2014 മേയ് 7, ബുധനാഴ്‌ച

മറവിപക്ഷക്കാർ

(Published in the lifestyle magazine - Malayali - December 2013 issue)
നേരം വെളുക്കുന്നതേ ഉള്ളു. പത്രം വന്നത് തുറക്കാതെ സോഫയില്‍ ഇരിപ്പുണ്ട്. ഞാന്‍ 90 കഴിഞ്ഞ ആ വന്ദ്യ വയോധികന്റെ അടുത്തിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മരണ വാര്‍ത്ത അറിഞ്ഞ് ആളുകള്‍ വന്നെത്തുന്നതേ ഉള്ളു. ഓര്‍മ്മകള്‍ എല്ലാം നഷ്ടമായി വര്‍ഷങ്ങള്‍ തള്ളി നീക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കൂടെത്തന്നെ ഉണ്ടായിരുന്ന പ്രിയ പത്‌നി, അന്ന് കാലത്ത് ഓര്‍മ്മയുടെ പാലം എന്നേയ്ക്കുമായി കടന്നു പോയി.
‘അന്‍പത്തിമൂന്നാമത്തെ ആനിവേഴ്‌സറി ആയിരുന്നു കഴിഞ്ഞ ആഴ്ച.’ വിതുമ്പല്‍ പുറത്തു കാണിയ്ക്കാതെ അദ്ദേഹം പറഞ്ഞു.
‘നാളെയാണ് അസോസിയേഷന്റെ ക്രിസ്മസ്സ് സെലെബ്രേഷന്‍’. ഞാന്‍ വിഷയം ഒന്ന് മാറ്റാന്‍ വേണ്ടി പറഞ്ഞു. അസോസിയേഷന്‍ എന്ന് വെച്ചാല്‍ ആയിരത്തോളം മലയാളി കുടുംബാംഗങ്ങളുള്ള ഈ പടിഞ്ഞാറന്‍ കാനഡയിലെ മലയോര പട്ടണത്തിലെ ഒരേയൊരു മലയാളി സമാജം.
അദ്ദേഹം ചിന്താമഗ്‌നനായി. 30 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ക്രിസ്മസ്സ് ആഘോഷത്തെ പറ്റിയായിരിയ്ക്കണം ഓര്‍ക്കുന്നത്… എത്രയെത്ര ക്രിസ്മസ്സ് സെലെബ്രേഷന്‍ അവര്‍ ഒരുമിച്ചു നടത്തിയിരിയ്ക്കാം! പല തവണ അദ്ദേഹവും ഭാര്യയും അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ആയിരുന്നല്ലോ. 5 വര്‍ഷം മുമ്പ് അല്‍ഷിമേഴ്‌സ് വന്നതിനു ശേഷം കുട്ടിക്കാലം തൊട്ടുള്ള എല്ലാ മധുരിയ്ക്കും ഓര്‍മ്മകളും വിട പറഞ്ഞപ്പോള്‍, കാനഡയുടെ ശൈത്യ കാലം പോലെ വിരസമായ, മഞ്ഞു പെയ്യുന്ന രാത്രികള്‍ തരണം ചെയ്ത് അവര്‍ ഏകാകിനി ആവുന്നത്… അതിനു ശേഷവും ഓരോ ആഘോഷങ്ങളിലും അദ്ദേഹം ഒരു കുട്ടിയെ പോലെ അവരെ കൈ പിടിച്ചു കൊണ്ട് വരുന്നത്… എല്ലാം ഞങ്ങള്‍ കാല്‍ഗറിയിലെ മലയാളികള്‍ക്ക് സുപരിചിതമാണ്.
അതെ, കാലം തീര്‍ത്ത ആ വേദികളില്‍ വേഷം അഴിച്ചു വെച്ച് അവര്‍ യാത്രയാവുന്ന ദിവസം, ഇവിടെ മലയാളികള്‍ മറ്റൊരു ക്രിസ്മസ്സ് ആഘോഷത്തിന്റെ തിരക്കിലാണ്. ഒരേ നഗരത്തില്‍ തന്നെ, വിരോധാഭാസമെന്നു തോന്നിയ്ക്കും വിധം രണ്ടു ചടങ്ങുകള്‍!
അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍, മരണത്തെക്കുറിച്ചായി ചിന്ത! അത് മറക്കാനായി ക്രിസ്മസ് ചിന്തയിലേയ്ക്ക് ആവാഹിച്ച് ഡ്രൈവ് ചെയ്തു. ആഘോഷങ്ങള്‍, സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓര്‍മ്മ ആണല്ലോ ഓരോ പ്രവാസിയ്ക്കും… ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന രോഗികളാവുകയാണോ നാമെല്ലാം? ഇന്ന്, ഒരു നിമിഷം കൊണ്ട് ശിഥിലമാവുന്ന സ്‌നേഹബന്ധങ്ങള്‍ മാത്രമാണ് ശരാശരി കാല്‍ഗറി മലയാളിയുടെ ജീവിതത്തിന്റെ മുതല്‍ക്കൂട്ട്. നാലോ അഞ്ചോ ഹൗസ് പാര്‍ട്ടികളുടെ ആയുസ്സേ ഒരു സ്‌നേഹബന്ധത്തിനുള്ളു എന്നതാണ് ദയനീയമായ സത്യം. അതിശയം തന്നെ. ഊഷര ഭൂമികളില്‍ എത്രയോ കാലം പ്രവാസ ജീവിതം നയിച്ച നമുക്ക് ഇന്ന് ഹിതകരമല്ലാത്ത ഒരു വാക്ക് മതി പുതിയ സ്‌നേഹബന്ധം ഉടഞ്ഞു വീണു തരിപ്പണമാവാന്‍!
ഫേസ് ബുക്കിലെ ഒരു പടത്തിനു ലൈക്ക് അടിച്ചില്ല എന്നതൊക്കെയാണ് സോപ്പ് കുമിള പോലെ പടുത്തുയര്‍ത്തിയ ഈഗോയ്ക്ക് ക്ഷതം പറ്റാന്‍ പുതിയ കാലത്ത് കാരണങ്ങള്‍! ഇത്രയും ക്ഷണഭംഗുരമായ ബന്ധങ്ങളുടെ ലോകത്ത് ജീവിയ്ക്കുന്ന നമ്മുടെ അടുത്ത തലമുറ അതിലും ഒരു പടി മുകളില്‍ വികാരാധീനരാവുന്നതിന് നാം ആരെയാണ് കുറ്റപ്പെടുത്തുക? ഈ അടുത്ത ദിവസമാണ് ഇവിടെ ഒരു മലയാളി പെണ്‍കുട്ടി സ്വന്തം വീടിന്റെ ബേസ്‌മെന്റില്‍ ആത്മഹത്യ ചെയ്തത്. ജീവന്‍ അവസാനിപ്പിയ്ക്കാനുള്ള അനവരതം കാരണങ്ങളും സങ്കീര്‍ണതകളും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് സ്വന്തം കവചം കൂടുതല്‍ ചുരുക്കിക്കൊണ്ട് നാം സങ്കുചിതരാവുന്നു- കുട്ടികള്‍ അതിലുമപ്പുറവും!
ക്രിസ്മസ്സ് സെലെബ്രേഷന് ഇവിടെ നാം കാണുന്നത് ഗ്രൂപ്പായി നില്ക്കുന്ന ആള്‍ക്കൂട്ടങ്ങളത്രെ. നിങ്ങള്‍ ഭാഗമല്ലാത്ത ഒരു ഗ്രൂപ്പില്‍ പോയി  സംസാരിയ്ക്കാന്‍ ഒരു ശ്രമം നടത്തി നോക്കൂ: ഇസ്രായേലില്‍ എത്തിപ്പെട്ട അറബിയുടെ അവസ്ഥ ആയിരിയ്ക്കും നിങ്ങള്‍ക്ക്! പക്ഷെ ഇത്തരം ഗ്രൂപ്പുകളില്‍ എക്കാലത്തും ഒരേ വ്യക്തികളാണെന്നൊന്നും ധരിച്ചേക്കരുത്. ഏതെങ്കിലും ഒരു സ്‌നോബിഷ് പാര്‍ട്ടിയില്‍, വേണ്ട വിധം ഗൗനിച്ചില്ലേ എന്നൊരു സംശയം മതി, ആ ഫാമിലി പിന്നെ പുതിയ മേച്ചില്‍പ്പുറം തേടി പോകാന്‍. മദ്ധ്യവയസ്‌കരില്‍ പ്രായവും പക്വതയും ഉണ്ടാവും എന്നും അഭ്യസ്തവിദ്യരെല്ലാം വിശാല മനസ്‌കരാവും എന്നുമൊക്കെ തോന്നുന്നത് വെറും മിഥ്യാ ധാരണയാണ് സുഹൃത്തേ. എല്ലാവരുടെയും പുറത്തേയ്ക്കുള്ള പരിവേഷം തങ്ങള്‍ ഇതിലൊന്നുമില്ലെന്ന ഭാവമാണ് (ഇക്കാലത്ത് ജാതി ചിന്തയ്ക്കതീതരെന്നു നടിയ്ക്കുന്ന ചില കപട പുരോഗമന വാദികളെ പോലെ). ഏതു ഗ്രൂപ്പിനും പൊതുവായുള്ള ഒരു സവിശേഷത, സാമൂഹ്യമായി ഉയര്‍ന്ന പദവിയും സമ്പത്തും ഉള്ളവരോടുള്ള ദാസ്യഭാവവും അതില്ലാത്തവരോടുള്ള പരമ പുച്ഛവുമത്രേ. വ്യത്യസ്ത ലേബലുകളില്‍ രൂപവല്‍ക്കരിയ്ക്കപ്പെടുന്ന ഇത്തരം കൂട്ടായ്മകള്‍ പ്രത്യക്ഷത്തില്‍ നാം അകപ്പെട്ട ഏകാന്തതയില്‍ നിന്ന് നമ്മെ രക്ഷിയ്ക്കും എന്ന പ്രതീക്ഷ നല്‍കുമെങ്കിലും, അധികം വൈകാതെ അമരക്കാരന്‍ തന്നെ ‘ജാഡക്കോമരം’ ആയി അധഃപതിയ്ക്കുന്നതാണ് അതിന്റെയൊരു രീതി. വാക്കൊന്നു പിഴച്ചു പോയതിനാല്‍ മാത്രം ശത്രുവായി തീര്‍ന്നവനോട് മിണ്ടിക്കൂടാ, അവന്‍ വിളിച്ചാലും അവന്റെ ഒരു പരിപാടിയ്ക്കും പോകരുത് ഇതൊക്കെയാണ് ഓരോ ഗ്രൂപ്പിന്റെയും പൊതു തത്ത്വ സംഹിതകള്‍.
കാല്‍ഗറിയില്‍ പ്രവാസി ജീവിതം ഇത്രയും അശുഭ പ്രതീക്ഷയാല്‍ നിര്‍ഭരമാണെന്നല്ല വിവക്ഷിയ്ക്കുന്നത്. മരണത്തിലേയ്ക്കുള്ള യാത്ര മാത്രമായ ഈ ജീവിതത്തില്‍ നമുക്ക് ചുറ്റും കാണുന്ന തുല്യദു:ഖിതരായ സഹായാത്രികര്‍ക്കിടയില്‍ കൂട്ടായ്മയുടെ ഒരു ലോകമല്ലേ നാം വിഭാവനം ചെയ്യേണ്ടത്? മനുഷ്യന്‍ ചൊവ്വയില്‍ കോളനി പണിയാന്‍ ഒരുങ്ങുന്ന ഈ പുതു യുഗത്തില്‍ മതങ്ങളിലെയും അതിലെ അവാന്തര വിഭാഗങ്ങളിലെയും, എന്തിന്, ഓരോ വീടുകളിലെയും വ്യക്തികളുടെ സ്വഭാവ വിശേഷങ്ങളിലെയ്ക്കും നമ്മുടെ സമയവും ഊര്‍ജ്ജവും ചിന്തയും പാഴാക്കപ്പെടാതിരിയ്ക്കട്ടെ.
അടുത്ത പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കകം വഴിമാറി കൊടുക്കേണ്ടവരാണ് നാം. വൃദ്ധനോ വൃദ്ധയോ ആയി (ഒരു പക്ഷെ ഏകാകിയും) ഒരു വാനപ്രസ്ഥകാലം നമുക്ക് മുന്നില്‍ കിടക്കുന്നത് കാണാതിരുന്നുകൂടാ. അതും കഴിഞ്ഞാല്‍ മറ്റൊരു ക്രിസ്മസ്സ് കാലം, മറവിരോഗം പിടിപെട്ട സമൂഹത്തില്‍ നമ്മളും ക്രമേണ വിസ്മൃതരാവും. കാലാതിവര്‍ത്തിയായി നില്‍ക്കുന്ന സ്മൃതികള്‍, നാം ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങളും സൗഹൃദങ്ങളും മാത്രമായിരിയ്ക്കും എന്ന ഓര്‍മ്മയെങ്കിലും അല്‍ഷിമെഴ്‌സിനു അടിപ്പെടാതിരിയ്ക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല: