ് പിടിപ്പിയ്ക്കാൻ തുടങ്ങിയെങ്കിലും ആര്യയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ എന്നെ മനസ്സിലായി. "എന്താണ്, അമ്പലത്തിലൊക്കെ വരാൻ തുടങ്ങിയോ?" ചിരിച്ചുകൊണ്ട് ആര്യ ചോദിച്ചു. മനോഹരമായ പഴയ ചിരിയിൽ ഒരൽപ്പം വിഷാദത്തിന്റെ മേമ്പൊടി കലർന്നിട്ടുണ്ടോ എന്നു തോന്നി. "നോട്ടീസ് ബോർഡിൽ ഒരു പരസ്യം പതിയ്ക്കാൻ വന്നതാണ്. ആര്യ എപ്പോഴാണ് കാനഡയിൽ എത്തിയത്?" ആര്യ മറുപടി പറയും മുമ്പേ, മുപ്പത്തി മുക്കോടി ഈശ്വരന്മാരുടെ കാൽഗറി ഏജന്റായ 'പണ്ഡിറ്റ്‌ജി' യും പ്രോട്ടോക്കോൾ അനുസരിച്ച് ദൈവത്തിന്റെയും രക്ഷാധികാരിയായി വരുന്ന 'പ്രസിഡന്റ്ജി' യും ക്ഷേത്രവാതിൽ തുറന്നു പ്രത്യക്ഷപ്പെട്ടു. വരം വേണോ എന്ന് ചോദിച്ചില്ല. തേടിയ വള്ളിയുടെ കാലിൽ വീഴാൻ പറ്റിയ സമയമാണ്. ആര്യയുടെ ഫോണ്‍ നമ്പർ ധൃതിയിൽ വാങ്ങിച്ച് 'ക്ഷേത്ര വ്യാപാരത്തിനായി' രണ്ട് എമാന്മാരുടെയും പിറകെ ഓടി. രാത്രി, വീട്ടിൽ വന്ന് ഫോണ്‍ വഴി ആര്യയോട് പതിവ് മലയാളി ചോദ്യാവലി ആരംഭിച്ചുവെങ്കിലും ഫോണിലൂടെ അവൾ മൌനസംവാദം നടത്തുകയാണ് ഉണ്ടായത്. മിതഭാഷിയാണെങ്കിലും എന്നോടവൾ ഉള്ള് തുറന്നു പറയാറുള്ളതായിരുന്നല്ലോ....ബന്ധങ്ങളിലെ സൂക്ഷ്മതകളും സ്ഥൂലതകളും വകതിരിയ്ക്കാനുള്ള പരിപാകം കാലത്തിന്റെ കുത്തൊഴുക്കിൽ വന്നതാവാം. എന്നാലും ക്രിസ്റ്റിയെവിടെ എന്ന് ചോദിച്ചപ്പോൾ "നാളെ ടിം ഹൊർട്ടൻസിൽ ഒന്ന് വരാമോ" എന്ന് ചോദിച്ചത് എന്തിനാവാം? പകുതിയിൽ നിർത്തുന്ന വാക്കുകൾ ചിന്തകൾക്ക് മേയാനുള്ള സ്ഫുരണങ്ങൾ ആണ്. ഫോണ്‍ വെച്ചയുടനെ ആത്മബന്ധത്തിന്റെ കൈയ്യൊപ്പുള്ള ഫ്ലാഷ് ബാക്കിലേയ്ക്ക് ഞാൻ യാത്രയായി.... എഞ്ചിനീയറിംഗ് കോളേജിൽ ഒറ്റയാനായ റിബൽ, അവിശ്വസനീയമാം വിധം ധൈര്യശാലി, പെണ്‍കുട്ടികൾ വെറുക്കുന്ന പുഛഭാവം മുഖമുദ്രയാക്കിയ കലാപകാരി, കവിതാസ്വാദകൻ - എന്തെല്ലാം വേഷങ്ങളാണ് യഥാർത്ഥത്തിൽ ഒരു വേഷംകെട്ടും ഇല്ലാത്ത ആ മനുഷ്യന്! ദരിദ്രനായിരുന്നു ക്രിസ്റ്റി. എന്നാലാ ദാരിദ്ര്യം പോലും അവന് ശക്തിയായിരുന്നു. അവനെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ ഐതിഹ്യങ്ങൾ കോളേജിൽ, പ്രത്യേകിച്ചും ജൂനിയേഴ്സ്‌, പറഞ്ഞു നടക്കാറുണ്ടായിരുന്നു. അതിൽ ഒരു കഥ, പാലാക്കാരാൻ അച്ചായനായ പ്രിൻസിപ്പലിന്റെ മോൻ ജാഡയോടെ ക്ലാസ്സിൽ വന്നിരുന്നപ്പോൾ അവനെ പൊക്കിയെടുത്ത് റാഗ് ചെയ്തതും "പ്രിൻസി ചോദിയ്ക്കുമ്പം പറഞ്ഞേയ്ക്കണം sixth sem -ലെ ക്രിസ്റ്റിയാണ് റാഗ് ചെയ്തത്" എന്നവനോട് പ്രത്യേകം പറഞ്ഞതും. ക്ലാസ് കട്ട് ചെയ്തും വഴക്കടിച്ചും backlog വരുത്തിയ 36 പേപ്പർ ഒരുമിച്ചെഴുതി പാസ്സായ ജീനിയസ് എന്നത് മറ്റൊരു കഥ. ആര്യയാകട്ടെ, മറ്റേ ധ്രുവത്തിലാണ്. അച്ചടക്കത്തിന്റെയും കുലീനതയുടെയും സൌന്ദര്യത്തിന്റെയും കലാവാസനകളുടെയും പര്യായപദം. മാൻപേടയെ പോലെ നിഷ്കളങ്കമായ കണ്ണുകൾ. സംഗീതം, നൃത്തം, ക്ഷേത്രകലകൾ - എല്ലാമെല്ലാം അവൾക്ക് ഉപാസനയായിരുന്നു. തലമുറകളുടെ അനന്തമായ സമ്പാദ്യത്തിന് കാലം കനിഞ്ഞു നൽകിയ, ജന്മിയെന്ന ജന്മത്തിന്റെ ഒരേയൊരു മകൾ! എന്ത് ദിവ്യശക്തിയാണ് അവരെ അടുപ്പിച്ചത് എന്നത് കോളേജിലെ എക്കാലത്തെയും ദുരൂഹതയത്രേ. ഇടമലയാറിന്റെ തീരത്ത്, പച്ചമരത്തണൽ വിരിച്ച് വളഞ്ഞുതിരിഞ്ഞ് പോകുന്ന വഴിയിലൂടെ കോളേജിലേയ്ക്കും തിരിച്ചും അവർ നടക്കുന്നത് പിന്നെപ്പിന്നെ ഒരു പതിവ് കാഴ്ചയായി. ക്രിസ്റ്റി, കാമ്പസ് സെലക്ഷനിൽ ബോംബെയിലെ പ്രശസ്തമായ കമ്പനിയിൽ ജോലി കിട്ടി, മധുരമധുരമായ കോളേജ് ലൈഫ് വിടുമ്പോൾ ആര്യ പാതിവഴിയിൽ എത്തിയതെ ഉണ്ടായിരുന്നുള്ളു. പ്രണയം രണ്ടുപേർക്കും അതി ഗുരുതരമായി തലയ്ക്കു പിടിച്ചിരുന്നു. കാണുന്നതെല്ലാം വർണ്ണപ്രപഞ്ചവും ചെയ്യുന്നതെല്ലാം നാടകീയവുമായിരുന്ന വസന്തകാലം. കോളേജിലെ അവസാനനാളുകളിലൊന്നിൽ അവൾ ക്രിസ്റ്റിയുടെ ഹോസ്റ്റൽ റൂമിൽ പോയി - ആദ്യമായി. സിഗരറ്റിന്റെയും മദ്യത്തിന്റെയും തിരുശേഷിപ്പുകൾ അലങ്കോലമാക്കിയ മുറിയിൽ അൽതാഫ് രാജയുടെ കവ്വാലി പ്ലേ ചെയ്യുന്നുണ്ടായിരുന്നു. "സുബഹ് പെഹലി ഗാടീ മേ ഘർ കോ ലൌട്ട് ജാവോഗെ..." കാസറ്റ് പ്ലെയർ ജനുവരി മുതൽ ഡിസംബർ വരെയുള്ള ഋതുഭേദങ്ങൾ പാടുമ്പോൾ ക്രിസ്റ്റി ചൂടുചായ കപ്പിൽ ഒഴിച്ച് "Can you marry me" എന്ന് ചോദിയ്ക്കുകയുണ്ടായി. അവൾ മൃദുസ്വരത്തിൽ ചിരിയുടെയും കരച്ചിലിന്റെയും അകമ്പടിയോടെ പറഞ്ഞു: "നൂറുവട്ടം". അൽതാഫ് രാജയുടെ കൂടെ ക്രിസ്റ്റിയും പാടി: "ഇൻ നശീലി ആഘോം സെ, കബ് ഹമേ പിലാവോഗെ...." പ്രണയം ഏതു നിമിഷവും തകർന്നു തരിപ്പണമാകുന്ന സ്ഫടിക ബിംബമാണ്. അതിനു ചുറ്റും ജീവിതം ക്രൂരമായ യാഥാർത്ഥ്യമായി അതിനെ തുറിച്ചു നോക്കുന്നത്, അതിനെതിരെ വമ്പിച്ച പടയൊരുക്കങ്ങൾ നടക്കുന്നത്, കമിതാക്കൾ അറിയാറില്ല. ആര്യയുടെ അച്ഛൻ കേട്ടറിഞ്ഞപ്പോൾ എല്ലാ നരകവും പൊട്ടിപ്പുറപ്പെട്ടു. ആര്യാദേവിയ്ക്ക് പിന്നെ quarantine കാലമായിരുന്നു. ഇമെയിൽ, ഇന്റർനെറ്റ്, സെൽ ഫോണ്‍ - വികാര വിനിമയത്തിന്റെ സർവ്വ ജീവനാഡികളും വിഛേദിയ്ക്കപ്പെട്ടു. അവൾ പഴയ നാലുകെട്ടിലെ മച്ചറയിൽ പാരമ്പര്യത്തിന്റെയും കുലമഹിമയുടെയും തടവുകാരിയായി. നിസ്സഹായനായ അച്ഛൻ മർദ്ദന മുറ സ്വീകരിച്ചപ്പോൾ അവൾ വിജയൻ മാഷ്‌ പറയാറുള്ളതായി ക്രിസ്റ്റി പറഞ്ഞ 'ഒളിച്ചു കടത്തിയ ആയുധങ്ങളെ' കുറിച്ചോർത്തു....എന്ത് കുലം, എന്ത് പൈതൃകം! തുടർച്ചയായി ഫോണ്‍ വിളികൾ വനരോദനം പോലെ പരിണമിച്ചത്‌ കൊണ്ടാകണം, ഒരു നാൾ ക്രിസ്റ്റി തലയെടുപ്പോടെ നിൽക്കുന്ന നാലുകെട്ടിന്റെ ഗെയിറ്റ് തുറന്ന് ഉറച്ച ചുവടോടെ കയറി വന്നു. മാതൃഭൂമി പത്രവും വെള്ളിച്ചെല്ലവും വെറ്റിലത്താംബൂലവുമായി പൂമുഖത്ത് വിരാജിയ്ക്കുന്ന ഫ്യൂഡൽ പ്രഭുവിനോട്‌ ദരിദ്രനായ കാമുകൻ പറഞ്ഞു: "ഞാൻ ക്രിസ്റ്റി ജോണ്‍. ആര്യാ ദേവിയെ കാണാൻ വന്നതാണ്." "ന്താ കാര്യം?" "നാല് കിലോമീറ്റർ കിഴക്കോട്ടു പോയാൽ അവിടെ ഒരു രെജിസ്റ്റ്രാപ്പീസുണ്ട്. അവിടെ കൊണ്ട് പോയി നോം അങ്ങ്ട് വേളി കഴിയ്ക്ക്യ - അതിനന്നെ!" "എനിയ്ക്ക് താൽപ്പര്യമില്ലെങ്കിലോ?" പ്രഭു അന്വേഷിച്ചു. "ഹൈ...അതിനു നിങ്ങളെയല്ലല്ലോ കെട്ടണേ" ശ്വശുരന്റെ ക്ഷമ നെല്ലിപ്പടി കടന്ന് ബഹുദൂരം സഞ്ചരിച്ചിരുന്നു. അഷ്ടഗൃഹത്തിലെ ആഢ്യൻ മകളെ കെട്ടാൻ വരുന്നത് സ്വപ്നം കണ്ട് ഉറങ്ങുകയും ജീവിയ്ക്കുകയും ചെയ്യുന്ന തമ്പുരാൻ നസ്രാണിയെ കഴുത്തിന്‌ പിടിയ്ക്കാൻ തുനിഞ്ഞു. നീട്ടിയ കൈ തട്ടി മാറ്റിക്കൊണ്ട് പഴയ റിബൽ പറഞ്ഞു: "എന്നെക്കൊണ്ട് മ്ലേഛത്തരം ചെയ്യിപ്പിയ്ക്കല്ലേ..." ആര്യാദേവി യാത്രയ്ക്കൊരുങ്ങി ബാഗുമെടുത്ത്‌ എത്രയോ നാളായി കാത്തിരിയ്ക്കുകയായിരുന്നു. അവൾ ക്രിസ്റ്റിയുടെ കൂടെ ഇറങ്ങുമ്പോൾ താതവാക്യം കേട്ടു: "ഇനി നീ..." വാക്കുകൾ വീഴുന്നതിനു മുമ്പേ ക്രിസ്റ്റി പറഞ്ഞു: "ഒരിയ്ക്കലും നിങ്ങളുടെ ഔദാര്യത്തിനായി ഞങ്ങൾ തിരിച്ചു വരില്ല." പശ്ചാത്തലത്തിൽ അമ്മയുടെ അടക്കിപ്പിടിച്ച കരച്ചിൽ. അച്ഛൻ അലറുകയാണ്: "ഇവിടത്തെ ഒരു സാധനവും കൊണ്ട് പോയെയ്ക്കരുത്" ക്രിസ്റ്റി പറഞ്ഞു: "ഞാനവൾക്കയച്ച കത്തുകൾ, valentine's day-യ്ക്കയച്ച സമ്മാനങ്ങൾ, ഇവയൊഴികെ ഒരു മണൽത്തരി പോലും അവൾ കൊണ്ട് പോകില്ല. എല്ലാ സ്വത്തും കെട്ടിപ്പിടിച്ച് നിങ്ങൾ ജീവിയ്ക്കുക, മരിയ്ക്കുക. Good Bye!" നിശബ്ദനായി നില്ക്കുന്ന അച്ഛൻ ശപിയ്ക്കുകയായിരുന്നോ എന്നൊന്നും തീർച്ചയില്ലാതെ അവൾ ക്രിസ്റ്റിയുടെ കൂടെ ബോംബെയ്ക്ക് യാത്രയായി..... ബോംബെയിൽ ടാറ്റാ ഹോസ്പിറ്റലിൽ വെച്ചാണ് ക്രിസ്റ്റിയെ ഞാൻ പരിചയപ്പെടുന്നത്. oncology -യിൽ ഡോക്ടർ പോത്തച്ചനെ കാണാൻ പോയപ്പോൾ അവിടെയിരിയ്ക്കുന്ന ക്രിസ്റ്റിയെ പോത്തച്ചൻ introduce ചെയ്തു. പെട്ടെന്ന് തന്നെ അവൻ എന്റെ ആത്മമിത്രമായി. breast cancer വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആര്യയുടെ പരിചരണത്തിന് കഴിയുകയാണവൻ. സ്ട്രെക്ച്ചറുകളുടെയും ക്യൂ നിൽക്കുന്ന രോഗികളുടെയും നീണ്ടു പോകുന്ന ഇടനാഴികളുടെയും പ്രശസ്തരായ ഡോക്ടർമാരുടെ ബൂത്തുകളിൽ വിധി കാത്തു കിടക്കുന്ന ആൾക്കൂട്ടത്തിന്റെയും പശ്ചാത്തലത്തിൽ പിന്നെയും പിന്നെയും പല തവണ ഞങ്ങൾ കണ്ടു. കാൻസർ കരാള ഹസ്തം മുറുക്കിയപ്പോഴും ആര്യയുടെ വീട്ടിൽ നിന്നും ആരും എത്തിയില്ല. ക്രിസ്റ്റിയുടെ അപരിമിതവും നിരുപാധികവുമായ സ്നേഹമായിരുന്നിരിയ്ക്കണം അവളുടെ മാറത്തെ ദ്വേഷകണങ്ങളെ കരിച്ചു കളഞ്ഞത്. drains എടുത്തുമാറ്റി, ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഉടനെ, അവനെന്നെ താജ് ഹോട്ടലിൽ ഡിന്നറിനു വിളിച്ചു - ആര്യയുടെ കൂടെ. ആ രാത്രിയിൽ ആര്യ എന്നോട് വളരെ കാര്യമായി സംസാരിച്ചു. അവരുടെ പ്രേമം എത്രമാത്രം തീവ്രമായിരുന്നു എന്ന് ഇന്നലെയെന്ന പോലെ ഓർക്കുന്നു ഞാൻ. പഴയ റിബൽ മുഖക്ഷൌരം ചെയ്ത് സുന്ദരനാവുകയും എത്രയോ വിനീതനാവുകയും ചെയ്തിരിയ്ക്കുന്നു. "നമ്മുടെ തമ്പുരാട്ടിയുടെ എഞ്ചിനീയറിംഗ് കോഴ്സ് ഇനി കമ്പ്ലീറ്റാക്കണം" അതായിരുന്നു അവന്റെ മുഖ്യപദ്ധതി എന്ന് തോന്നി. ഓർമ്മകൾ എപ്പോഴോ ഉറക്കത്തിന് വഴിമാറുകയും സ്വപ്നങ്ങളിലേയ്ക്ക് metamorphosis നടത്തുകയും ചെയ്തു. ബോംബെയിൽ മാഹിം ക്രീക്കിലെ അഴുക്കു വെള്ളത്തിൽ വിരിഞ്ഞു നിൽക്കുന്ന രണ്ട് താമരപ്പൂക്കൾ സ്വപ്നമായി വന്നു. ദുർഗന്ധം വമിച്ച് ഒഴുകുന്ന വെള്ളത്തിൽ പൂക്കൾ തത്തിക്കളിച്ച് ചാഞ്ചാടി, എങ്ങോട്ടെന്നറിയാതെ സഞ്ചരിയ്ക്കുകയാണ്. അപ്പോൾ ഒരു പൂ, പ്ലാസ്റ്റിക്ക് ബാഗുകളുടെ ഒരു കൂനയിൽ തട്ടി ഉടക്കി നിന്നു. മറ്റെതാകട്ടെ, ഒഴുക്കിൽ മുന്നോട്ട് കടലിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ആകർഷകമായ billboards അഴുക്കുചാലിനിരുവശവും വിവിധ വർണ്ണങ്ങളിൽ കന്നഞ്ചിപ്പിച്ചു നില്ക്കുന്നത് കാണാം. ഒറ്റപ്പെട്ട താമര കടലിനെ തേടി, ചാഞ്ചാടി മുന്നോട്ട്, മുന്നോട്ട്.... കനേഡിയൻസിന്റെ ദേശാഭിമാനബിംബങ്ങളിൽ ഒന്നായ ടിം ഹൊർറ്റൻസിൽ പിറ്റേന്ന് മൈനസ് 40 ഡിഗ്രി സെൽഷ്യസ്സിൽ ചൂടുള്ള സൂപ്പും ബട്ടർ പുരട്ടിയ ബേഗൽസും കഴിച്ചുകൊണ്ട് ഞാനും ആര്യയും കുറെയേറെ നേരം മിണ്ടാതിരുന്നു. പുറത്തുള്ള മരവിപ്പ് ഇപ്പോൾ അകത്ത് തീരെ തോന്നുന്നില്ല. ക്രിസ്റ്റിയ്ക്ക് എന്തോ സംഭവിച്ചു എന്ന് എനിയ്ക്ക് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരുന്നു. അതല്ലെങ്കിൽ അവൾ ഒരിയ്ക്കലും ഒറ്റയ്ക്ക് വരില്ലായിരുന്നു. ഇനി അവൻ എന്തെങ്കിലും സൌന്ദര്യപ്പിണക്കത്തിന് ഇവളെ ഉപേക്ഷിച്ചതാവുമോ? ഛെ, അതൊരിയ്ക്കലും ഉണ്ടാവില്ല. ചിന്തകൾ വീണ്ടും കാടു കേറുന്നതിനു മുമ്പേ ആര്യ പറഞ്ഞു: "എഴുത്തുകാരനല്ലേ, ഒരു കഥയ്ക്ക്‌ ഇന്ധനം തരാം എന്നു വെച്ചാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്." ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മിണ്ടാതിരിയ്ക്കുക എന്നത് എന്റെ ഭീരുത്വത്തിന്റെയും അന്തർമുഖത്വത്തിന്റെയും ഭാഗമായുള്ള പ്രതിഭാസമാണ്. ബഹുമാനിയ്ക്കപ്പെടേണ്ട ശാന്തതയോടെ ആര്യ പറഞ്ഞു തുടങ്ങി: "അവനും ഞാനും കൂടി ടോരോന്റോയിൽ എത്തിയിട്ട് രണ്ടു മൂന്ന് വർഷമായി. ഡൌണ്‍ ടൌണിൽ ഒരു apartment - ൽ ആയിരുന്നു താമസം. "അങ്ങോരവിടെ കാൽഗറിയിലാണ്. നമുക്ക് അങ്ങോട്ട്‌ പോയി പുള്ളിയെ സർപ്രൈസ് ചെയ്യണം" എന്ന് ക്രിസ്റ്റി എപ്പോഴും പറയുമായിരുന്നു. എന്റെ സംശയങ്ങൾ കൂടുതൽ ശക്തിയോടെ വയറ്റിനടിയിൽ ഒരു വിപ്ലവം സൃഷ്ടിയ്ക്കുകയാണ്. എന്നാൽ ഒരു എഴുത്തുകാരന് പ്രധാനമായും വേണ്ടത് കേൾക്കാൻ തുറന്നിട്ട ആഗിരണാത്മക മനസ്സല്ലേ എന്നോർത്ത് ചോദ്യങ്ങൾക്ക് കടിഞ്ഞാണിട്ടു. എൻറെ മനസ്സ് വായിച്ചിട്ടായിരിയ്ക്കണം, ആര്യ പറഞ്ഞു: "അന്ന് രാവിലെ ജോലിയ്ക്ക് പോകാൻ ഇറങ്ങുമ്പോൾ ക്രിസ്റ്റി വളരെ ക്ഷീണിതനായിരുന്നു. ഞാൻ കുറെ പറഞ്ഞു നോക്കി, വയ്യെങ്കിൽ പോണ്ട, റെസ്റ്റ് എടുത്തോളൂ എന്ന്. അന്ന് എന്തൊക്കെയോ പ്രധാനപ്പെട്ട ചില meetings ഉണ്ടെന്നു പറഞ്ഞ് സെറിയൽ പോലും മുഴുവൻ കഴിയ്ക്കാതെ ധൃതിയിൽ കാർ സ്റ്റാർട്ട്‌ ചെയ്ത് പോയയാൾ തിരിച്ചു വന്നത് വെറുമൊരു 'ബോഡി'യായിട്ടാണ്!" വീണു തകരുന്ന വെള്ളച്ചാട്ടങ്ങൾ മനോബലത്തിന്റെ അണക്കെട്ടുകളാൽ തടഞ്ഞ് അവൾ പറഞ്ഞു: "എൻറെ മുമ്പിൽ 2 വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, നാട്ടിലേയ്ക്ക് തിരിച്ചു പോവുക. അച്ഛൻ ഇപ്പോഴും അവന്റെ മരണം അറിഞ്ഞിട്ടില്ലാത്തതിനാൽ ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോൾ 'ക്രിസ്റ്റിയോട് സോറി പറയാൻ' ആവശ്യപ്പെടും. രണ്ടാമത്തെ വഴി അവന്റെ ആഗ്രഹമായിരുന്ന കാൽഗറിയിലേയ്ക്കുള്ളതായിരുന്നു. അവൻ എപ്പോഴും പറയാറുണ്ട്‌, ഒരിയ്ക്കലും നമ്മൾ നാട്ടിൽ, എന്റെ വീട്ടിൽ പോയി അവരുടെ ഔദാര്യത്തിന് യാചിയ്ക്കരുതെന്ന്. എനിയ്ക്കാണെങ്കിൽ അവന്റെ ഓർമ്മകൾ കുത്തിനിറച്ച ആ സ്റ്റുഡിയോ apartment-ഇൽ ഒറ്റയ്ക്ക് താമസിയ്ക്കുന്നത് ചിന്തിയ്ക്കാൻ പോലും പറ്റിയില്ല. കഴിഞ്ഞ മാസമാണ് കാൽഗറിയിൽ എത്തിയത്. അവനുണ്ടായിരുന്നെങ്കിൽ ചേട്ടനെ....." ഗദ്ഗദം വാചകത്തെ അവിടെ ഖണ്ഡിച്ചു. സുന്ദരിയായ, വിനയശീലയായ, നിസ്സഹായായ ഈ കൊച്ചു പെണ്‍കുട്ടിയ്ക്ക് ഹൃദയാഘാതം വന്ന് മരിച്ച ഭർത്താവിന്റെ കൂടെയുള്ള ഭൂതകാലവും, അച്ഛനും അമ്മയും ചേർന്ന് ഒരായുസ്സ് മുഴുവൻ നീണ്ട ഭാവിയും ഉണ്ട്. കാപ്പിക്കടയുടെ പുറത്ത് നേരം ഇരുണ്ടു. കാൽഗറിയിൽ മഞ്ഞു പെയ്യാൻ തുടങ്ങിയിരുന്നു. മാഞ്ഞുപാളികൾ തൊട്ടു തലോടുന്ന parking ലോട്ടിൽ കാറിലേയ്ക്കു കയറും മുമ്പേ ഇടി വെട്ടേറ്റ പോലെ നിൽക്കുന്ന എന്നോട് ആര്യ പറഞ്ഞു: "ഈ ജീവിതത്തിൽ എനിയ്ക്ക് ക്രിസ്റ്റിയല്ലാതെ ഒരു ഭർത്താവില്ല. ഫെബ്രുവരിയിൽ ഞങ്ങളുടെ ആനിവേഴ്സറിയാണ്. സെയിന്റ് വാലെൻന്റൈനിന്റെ കൂടെ മാനത്ത് മറ്റൊരു നക്ഷത്രമായി അവനെന്നെ നോക്കുന്നുണ്ട്. എന്നുമെന്നും ഞാൻ സുരക്ഷിതയും സന്തോഷവതിയും ആവാൻ അവന്റെ ഓർമ്മകൾ മാത്രം മതി." ഞാൻ ആകാശത്തേയ്ക്ക് നോക്കി. അവിടെ എന്റെ കലങ്ങിയ മനസ്സ് പോലെ എല്ലാം അവ്യക്തമായിരുന്നു. സ്നേഹസാഗരം നിലാവായി പൊഴിയുന്ന അമ്പിളിയമ്മാമൻ മാത്രം ആത്മാർത്ഥമായി ചിരിച്ചുകൊണ്ടിരുന്നു. ഭൂമിയിൽ ഫെബ്രുവരിയിലെ നക്ഷത്രങ്ങളെ നോക്കി ഇമ വെട്ടാതെ, തളരാതെ, പതറാതെ, മിഴികൾ നനയാതെ ചിരിയ്ക്കുന്ന കമിതാക്കളെപ്പോലെ....

ഹിമാലയൻ ഹണിമൂണ്‍

"എത്ര ദൂരം, എത്ര കാലം, പലായനം ചെയ്താലും, എത്രയൊക്കെ പറിച്ചു നട്ടാലും, സ്വദേശത്തോ വിദേശത്തോ എത്ര ജീവിതാനുഭവങ്ങൾ സ്വായത്തമാക്കിയാലും, അവസാനമൊരു നാൾ സ്വന്തം തട്ടകത്ത് നിന്ന് നാം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്ന സത്യം തിരിച്ചറിയും. അതാണ് മനുഷ്യ ജന്മത്തിന്റെ ദൗർഭാഗ്യകരമായ പരിമിതി." ഹിമാലയാൻ റേഞ്ചിൽ ദുർഘടമായ, വിജനമായ ഒരു കൂരയ്ക്കുള്ളിൽ ഇരുന്ന് "എങ്ങിനെ ഇവിടെ എത്തിപ്പെട്ടു" എന്ന ഞങ്ങളുടെ ചോദ്യത്തിനു മറുപടിയായി സ്വാമിജി പറഞ്ഞ മറുപടി യാണത്. ഞങ്ങൾ, ഞാനും ഭാര്യയും, കല്യാണം കഴിഞ്ഞു ഒരാഴ്ച ആയതേ ഉള്ളു. ദില്ലിയിൽ നിന്നും ബസ്സ് പിടിച്ച് തലേന്ന് രാത്രി അൽമോറയിലേയ്ക്കും അവിടെ നിന്ന് രാവിലെ ജീപ്പിൽ മല നിരകളിലേയ്ക്കും, അതും കഴിഞ്ഞ് ചൂട് പിടിച്ചു തുടങ്ങിയ പ്രഭാത വെയിലിൽ കാൽ നടയായി കുത്തനെയുള്ള കയറ്റം ഏഴു കിലോമീറ്ററോളം നടന്നും, ആ പർണ്ണ കുടീരത്തിലെത്തിയപ്പോൾ സ്വാമിജി അവിടെ ഉണ്ടായിരുന്നില്ല. അൽമോറയിലോ നൈനിറ്റാളിലോ ഉള്ള സുഖവാസ റിസോർട്ടുകളിൽ ഹണിമൂണ്‍ ആഘോഷിയ്ക്കുന്നതിനു പകരം ഈ മലനിരകളിൽ വിയർത്തു കുളിച്ചു നടന്ന് ഏതോ സംന്യാസിയെ കാത്ത് ആശ്രമത്തിനു മുമ്പിൽ അന്തം വിട്ടു നിൽക്കുന്ന ഈ പിരാന്തനെയാണോ നമുക്കു കിട്ടിയത് എന്ന് ഭാര്യ ചിന്തിച്ചിരിയ്ക്കാം. എല്ലാ ആത്മീയ അന്വേഷണത്തിനും ഭൗതികമായ ഒരു നിമിത്തം ഉണ്ടായിരിക്കുമല്ലോ. പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ അച്ഛനുമായുണ്ടായ അഭിപ്രായ വ്യത്യാസത്താൽ വീട് വിട്ടിറങ്ങിയ സ്വാമിജി തൃശ്ശൂരിൽ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ചേരുകയും, പിന്നീട് 8 വർഷത്തിനു ശേഷം കൽക്കത്തയിലെ അവരുടെ ആസ്ഥാനത്ത് എത്തി, 15 വർഷം മിഷൻ വർക്കുകളുമായി ഇന്ത്യ മുഴുവൻ സഞ്ചരിയ്ക്കുകയും, അവസാനം അതിലും വിരക്തി വന്ന് ഹിമാലയത്തിൽ ആശ്രമം പണിത് തപസ്സും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഒറ്റയ്ക്ക് ഒരു സംന്യാസ ജീവിതം നയിയ്ക്കുകയായിരുന്നു സ്വാമിജി. അറിവിന്റെ ഭണ്ഡാകാരം. നിഷ്ക്കളങ്കതയുടേയും വിനയത്തിന്റെയും മൂർത്തിമത് ഭാവം. ആശ്രമത്തിനു മുന്നിലുള്ള തറയിൽ ഞങ്ങൾ ക്ഷീണിച്ച് ഇരിപ്പായി. മുമ്പിൽ സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങുന്ന ഹിമപാളികളാൽ ഗംഭീരപ്രതാപത്തോടെ ഹിമവാൻ. ശാന്തി കിരണങ്ങൾ അവിടെ നിന്നും പ്രസരിയ്ക്കുന്നുണ്ടെന്ന് തോന്നി. ഭാര്യ ചോദിച്ചു: "തിരിച്ചു നടക്കേണ്ടി വരുമോ?" സെൽ ഫോണ്‍ പോട്ടെ, ലാൻഡ്‌ഫോണ്‍ പോലും സാർവത്രികമല്ലാതിരുന്ന കാലം. പെട്ടെന്ന് ദൂരെ നിന്ന് അതിവേഗം കാഷായധാരിയായ ഒരു യുവാവ് നടന്ന് വരുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ ചിരകാല പരിചയമുള്ളതുപോലെ അത്മാർത്ഥമായി തുറന്നു ചിരിയ്ക്കുന്നുണ്ട്. ഞാൻ ആദ്യമായി കാണുകയാണെങ്കിലും സ്വാമിജിയ്ക്ക് അന്ന് എന്റെ ഊഹത്തിൽ ഒരു അമ്പത് വയസ്സെങ്കിലും കാണണം.അപ്പോൾ ഈ "പയ്യൻ" വല്ല ശിഷ്യനുമാവണം. ഞങ്ങളെ രണ്ടു പേരയും പേരെടുത്ത് അഭിസംബോധന ചെയ്തപ്പോഴാണ് ശരിയ്ക്കും ഞെട്ടിയത്. ഞെട്ടലുകളുടെ തുടക്കം മാത്രമായിരുന്നു അത്. എന്റെ പേര് പണ്ടത്തെ ഓർമ്മകളിൽ ഒരു പക്ഷെ നില നിന്നിരിയ്ക്കാം. പക്ഷെ ഒരാഴ്ച മുൻപ് മാത്രം ഞാൻ പോലും പരിചയപ്പെട്ട എന്റെ ഭാര്യയുടെ പേര് അറിയണമെങ്കിൽ, ശരിയ്ക്കും mystic ആയ, ഞങ്ങൾ തേടി വന്ന, സാക്ഷാൽ സ്വാമിജി തന്നെയാണ് മുൻപിൽ എന്ന് ഉടനെ ബോധ്യപ്പെട്ടു. പക്ഷെ ഇത്രയും ചെറുപ്പമല്ലല്ലോ എന്ന എന്റെ സംശയം പിടിച്ചെടുത്ത് സ്വാമിജി പറഞ്ഞു: "യോഗയും meditation-ഉം ചെയ്ത് കുറച്ചു ഭക്ഷണം ക്രമീകരിച്ചാൽ നിങ്ങൾക്കും പ്രായത്തെ പറ്റിയ്ക്കാം." ഒരു ബെഡ്റൂം, ഒരു ലൈബ്രറി, ഒരു ഗുഹ പോലുള്ള meditation room - ഇത്രയും ചേർന്നതായിരുന്നു ആശ്രമം. ഞങ്ങൾ ഒരാഴ്ചയോളം അവിടെ താമസിച്ചു. സന്ധ്യാസമയത്ത്, അഗതികളും അശരണരുമായ ഉത്തർഖണ്ടിലെ കുട്ടികളെ വിളിച്ചിരുത്തി സ്വാമിജി മധുരമധുരമായ ശബ്ദത്തിൽ, ഹിന്ദുസ്ഥാനി രാഗത്തിൽ, ശോകവും ഭക്തിയും ചേർത്ത് ആലപിയ്ക്കുന്ന ശുദ്ധസംഗീതം ഇന്നും സിരകളിൽ ലഹരി പടർത്തുന്നു. 'യഥാർത്ഥ വിശ്വാസം യുക്തിയ്ക്ക് നിരക്കുന്നതായിരിയ്ക്കണം.' എന്നും 'യഥാർത്ഥ സംന്യാസം ജനങ്ങൾക്ക്‌ ഉപകരിയ്ക്കുന്നതാവണം' എന്നും ഉള്ള വിവേകാനന്ദ വചനങ്ങൾ അക്ഷരാർത്ഥത്തിൽ ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു തന്നു. എത്രയെത്ര കഥ കൾ! ജനക മഹാരാജാവിന് യാജ്ഞ്യ വൽക്യൻ പറഞ്ഞു കൊടുത്ത ഉപദേശങ്ങൾ, കടോപനിഷത്തിൽ പ്രതിപാദിയ്ക്കുന്ന നചികേതസ്സിൻറെ കഥ, അങ്ങനെയങ്ങനെ..... അവസാനം ഭൌതികലോകത്തെ വെടിഞ്ഞ്, എന്നെയും ശിഷ്യനാക്കാമോ എന്ന് ഞാൻ കെഞ്ചി യപ്പോൾ സ്വാമിജി പറഞ്ഞു : "you have a beautiful wife, and a beautiful life." സ്വാമിജി തുടർന്നു: " പ്രശ്നോപനിഷത്തിൽ ഒരു കഥയുണ്ട്. ജീവിതത്തിന്റെ നിരർത്ഥകത, മായ, വൈരാഗ്യം - ഇതെല്ലാം ഒന്ന് മനസ്സിലാക്കിത്തരാൻ ഉദാലകാരുണിയുടെ അടുത്ത് ഒരു ശിഷ്യൻ അഭ്യർ ത്ഥിയ്ക്കു കയാണ്‌. മുനി പറ ഞ്ഞു : എന്റെ കൂടെ 3 മാസം ജീവിയ്ക്കു, അതിനു ശേഷം എനിയ്ക്കറിയുമെങ്കിൽ ഞാൻ പറഞ്ഞു തരാം. പരമമായ സത്യം, ആത്മൻ എന്ന് വിളിയ്ക്കുന്ന കുണ്ഡലിനീ ശക്തി, അതിലേയ്ക്കുള്ള അന്വേഷണം കഠിനമായ ഒരു പാതയാണ്. രാത്രി വളരെ വൈകി. നിങ്ങൾ ഉറങ്ങിക്കോളു." രാത്രിയിൽ ഞങ്ങൾ ബെഡ്റൂമിലും സ്വാമിജി മെഡിറ്റേഷൻ റൂമിലും കിടക്കും.യഥാർത്ഥത്തിൽ സ്വാമിജി ഉറങ്ങുന്നുണ്ടോ എന്ന് എനിയ്ക്ക് സംശയമാണ്. അതുപോലെ തന്നെ ഭക്ഷണമില്ലാതെയും, മരവിപ്പിയ്ക്കുന്ന തണുപ്പിൽ തടാകത്തിൽ കുളിച്ചും ജീവിയ്ക്കുന്ന ഒരു അത്ഭുത മനുഷ്യനാണ് അദ്ദേഹം. ഞങ്ങൾ അവിടെ എത്തിയ അന്ന് രാത്രി.......ഉറക്കത്തിൽ സ്വപ്നത്തിലെന്ന പോലെ ഒരു മുരളൽ. കുറച്ചു കഴിഞ്ഞപ്പോൾ ജനൽപ്പാളികളിൽ തട്ടിയും മുട്ടിയും ഭയങ്കരമായ അലർച്ച . ഞാനും ഭാര്യയും ഞെട്ടി വിറച്ച് എഴുന്നേറ്റു. പെട്ടെന്ന് സ്വാമിജി വന്ന് ജനൽ തുറന്നു. അവിടെ ഭീമാകാരത്തിൽ നിൽക്കുന്ന പുലിയോടു സ്വാമിജി ഹിന്ദിയി ൽ പറഞ്ഞു: "ഹരി ഓം. അവർ എന്റെ അതിഥികളാണെ ന്ന് നിനക്കറിയില്ലേ? അവരെ ശല്യപ്പെടുത്താതെ തിരിച്ചു പോ ...". പുലിയെപ്പോലെ വന്നവൻ എലിയെപ്പോലെ തിരിച്ചു പോകുന്നത് അക്ഷരാർത്ഥത്തിൽ ഞങ്ങൾ കണ്ടു. സ്വാമിജി പറഞ്ഞു: "Himalayan tiger ആണ്. വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന പാവങ്ങൾ. ഞാൻ മാത്രമാകുമ്പോൾ വരാറില്ല. ഞാനൊരു useless ആണെന്നാവും കരുതിയിട്ടുള്ളത്. ഇന്നിപ്പോൾ നിങ്ങൾ ഉള്ളത് കൊണ്ട് മണം പിടിച്ചു വന്നതാണ്. സാരമില്ല. ഉറങ്ങിക്കോളൂ, ഇനിയവൻ വരില്ല. പിറ്റേന്ന് കാലത്ത് ഞാൻ ഭാര്യയോട് ചോദിച്ചു: "ഇന്നലെ രാത്രി നടന്നത് സ്വപ്നമായിരുന്നോ, അതോ നീയും കണ്ടതാണോ?" അവൾ പറഞ്ഞു: "ഇത് ഞാൻ അങ്ങോട്ട്‌ ചോദിയ്ക്കാൻ തുടങ്ങുകയായിരുന്നു!" ആദിശങ്കരൻ ഹിമാലയൻ വനാന്തരങ്ങളിൽ സ്ഥാപിച്ച ജ്യോതിർലിംഗം കാണാൻ പോവുകയുണ്ടായി ഞങ്ങൾ. ജീപ്പിൽ മല കയറിയുള്ള യാത്രയിൽ സ്വാമിജി പറഞ്ഞു: "നിങ്ങൾ എന്റെ ആശ്രമിലെത്താൻ ഈ നൂറ്റാണ്ടിലും എത്ര കഷ്ടപ്പെട്ടു! ശങ്കരാചാര്യർ അദ്ദേഹത്തിന്റെ 32 വയസ്സിനുള്ളിൽ ഭാരതം മുഴുവൻ കാൽ നടയായി ചുറ്റിയടിച്ച് , 12 ജ്യോതിർ ലിംഗങ്ങൾ സ്ഥാപിച്ച് ദശനാമി സംസ്കാരം establish ചെയ്യുകയും അദ്വൈതം എന്ന ആശയം പ്രചരിപ്പിയ്ക്കുകയും സൌന്ദര്യ ലഹരി പോലെ അതി മനോഹര സൂക്തങ്ങൾ രചിയ്ക്കുകയും ചെയ്തു. ഹരി ഓം." ക്ഷേത്രത്തിൽ സുന്ദരിയായ ഒരു സന്യാസിനി ധ്യാനശീലയായി ഇരിയ്ക്കുന്നുണ്ടായിരുന്നു.അവരുടെ അഭൗമമായ സൌന്ദര്യത്തെ വായിൽ നോക്കാനായി സ്വാമിജിയും ഭാര്യയും കാണാതെ ഒപ്പിച്ചെടുക്കാൻ ഞാൻ കുറെ പാടുപെട്ടു. ശ്രീ ശങ്കരന്റെ സാനിദ്ധ്യത്തിൻറെ സ്പന്ദനങ്ങൾ അവിടുത്തെ മണ്‍തരികളിലും അനുഭവവേദ്യമായിരിയ്ക്കാം. പക്ഷെ എന്റെ പാപപങ്കിലമായ മനസ്സും കണ്ണുകളും ആ ശുഭ്രവസ്ത്രധാരിണിയായി കണ്ണടച്ചിരിയ്ക്കുന്ന യുവ സംന്യാസിനിയിൽ ഉടക്കി നിന്നത് സ്വാമിജി കണ്ടു കാണണം. അല്ലെങ്കിൽ ഇങ്ങിനെ പറയില്ലല്ലോ : "സൌന്ദര്യത്തെ ഉപാസിയ്ക്കുന്നതും ആസ്വദിയ്ക്കുന്നതും ഒരു തെറ്റാണെന്നോ, രഹസ്യമായ മാനസിക വിനോദമാണെന്നോ കരുതേണ്ടതില്ല. ഒരു പൂന്തോട്ടത്തിലെ പൂക്കളെ നോക്കി നിന്ന് മനം കുളിർപ്പിയ്ക്കുന്നതു കൊണ്ട് എന്ത് പ്രശ്നം? പ്രശ്നം പൂവെടുത്ത് സ്വന്തം പോക്കറ്റിൽ ഇടുമ്പോഴാണ്‌". എനിയ്ക്ക് എല്ലാം മനസ്സിലായി. സ്വാമിജിയ്ക്ക് എല്ലാം മനസ്സിലായി എന്നും മനസ്സിലായി. ഒരാഴ്ചത്തെ സ്വർഗ്ഗീയ വാസം അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചു പോരുമ്പോൾ, കരുണയോടെ, സ്നേഹത്തോടെ ആ മാസ്മരികമായ മന്ദഹാസത്തൊടെ ഞങ്ങളുടെ തലയിൽ കൈ വെച്ചനുഗ്രഹിച്ച് സ്വാമിജി പറഞ്ഞു: "വിചിത്രമായ ഉപദേശമാണ് തരുന്നത് - Homeless ആവണം. നമ്മുടെ ശാപമാണ് gather ചെയ്യൽ. എല്ലാം നാം വാരിക്കൂട്ടുന്നു, എന്തിനെന്നറിയാതെ. ബന്ധങ്ങളും ബന്ധനങ്ങളും ഉപഭോഗ വസ്തുക്കളും. എല്ലാം ഉപേക്ഷിയ്ക്കുവാനുള്ള മനസ്സും ധൈര്യവും ഉണ്ടാവണം. ഭാര്യ മുഖം കറുപ്പിയ്ക്കുമ്പോൾ, അല്ലെങ്കിൽ ഭർത്താവ് കുറ്റപ്പെടുത്തുമ്പോൾ, depressed ആകുകയും മറ്റൊരാൾ പൊക്കിപ്പറയുമ്പോൾ പറന്നു പൊന്തുകയും ചെയ്യാതെ, ചിത്തവൃത്തി നിരോധാവസ്ഥയിലേക്ക്, ഒരു tranquil state -ലേയ്ക്ക്, മനസ്സിനെ പരിപാകം ചെയ്യുക. പണ്ട് മരം ഉരയ്ക്കുമ്പോഴാണ് തീയുണ്ടായിരുന്നത്. അതുവരെ ആ തീ എവിടെയായിരുന്നു? അതുപോലെത്തന്നെ മനസ്സിന്റെ ചില പ്രത്യേക അവസ്ഥയിൽ മാത്രമേ മനസ്സിൽ ആത്മീയത കത്തിപ്പടരൂ. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും തീ നിങ്ങളിലും നിങ്ങളിൽ നിന്ന് മറ്റുള്ളവരിലും കത്തിപ്പിടിയ്ക്കട്ടെ. ഹരി ഓം " മനസ്സില്ലാ മനസ്സോടെ ഞങ്ങൾ ആശ്രമത്തിൽ നിന്നും ഇറങ്ങി. വിജനമായ ആ വഴിയിലൂടെ നടക്കുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി. സ്വാമിജി നിഷ്ക്കളങ്കമായി സ്നേഹപൂർവ്വം ചിരിയ്ക്കുന്നുണ്ടായിരുന്നു. പുറം കാഴ്ചകളെ ക്കാൾ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്തതായിരുന്നു ഞങ്ങൾക്ക് മഹത്തായ ആ യാത്ര! (കടപ്പാട്: സ്വാമി ജ്ഞാന മയാനന്ദ; ശ്രീ.എം )