മൊബൈൽ ഫോണുകൾ വരുന്നതിനു മുമ്പാണ്. സമയം രാത്രി 12 മണി. കോട്ടയം പുഷ്പനാഥനു ഇഷ്ടപ്പെട്ട സമയം. ITI കമ്പനി ഉണ്ടാക്കുന്ന കറക്കി വിളിയ്ക്കുന്ന ഫോണ്‍ ആർത്തലച്ചു...ർർണീം ർർണീം.....ർർണീം ർർണീം.....ഒരു വിധം തപ്പി തടഞ്ഞു, നിരത്തിപ്പിടിച്ചു കിടന്നുറങ്ങുന്നവന്മാരുടെ തലയ്ക്കു മുകളിൽ കവച്ചു വെച്ച് ബെഡ് റൂമിലുള്ള ഫോണെടുത്തു.
"സുകുമാരനാണ്. എന്താടോ ഈ സമയത്ത് കിടന്നുറങ്ങുന്നത്?"
"എനിയ്ക്ക് ജ്വാലി നിന്നെ പോലെ 6 മാസം കപ്പലിലും 6 മാസം വെള്ളത്തിലും അല്ലല്ലോ?"
"ഓ..പാതിരയ്ക്കും തമാശ! ആട്ടെ ഞാനിവിടെ സസൂണ്‍ ഡോക്കിൽ ഇറങ്ങി. ഇങ്ങോട്ടു വരുന്നോ?"
"പോടൈ...വന്ന വള്ളത്തിൽ തന്നെ തിരിച്ചു വിട്ടോ"
"എന്നാ പിന്നെ ഞാനങ്ങോട്ടു വരാം. ചൂടാക്കാൻ ഉള്ള സന്നാഹമൊക്കെ ആയിട്ട്"
അപ്പോൾ ആണ് ഉറക്കം ഒന്ന് വിട്ടത്. അവൻ വന്നു 'ജലസേചനം' തുടങ്ങിയാൽ പിന്നെ, ഇപ്പോൾ ഉറങ്ങി കിടക്കുന്നവരൊക്കെ ഇനിയൊരിയ്ക്കലും ഉറങ്ങാത്ത പരുവമാവും. മുത്തപ്പന്റെ മുത്തച്ഛൻ പോലും മൂക്കത്ത് വിരൽ വെച്ച് ഇരുന്നു പോവും. പ്രൊഫസർ മന്മഥൻ രായ്ക്കു രാമാനം സേവ തുടങ്ങും...കാരണം ഈ പുകിലൊന്നും ബോധമുള്ള ഒരാൾക്കും കാണാനോ കേൾപ്പാനോ കൊള്ളത്തില്ലല്ലോ.
എന്ത് വേണം എന്നാലോചിച്ചു ഇതികർതവ്യതാമൂഢൻ ആയും വെറും ഒരു മൂഢൻ ആയി തല ചൊറിഞ്ഞും ഇരിക്കുമ്പോൾ അങ്ങേ തലയ്ക്കൽ നിന്ന് അരുളപ്പാടുണ്ടായി: "ഒരു കാര്യം ചെയ്യ്, ഞാൻ ഇന്നിവിടെ VT സ്റ്റെഷനടുത്ത് റെയിൽവെ ഹോട്ടലിൽ റൂം എടുത്തു കൂടാം. കൂടെയുള്ള സഹ കപ്പൽ കൊള്ളക്കാരെല്ലാം അവിടെയാണ്. നാളെ രാവിലെ കെട്ടെറങ്ങും മുമ്പ് താനങ്ങോട്ടു എത്തിയാൽ മതി."
"വെല്ല്യ ഒപകാരം മൊയലാളി" ഞാൻ ഫോണ്‍ വെച്ച് സമാധാനമായി കിടന്നുറങ്ങി.
രാവിലെ കമ്പനിയിൽ പതിവ് പോലെ അസുഖം ഫോണിലൂടെ അഭിനയിച്ചു കാണിച്ച് ഒരു ദിവസം കാഷ്വൽ ലീവ് ആക്കി. "എന്താ ഗ്രാൻഡ് ഫാദർ മരിച്ചതോ അതോ ഗ്രാൻഡ് മദർ വീണ്ടും വേളി കഴിച്ചതോ" എന്ന് ബോസ് ഫോണിൽ കളിയാക്കി. ഏതായാലും ശനിയാഴ്ച ആണ്. മാർവെ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിൽ മലാഡ് സ്റ്റെഷനിലെയ്ക്കുള്ള ഡബിൾ ഡക്കർ ബസ്സ് സൂചി കുത്താൻ സ്ഥലമില്ലാതെ വന്നു നിന്നു. അത് പോട്ടെ - തിരക്കി കയറി പോകാൻ ജോലിയ്ക്കല്ലല്ലോ. ലാവിഷ് ആയി ഒരു ഓട്ടോ പിടിച്ചളയാം. പക്ഷെ ഓട്ടോ സ്റ്റാൻഡിൽ ഒരൊറ്റ പഹയനെയും കാണാനില്ല. ഓട്ടോ വന്നു നില്ക്കുന്നതിനു മുമ്പ് തന്നെ ആളുകൾ ബാഗും മറ്റും പിടിച്ചു പറന്നു അതിനകത്ത് ഇരിപ്പാവുന്നു. ഇങ്ങനെ നിന്നാൽ ശരിയാവില്ലല്ലോ..... ബോംബെയുടെ വെള്ളം കുടിച്ച വീര്യം ആളിക്കത്തി. അടുത്ത ഓട്ടോ വന്നതും ചാടിക്കയറിയ മറാത്തി മാനുഷനെ അമ്പരപ്പിച്ചു ഒപ്പം അതിനകത്തെയ്ക്ക് വലിഞ്ഞു കയറി. മലാഡ് സ്റ്റെഷനിലെയ്ക്കാണ് എന്ന് പറഞ്ഞപ്പോൾ മറാത്തി സന്തോഷിച്ചു. 16 രൂപ ചാർജ് 8 രൂപയായി കുറഞ്ഞല്ലോ.
മലാഡ് സ്റ്റെഷനിലെയ്ക്ക് പതിവ് പോലെ പരശതം യാത്രക്കാരുടെ കൂടെ ഓടിക്കൊണ്ട് പ്രവേശിച്ചു.
"नमस्कार पश्चिम रेलवे, यात्रियो कृपया ध्यान दीजिये" എന്ന് മധുരം അല്ലാത്ത ശബ്ദത്തിൽ പെണ്ണും പിള്ള അലയ്ക്കാൻ തുടങ്ങി. 'ചർച്ച് ഗേറ്റ് ഗാടി മിസ്റ്റെക്കു ഗാടി' പാഞ്ഞു വന്നു കൃത്യം 2 മിനിട്ട് മലാഡ് സ്റ്റെഷനിൽ നിന്നു. നൂറോളം ആളുകൾ അകത്തേയ്ക്കും ഒന്നോ രണ്ടോ ഹതഭാഗ്യർ പുറത്തേയ്ക്കും അങ്കം വെട്ടി പ്രവേശിയ്ക്കുന്നത് കാണുമ്പോൾ, ഓരോ തവണയും, നമ്പൂരി ഫലിതം ഓർമ്മ വരും - ട്രെയിനിൽ നിന്നും ഇറങ്ങാൻ ബുദ്ധി മുട്ടുന്ന നമ്പൂരി, കയറാൻ ശ്രമിയ്ക്കുന്നവരോട് - "നിങ്ങൾക്ക് വേണമെങ്കിൽ അടുത്ത വണ്ടിയിൽ കയറിക്കൂടെ, എനിയ്ക്കാച്ചാൽ ഇതീന്നന്നെ എറങ്ങണം ".
മർദ്ദിതനായും നാലു ഭാഗത്ത് നിന്നും ഞെരിയ്ക്കപ്പെട്ടും അകത്തു കയറിയാൽ പിന്നെ ചുടു കാറ്റും അതിലേറെ അലോസരമായ ശബ്ദവും വമിയ്ക്കുന്ന ഫാനിനു താഴെ, 8 പേരുടെ ബലിഷ്ഠ കരങ്ങൾക്കിടയിൽ ഒറ്റ വിരൽ കൊണ്ട് മുകളിൽ നിന്നും തൂങ്ങി നില്ക്കുന്ന കൊളുത്തിൽ മുറുകെ പിടിച്ചും ഷൂസിൽ നിരവധി ആളുകളാൽ മെതിയ്ക്കപ്പെട്ടും അവരുടെ വിയർപ്പാൽ മുഖത്തും ചുണ്ടിൽ വരെയും അഭിഷിക്തനായും നാറ്റം കാരണം ശ്വാസം മുട്ടിയും നടത്തുന്ന വാഗണ്‍ ട്രാജഡിയുടെ ഇടയിലെ ഒരു നൈമിഷിക സുഷുപ്തിയ്ക്കിടയിൽ ഒരു മാത്ര, എന്റെ നാവയുടെ തീരത്തെ തണുത്ത കാറ്റും പച്ച വയലുകളും വിജനമാം സന്ധ്യയും കടന്നു വരും. അപ്പോഴേയ്ക്കും അടുത്ത സ്റ്റെഷൻ എത്തുകയായി. വീണ്ടും നിഷ്കരുണം നൂറോളം ആളുകൾ ഇടിച്ചു കയറുകയായി. നിള വിദൂര സ്മരണകളിൽ പോലും ഇല്ലാത്ത വിധം മറയുകയായി. പാപഫലം!
മറ്റു ചിലപ്പോൾ ഈ കലുഷിത യാത്രകളിൽ ഓർക്കുന്നത് നമ്മുടെ നേതാക്കളെയാണ് - പ്രത്യേകിച്ചും കേരളത്തിലെ ജനുസ്സിനെ. വയറും വീർപ്പിച്ചു വെള്ള ഷർട്ടും വെള്ള ചിരിയുമായി നടക്കുന്ന ഇത്തിക്കണ്ണികൾ എന്നെങ്കിലും ഒരിയ്ക്കൽ ഈ ട്രെയിനിൽ ഒന്ന് കയറിയിരുന്നെങ്കിൽ ഇവനൊന്നും ഇങ്ങനെ ചിരിയ്ക്കാൻ ആവില്ലായിരുന്നു. നെടുവീർപ്പിടുക മദ്ധ്യവർഗ്ഗമേ, നിന്നെയൊക്കെ ഓർത്തു തന്നെയാണ് നിന്റെ നേതാക്കൾ ചിരിച്ചു കൊണ്ടേ ഇരിയ്ക്കുന്നത്. എത്ര നാൾ ഇങ്ങനെ കഷ്ടം സഹിച്ചു യാത്ര ചെയ്യേണ്ടി വരും? നമ്മുടെ മക്കളും ഇതനുഭവിയ്ക്കുമൊ, അതോ തെറ്റായ കാലത്ത് ജനിച്ചു പോയത് കൊണ്ട് നമ്മൾ മാത്രം ഇതെല്ലാം സഹിയ്ക്കാൻ വിധിയ്ക്കപ്പെട്ടവർ ആണോ? പില്ക്കാലത്തെ സുഖലോലുപന്മാരോട് വീരസ്യം വിളമ്പാൻ നമുക്ക് സ്വന്തമായി ഉള്ള ഏക സമ്പാദ്യം ആണോ ഈ കഥകൾ! ഏതായാലും ദൈവം സഹായിച്ചു അധികം ചിന്തിയ്ക്കേണ്ടി വരില്ല ഇത്തരം യാത്രകളിൽ - അടുത്ത സ്റ്റെഷൻ എത്തുകയായി.....
ഇപ്പോൾ ഞാൻ 2 സീറ്റുകളുടെ നടുക്ക് ആളുകളുടെ കാൽമുട്ടുകളുടെ ഇടയിൽ നിൽക്കുക്കയാണ്. 3 പേർക്ക് വേണ്ടി നിമ്മിച്ച ഇരിപ്പിടത്തിൽ നാലാമൻ ആയി ഒരു നിർഭാഗ്യവാൻ ഇരിപ്പുണ്ട്. മൂന്നാമൻ ആവട്ടെ, കയ്യിൽ ഏതോ ഭജന മന്ത്രങ്ങൾ അടങ്ങിയ പുസ്തകം നോക്കി ഏകാഗ്രതയോടെ മനസ്സിൽ സൂക്തങ്ങൾ ഉരുക്കഴിയ്ക്കുകയാണ്. എന്നാൽ മുഴുവൻ ശ്രദ്ധയും ജപത്തിൽ ആണെന്ന് പറയാൻ പറ്റില്ല. ഓരോ 5 മിനുട്ടിലും നിർഭാഗ്യവാനെ ചന്തി കൊണ്ട് തള്ളി സീറ്റിൽ നിന്നും നിഷ്കാസിതൻ ആക്കാനും ഭക്തൻ കിണഞ്ഞു ശ്രമിയ്ക്കുന്നുണ്ട്, അതിൽ വിജയിയ്ക്കുന്നുമുണ്ട്. നാലാമൻ ദൈവത്തിന്റെയും സീറ്റിന്റെയും ഇടയ്ക്കുള്ള തന്റെ അര ചന്തിയ്ക്ക് ഒരിടം യാചിയ്ക്കുന്നു - മനുഷ്യരാശിയുടെ മൊത്തം പ്രതിരൂപം പോലെ! സീറ്റിൽ തൊട്ടും തൊടാതെയും കാൽപ്പനിക ഇരിപ്പിടത്തിൽ ഇരിയ്ക്കുന്നതായി സങ്കല്പ്പിയ്ക്കുന്ന നിർഭാഗ്യവാനെ മുകളിൽ ഒരാൾ കാണുന്നുണ്ടെന്ന (സാക്ഷാൽ ഈ ഞാൻ തന്നെ!) നേരിയ സംശയം പോലും ഭക്തന് ഉണ്ടെന്നു തോന്നുന്നില്ല. ഇതൊന്നും അറിയാതെ ഒന്നും രണ്ടും സീറ്റിൽ ഇരിയ്ക്കുന്ന ഭാഗ്യവാന്മാർ സുഖനിദ്രയിൽ നിർവൃതി പൂകുന്നു - മാഹിം ക്രീക്കിലെ പരിമള ഗന്ധം നാസാരന്ധ്രങ്ങളെ തുളച്ചു കയറിയിട്ടും ഉണരാൻ പറ്റാത്ത വിധം ക്ഷീണിതരായി.
പെട്ടെന്നാണ് ശ്രദ്ധിച്ചത് - ഉറക്കം തൂങ്ങുന്ന മാന്യ ദേഹം നമ്മുടെ രമേഷ് അല്ലെ? തോണ്ടി വിളിച്ച് ഉണർത്തിയപ്പോൾ വേഗം എഴുന്നേറ്റു സീറ്റ് തന്നു. "താനിരുന്നോളൂ, എനിയ്ക്കുടനെ ഇറങ്ങണം". അങ്ങനെ ആ സീറ്റിൽ സുഖമായി ഇരുന്നു. ഞാൻ ചോദിച്ചു: "രമേഷ് എവിടെ പോവുന്നു?"
"ഞാൻ പൂഞ്ഞാറിൽ പോണു...എടാ പൊട്ടാ, രാവിലെ ജോലിയ്ക്കല്ലാതെ എവിടെ പോവാനാ?"
"വരുന്നോ, എന്റെ കൂടെ? സുകുമാരൻ സ്ഥലത്തെത്തിയിട്ടുണ്ട്."
അപ്പോൾ ഭക്തൻ തന്റെ ചന്തി പ്രയോഗം ആവർത്തിയ്ക്കുകയും നാലാം തരം പൌരൻ ഏതാണ്ട് പൂർണമായി തന്നെ സീറ്റിൽ നിന്ന് വീഴുകയും ഉണ്ടായി. അത് കണ്ട രമേഷ് പിന്നെ തന്റെ സ്വത സിദ്ധമായ ശൈലിയിൽ ചെവി നിറയെ ഭക്തന് ഉൽബോധനം ആയിരുന്നു:
"अबे मदरचोथ, कब सुधारनेवाले हो तुम?" എന്ന സൂക്തത്തിൽ തുടങ്ങി, അത് അവസാനിയ്ക്കുന്നതിനു മുമ്പ് തന്നെ ഭക്തൻ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും ലെസ്ഫൊർചുനെറ്റിനെ അവിടെ ഇരുത്തുകയും ചെയ്തു.
ചിരി കാണാതിരിയ്ക്കാൻ തല താഴ്ത്തി ഇരിയ്ക്കുന്ന എന്നോട് പിന്നെ പറഞ്ഞു: "ഇന്നേതായാലും ഒരു നല്ല കാര്യം ചെയ്തു, ഇനി ജോലിയ്ക്ക് പോയില്ലെങ്കിലും കുഴപ്പമില്ല. പോയാൽ ചെറിയ കുഴപ്പം ഉണ്ട് താനും. ഒരു കാര്യം ചെയ്യാം ഞാനും തന്റെ കൂടെ വരാം."
അങ്ങനെ ഞങ്ങൾ ചർച്ച് ഗേറ്റിൽ ഇറങ്ങി, ഫാഷൻ സ്ട്രീറ്റ് വഴി നടന്ന് വി.ടി ജനറൽ പൊസ്റ്റൊഫീസിനടുത്തുള്ള റെയിൽവെ ഹോട്ടലിൽ എത്തി. അവിടെ സുകുമാരൻ അക്ഷമനായി, കൂട്ടിലിട്ട വെരുകിനെ പോലെ, രാവിലെ 6 മണിയ്ക്ക് തന്നെ കുളിയും പ്രാതലും കഴിഞ്ഞ് നില്പ്പാണ്. ഞാനും രമേഷുമാകട്ടെ ചായ പോലും കുടിച്ചിട്ടുമില്ല.
"എന്നാൽ നമുക്ക് ഓരോ മസാല ദോശയും വിസ്കിയും ആയിട്ടങ്ങു തുടങ്ങാം" സുകുമാരൻ തന്റെ വിദഗ്ദ്ധ അഭിപ്രായം പറഞ്ഞതും ഞങ്ങൾക്ക് പിന്നെയൊന്നും ആലോചിയ്ക്കാൻ ഉണ്ടായിരുന്നില്ല.
അന്നുച്ച തൊട്ട് തുടങ്ങിയ കലാപരിപാടികൾ, പാട്ടും കൂത്തും സർക്കസ്സും എല്ലാം പിറ്റേന്ന് വെളുപ്പിന് 4 മണിയോടെ ഒരു ലേഡീസ് ബാറിന്റെ പിൻ വാതിലിലൂടെ പ്രഭാതമോ പ്രദോഷമോ എന്ന് തിരിച്ചറിയാത്ത അവസ്ഥയിൽ നടന്നും ഇഴഞ്ഞും അവസാനിപ്പിച്ചു. ഒരു സംഭവം മാത്രം ഇന്നും ഓർക്കുന്നു....
ജൂഹു ബീച്ച്. ഒരു സത്രത്തിൽ നിന്നും മറ്റൊന്നിലേയ്ക്കുള്ള ടാക്സി യാത്രയ്ക്കിടയിൽ എപ്പോഴോ ബീച്ചിന്റെ സൌന്ദര്യം ആസ്വദിച്ചളയാം എന്ന് തീരുമാനിച്ചതായിരിയ്ക്കാം. സമയം രാത്രിയിൽ എപ്പോഴോ ആയിരിയ്ക്കാം. കയ്യിൽ പാവ് ഭാജിയുമായി കടലിന്റെ അനന്തത നോക്കി ഞങ്ങൾ ഇരുന്നു.
"പ്രൊറ്റിമ ബേദി നഗ്നയായി ഓടിയ ബീച്ച്" രമേഷ് തന്റെ സാമാന്യ വിജ്ഞാനം പുറത്തെടുത്തു.
"വാട്ട് എ ബിച്!" സമുദ്രത്തെ നോക്കി സുകുമാരാൻ പാടി: "അറബിക്കടലെ അറബിക്കടലെ ചോദിച്ചോട്ടെ, എന്നറബി കഥയിലെ രാജകുമാരി സുഖമായ് വാഴുന്നോ..."
രമേഷ് മുംബയ് ദേവിയോട് വിട പറയുന്നതിനെ കുറിച്ചും, നാട്ടിൽ തറവാട്ടു വക സ്കൂളിൽ വാദ്ധ്യാർ ആയി ജോലിയ്ക്ക് ചേരുന്നതിനെ പറ്റിയും കല്യാണം കഴിയ്ക്കുന്നതിനെ കുറിച്ചുമെല്ലാം വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. അടുത്ത് നിർത്തിയിട്ടിരുന്ന ഒരു ഹോണ്ട കാറിൽ നിന്നും ഒരാൾ കുടിച്ചു തീർന്ന ബിയർ കുപ്പി കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. രമേഷിലെ പരിസ്ഥിതി വാദി സട കുടഞ്ഞെഴുന്നേറ്റ് കാറിനടുത്ത് ചെന്ന് ഉറക്കെ ചോദ്യം ചെയ്തു: "क्या किया तुम ने?" അത്യാവശ്യം ദൃഢഗാത്രനായ സുകുമാരനും പുറകെ മനസ്സില്ലാ മനസ്സോടെ ഞാനും എഴുന്നേറ്റു. ഹോണ്ടയ്ക്കകത്തു 4-5 പേരുണ്ടായിരുന്നു. രമേഷ് ഡ്രൈവിംഗ് സീറ്റിൽ ഇരിയ്ക്കുന്ന മനുഷ്യനോട് ബീച്ചും പരിസരവും വൃത്തിയായി വെയ്ക്കേണ്ട പൌരന്റെ കടമയെ കുറിച്ചും മറ്റും സാമാന്യം മാന്യമായ ഭാഷയിൽ ഉപദേശിച്ചു. ഡ്രൈവൻ പറഞ്ഞു, അറിയാതെ പറ്റിപ്പോയതാണ്, ഇനി ചെയ്യില്ല. അത് കേട്ടപ്പോൾ രമേഷ് എന്നാൽ ഞാൻ തന്നെ പോയി പിക് ചെയ്യാം എന്നു പറഞ്ഞു കൊണ്ട് വെള്ളത്തിനടുത്തെയ്ക്ക്..... രണ്ടടി വെച്ചില്ല, അപ്പോഴെയ്ക്കും പുറകിലെ സീറ്റിൽ ഇരുന്നവൻ എന്തോ ചോദിയ്ക്കുന്നത് കേട്ടു (പിന്നീട് രമേഷ് പറഞ്ഞാണ് അറിഞ്ഞത് അവൻ ചോദിച്ചത്, ये गांडू कोण है पूछनेवाला? എന്നായിരുന്നുവത്രേ).
പെട്ടെന്നാണ് രമേഷ് തിരിഞ്ഞതും ഡോർ തുറന്ന് കാറിന്റെ താക്കോൽ കൈക്കലാക്കിയതും. സ്വതവേ തന്നെ ഇല്ലാത്ത അന്തം വിട്ടു ബ്ലിങ്കി നിൽക്കുന്ന ഡ്രൈവനോട് രമേഷ് പറഞ്ഞു, "ഉടനെ കാറിൽ നിന്നിറങ്ങി ആ ബിയർ ബോട്ടിൽ വെള്ളത്തിൽ നിന്ന് എടുത്തോണ്ട് വാടാ മോനെ, ഇല്ലെങ്കിൽ ഇപ്പൊ ഈ ചാവി ഞാൻ അത് പോലെ തന്നെ വെള്ളത്തിലേയ്ക്ക് എറിയും...चल, फटाफट "
പുറകിൽ ഇരിയ്ക്കുന്ന മുഷ്ക്കൻ മറാത്തി പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് എന്തോ എടുക്കാൻ നോക്കുന്നതും കൂടെയിരുന്നവൻ അത് തടയുന്നതും കണ്ടു. കടവുളേ...തോക്കോ മറ്റോ ആയിരിയ്ക്കുമോ? ഉദ്വേഗ ജനകമായ നിമിഷങ്ങൾ കടന്നു പോകവേ രമേഷ് ചാവി ചൂണ്ടു വിരലിലിട്ടു കറക്കി കൂസലെന്യേ നിൽക്കുകയാണ്.
വീരഭദ്രൻ അകത്തുള്ളതിന്റെ ധൈര്യം കൊണ്ടൊ അതോ പറഞ്ഞതെല്ലാം നേരു തന്നെ ആയതുകൊണ്ടോ, ഇനി ഇതൊന്നുമല്ല, അസുരന്മാർ സുപ്പാരി വാങ്ങി ഏറ്റെടുത്ത ഏതോ വലിയ ക്രൂര കൃത്യത്തിനു ഒരുങ്ങുന്നതിനിടയിൽ ഈയൊരു ഡൂക്ലി പ്രശ്നത്തിന്റെ പേരിൽ ജനശ്രദ്ധ പിടിച്ചു പറ്റേണ്ട എന്നോർത്തോ, എന്താകിലെന്ത്, ഒരുത്തൻ അതാ, വെള്ളത്തിൽ ചാഞ്ചാടിക്കൊണ്ടിരിയ്ക്കുന്ന കുപ്പി പോയി എടുക്കുന്നു, തിരിച്ചു കാറിൽ കയറി ഇരിയ്ക്കുന്നു!
താക്കോൽ തിരിച്ചു കൊടുത്തിട്ട് രമേഷ് അവനോടു പറഞ്ഞു: "നല്ല കുട്ടി, മദ്യപന്റെ കാലിയായ കുപ്പിയുടെ പോലും വിലയില്ലാത്ത അവസ്ഥയിൽ നമ്മുടെയൊക്കെ ജീവിതം ഒരു നാൾ എത്തി നിൽക്കുമ്പോൾ നിനക്ക് ഇതോർത്ത് ചിരിയ്ക്കാം".
എന്റെ ശ്വാസം ഒരു വിധം നേരെയായി. അത് വരെ ശ്വാസം വിട്ടിരുന്നതായി പോലും ഒരു തെളിവും ഇല്ല താനും. രമേഷ് പറഞ്ഞു: "വാ ചലോ ചലോ,അടുത്ത ബാറിലേയ്ക്ക് ".
പിറ്റേന്ന് ഉച്ചയ്ക്ക് ഉണർന്നപ്പോൾ രമേഷ് ചോദിച്ചു: "സമയം എത്രയായി?"
"2 മണി"
"ഇന്നെന്താ രാവിലെ ഇല്ലേ, നേരെ ഉച്ചയായോ?"
ചന്ദന മരങ്ങൾക്ക് പൂക്കൾ ഉണ്ടായിരുന്നെങ്കിൽ, നിലാവിന് സുഗന്ധം ഉണ്ടായിരുന്നെങ്കിൽ, സമയ ദൂരങ്ങളിൽ നമുക്ക് വിപരീത ദിശയിൽ സഞ്ചരിയ്ക്കാൻ ആവുമായിരുന്നെങ്കിൽ, ഈ ലോകം എത്ര സുന്ദരമായേനെ! ഇല്ലാത്തതെന്നു പിൽക്കാലത്ത് തോന്നിപ്പിച്ച സുന്ദര കാലഘട്ടം ആയിരുന്നു രമേഷിന്റെ കൂടെ ഞാൻ ചിലവഴിച്ച ബോംബയിലെ ജീവിതം.
10 വർഷത്തിനു ശേഷം.....
ഗതകാലം സ്മരണകളായും സ്വപ്നങ്ങളായും നിരന്തരം വേട്ട നടത്തുമ്പോൾ ഓടി തളർന്ന മനസ്സുമായി, കുളിർ മഞ്ഞിലെയ്ക്ക് കണ്ണ് തുറക്കുന്ന ഒരു നോർത്ത് അമേരിയ്ക്കൻ പ്രഭാതം. ജനലിനു വെളിയിൽ ഏകാന്തത തളം കെട്ടി നിൽക്കുന്ന ശൂന്യമായ തെരുവീഥി. പാതി ശ്രദ്ധ TV ന്യൂസിലും പാതി ഇമെയിൽ ഇൻബൊക്സിലെ ജങ്കൻ മെയിലുകളിലും പരതുമ്പോൾ പെട്ടെന്ന് സുരേഷിന്റെ ഒരു മെയിൽ വന്നു: സബ്ജക്റ്റ് രമേഷ്.
"ഇന്ന് രാവിലെ രമേഷ് മരിച്ചു. മിനിയാന്ന് ഞാൻ അവനെ കാണാൻ ആശുപത്രിയിൽ പോയിരുന്നു. അവിടെ അവന്റെ ഭാര്യയെയും മകനെയും കണ്ടു. മകന് ഒരു വയസ്സ്. രമേഷിന്റെ രൂപം പാടെ മാറിയിട്ടുണ്ടായിരുന്നു. മെലിഞ്ഞു, ചുണ്ടുകൾ വരണ്ട് .....പക്ഷെ അവന്റെ തീക്ഷ്ണമായ ആ കണ്ണുകൾ! അത് മാത്രം ഒരു മാറ്റവും ഇല്ലാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. കാലങ്ങളോളം എന്റെ സ്മരണയിൽ ആ കണ്ണുകൾ മായാതെ നിൽക്കും....."
"എന്റെയും......." ഞാൻ, വിജനമാക്കപ്പെട്ട എന്റെ ഭൂമികയിൽ ഇരുന്നു ഒറ്റയ്ക്ക് വീണ്ടും വീണ്ടും ഉരുവിട്ടു. ആര് കേൾക്കാൻ! രമേഷ്, നിനക്ക് വേണ്ടി ഇത്രമാത്രം.