2020 ഡിസംബർ 11, വെള്ളിയാഴ്‌ച

കോ-പ്രണയ കാലം

 ദൈവമേ, കണ്ണുകൾ നീറുന്നതു കാരണം തീരെ തുറക്കാൻ പറ്റുന്നില്ല. പൊട്ടുന്ന വേദന കാരണം എന്റെ  തല പൊക്കാനാകുന്നില്ല. വരണ്ട തൊണ്ടയിൽ ആർദ്രത വറ്റിയ ചുമ മാത്രം നിരന്തരമായി സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരിയ്‌ക്കുന്നു. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റ വാതിലിനു മുന്നിൽ നിഴലുകളുണ്ടോ എന്ന് തോന്നിയതുമാവാം. അത് കൊറോണ രോഗിയോ മാലാഖയോ അതോ മരണമോ?


രണ്ടാഴ്ച മുമ്പല്ലേ ബാറിൽ അവളുടെ കൂടെയിരുന്ന് കൊറോണ ബിയർ നുണഞ്ഞതും ഇറ്റലിയിൽ പുഴുക്കളെപ്പോലെ മനുഷ്യർ തീരുന്നതിനെപ്പറ്റി വാചാലനായതും! ഇന്നിപ്പോൾ അവളെവിടെയാണെന്നു പോലും അറിയാതെ ഇവിടെയിങ്ങനെ തീരാനാവുമോ വിധി? ഇത് ശരിയല്ല, ഇത് എന്തൊരു വിഢിത്തമാണ്! മരണമേ, എനിക്ക് മരിക്കാൻ  പ്രായമായില്ലല്ലോ.... വില കുറഞ്ഞ ജീവനുകളുമായി പന്താടാൻ നിനക്ക് ആഫ്രിക്കയില്ലേ? നമ്മൾ കൃത്യമായി ടാക്സ് കൊടുക്കുകയും  സോഷ്യൽ ഡിസ്റ്റൻസിങ് ,സോപ്പിട്ടു കൈ കഴുകൽ, എന്നിങ്ങനെ ജാത്യാചാരങ്ങളെല്ലാം പാലിയ്ക്കുകയും ചെയ്തതല്ലേ? 

കാനനാസ്‌കിസിലെ റോക്കി മൗണ്ടനിൽ ഏകാന്തമായി നടത്തിയ പർവ്വതാരോഹണങ്ങളിലും നീലാഞ്ജനം പോലെയുള്ള  ബ്രിട്ടീഷ് കൊളംബിയയിലെ കടൽ തീരങ്ങളിലൂടെ നടത്തിയ കാൽ നട യാത്രകളിലും എമറാൾഡ് ലേക്കിലെ ലഹരി പിടിപ്പിക്കുന്ന മാസ്മരിക ഭംഗിയിലും അവളായിരുന്നു മനസ്സിൽ. 

തമ്മിൽ കാണുമ്പോഴൊക്കെയും പറയാതെ പറഞ്ഞു വെക്കുന്ന പ്രണയങ്ങളും പരിഭവങ്ങളും കൈമാറുന്നതു പോലെ.... എന്നാൽ അവൾ എന്തൊക്കെയോ നിഗൂഡതകളും ഒളിപ്പിക്കുന്നതും പോലെ കൊണ്ടാടപ്പെട്ട ആ പ്രണയകാലം... 

ബീച്ചിൽ പറക്കുന്ന പക്ഷികൾ അന്ന് വിഹായസ്സിൽ വരച്ച ചിത്രങ്ങൾ ആ ദേവതയെ ഓർമ്മിപ്പിച്ചതും, പിന്നെ ഒരു നാൾ സംന്യാസം സ്വീകരിച്ചു മല  മുകളിൽ തപസ്സിരിക്കുമ്പോൾ അവളെയെങ്ങനെ പിരിയും എന്നോർത്തതും ഓർത്ത്   ആശുപത്രിക്കിടക്കയിൽ ഞെളിപിരി കൊണ്ട് മടുത്തു. നേഴ്സ് വന്നു പറഞ്ഞു - വൈറ്റൽസ് എടുക്കാൻ സമയമായി.

അന്ന് രാത്രി മരണം പറഞ്ഞു: "സമയമായില്ല മോനെ, ഞാനീ വാർഡിൽ കറങ്ങി നടക്കുന്നുണ്ട്. സമയമാകുമ്പോൾ വന്നു നിന്നെ കൊണ്ടുപോയ്ക്കോളാം. ഇടയ്ക്കിടയ്ക്ക് ഹസ്തദാനം തന്നു ആനയിക്കേണ്ടതില്ല." 

അത് പറഞ്ഞത് മരണമോ അതോ നേഴ്സ്സിന്റെ വേഷത്തിൽ വന്ന മാലാഖയോ? മാലാഖമാരുടെ പറുദീസയിൽ ദൈവം മരണത്തിന്റെ ആനന്ദ  നൃത്തം കണ്ടാസ്വദിക്കുന്ന രാത്രിയായിരുന്നുവല്ലോ അത്. മുഖം മൂടിയണിയാൻ പറ്റാത്ത മാലാഖമാർ കരഞ്ഞപ്പോൾ ദൈവം പറഞ്ഞു: മുഖം മൂടിയണിയാത്തവരാണ് എന്റെ പ്രിയങ്കരികൾ, അവർ ആണ് ആദ്യം എന്റെ അടുത്തു എത്തുക."

അത് കേട്ടപ്പോൾ മുഖം മൂടിയണിഞ്ഞ മാലാഖാമാർക്ക് സംശയവും ദു:ഖവുമായി - മുഖത്തിന്റെ മൂടുപടം ധരിയ്‌ക്കണോ അതോ മരിയ്ക്കണോ? മൂടുപടം ധരിച്ചവരുടെ നാട്ടിൽ മാലാഖമാരുടെ ധര്മസങ്കടത്തിന് ദൈവത്തിനു പോലും ഉത്തരം നൽകാൻ ആയില്ല. ദൈവം ഉത്തരം നൽകുന്നതിനേക്കാൾ ചോദ്യങ്ങൾ ചോദിയ്ക്കുന്ന തിരക്കിലായിരുന്നല്ലോ...

ഇന്റെൻസീവ് കെയർ യൂണിറ്റിൽ ആർക്കും പ്രവേശനമില്ലെങ്കിലും രാത്രി ഒരുറക്കമോ അതോ മരുന്നിന്റെ മയക്കമോ എന്തോ ഒന്ന് കഴിഞ്ഞു കണ്ണും തുറന്നിരിക്കുമ്പോൾ അവളതാ കതക് തുറന്നു കൂളായി കടന്നു വരുന്നു....ഇതൊരു തോന്നലാണോ അതോ മരുന്നിന്റെ എഫക്റ്റാണോ? 

പരിഭ്രമം കണ്ട് അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു: യാഥാർത്ഥ്യമാണ് സാറെ.... നിങ്ങളെ കാണാൻ മറ്റൊരു സമയത്തും പറ്റില്ലെന്നു ഉറപ്പുണ്ടായിരുന്നു. അല്ലെങ്കിലും നമ്മൾക്ക് കാണാൻ സമയവും കാലവും ഒരിയ്ക്കലും അനുവാദം തന്നിരുന്നില്ലല്ലോ...

"അവളിന്നു മറ്റൊരാളുടെ ഭാര്യയാണ്‌. രണ്ടു കുട്ടികളുടെ  അമ്മയാണ്. പലരുടെയും പലതുമാണ്. ചേരേണ്ട തന്മാത്രകൾ ചേരുമായിരുന്നെങ്കിൽ കാലം ജാതിയും മതവും നോക്കാതെ ഞങ്ങളെ ഒന്നാക്കിയേനെ" - 

വാതിലിനിപ്പുറം ഒളിച്ചു നിന്ന് പ്രേമസംഭാഷണം കേൾക്കുന്ന മരണത്തോട് ഞാൻ പറഞ്ഞു. 

മരണം ഒന്ന് ചമ്മി, പിന്നെ തലയുയർത്തിപ്പിടിച്ച്‌ അടുത്ത വാർഡിനെ ലക്ഷ്യമാക്കി നടന്നു.

അവൾ ചോദിച്ചു: " സംഗീതവും കവിതയും സാഹിത്യവും കലയും പിന്നെ പ്രേമവും essential service ആണോ മാഷേ?

അവൾ ചിരിച്ചു. വർഷങ്ങളോളം മയക്കിയ ചിരി.

വൃത്തി കെട്ട ചുമയുടെ അകമ്പടിയോടെ ഞാൻ പറഞ്ഞു: "കൊറോണ വാർഡിനെ ചുറ്റിപറ്റി നടക്കുന്ന ഒരു കോമാളിയുണ്ട്. അവൻ പറയുന്നത് ഒന്നും ഈ ലോകത്തു അത്ര essential ഒന്നും അല്ലെന്നാണ്. പക്ഷെ പ്രേമവും കവിതയുമില്ലെങ്കിൽ പിന്നെ നമുക്ക് ജീവിതമെന്തിന് പ്രിയേ?"

കാലഹരണപ്പെട്ട വെട്ടുകിളികൾ ആ സമയത്ത് മാലാഖമാരെ വേട്ടയാടാനും അവരുടെ മുഖപടം വലിച്ചുകീറി അവരെ നിരായുധരാക്കാനും നോക്കുകയായിരുന്നു ആ രാത്രിയിൽ. ആശുപത്രി വരാന്തയിൽ വെച്ച് വെട്ടുകിളികളുമായി മരണം ഒരു താൽക്കാലിക സന്ധിയിൽ ഒപ്പിട്ടു. തദനന്തരം അവർ ചിയേഴ്സ് പറഞ്ഞു -- പക്ഷെ വെട്ടുകിളികൾക്കറിയില്ലായിരുന്നു, N95 മാസ്ക് ധരിച്ച് മുന്നിലിരുന്ന് ചിയേഴ്സ് പറഞ്ഞത് മരണമായിരുന്നു എന്ന സത്യം. 

സന്ധി ചെയ്ത കരാർ മരണം കാറ്റിൽ പറത്തി പൊട്ടിച്ചിരിയ്ക്കുകയും വെട്ടുകിളികൾ പ്രാണരക്ഷാർത്ഥം അവരുടെ പൊത്തുകളിൽ lockdown പ്രഖ്യാപിച്ച് ഒളിച്ചിരിക്കുകയും ചെയ്തപ്പോൾ അദൃശ്യനായ മരണത്തോട്അദൃശ്യനായ ദൈവത്തെ ചൂണ്ടി ഞാൻ ചോദിച്ചു: ഇയാളാണോ രക്ഷകൻ? വെട്ടുകിളികൾ മറുപടി പറഞ്ഞു: അല്ലേയല്ല, ഞങ്ങൾ തന്നെയാണ് രക്ഷകർ, ഞങ്ങൾ മാത്രം.

അവളുടെ നോട്ടങ്ങളും കണ്ണിലെ ഭാവങ്ങളും എന്നും പറയാതെ പറയുന്നുണ്ടായിരുന്നു -- ഇഷ്ടമാണെന്ന്.

ഇഷ്ടങ്ങൾ വെളിപ്പെടുത്താനാവാത്ത വിധം ദൂരത്തിലും വെളിപ്പെടുത്തേണ്ടതില്ലാത്ത വിധം അടുപ്പത്തിലുമായിരുന്നല്ലോ നാം ... 65 വർഷത്തെ ആയുസ്സിൽ, ഇനി ഇപ്പോൾ നിഞ്ഞു തന്ന ശിഷ്ടദിനങ്ങളിൽ, ഓർമ്മയിൽ മധുരകാലമായി വന്നതിലധികവും അവളെപ്പറ്റി ഉള്ളതായിരുന്നല്ലോ എന്നോർത്തപ്പോൾ ഒരുതരം വ്യർത്ഥബോധം പിടികൂടി. എന്താണ് ജീവിതം എന്ന് മരണത്തോട് ചോദിക്കുന്നതിൽ യുക്തിയില്ല.

വെട്ടുകിളികൾ വെളിച്ചം കെടുത്തിയ രാത്രിയിൽ ഞാൻ എന്നോട് ചോദിച്ചു, കഥ ഇത് വരെ പറഞ്ഞതും നാടകം ഇതു വരെ കളിച്ചതും ആർക്കു വേണ്ടിയായിരുന്നെന്ന്.

"ഞാൻ പറയാനാഗ്രഹിച്ചതും നീ കേൾക്കാൻ ആഗ്രഹിച്ചതും ആയ ഒരു കാര്യം പറഞ്ഞു പിരിയാം, പ്രായോഗികമായും ഭ്രാന്തില്ലാതെയും ആളുകൾ പെരുമാറുന്ന മറ്റൊരു ലോകത്തു വെച്ചു നമുക്കിനിയും കാണാം. എങ്കിലും, നീ ഒരു വാക്ക് പറയു പ്രിയേ, എന്നെ യാത്രയാക്കാൻ. എന്റെ വിൽപ്പത്രത്തിൽ എല്ലാ പ്രേമവും കണ്ണീരും ഞാൻ നിനക്കാണ് എഴുതി വെച്ചിട്ടുള്ളത്."

ദൈവം നിസ്സഹായനായി നിന്ന ആ രാത്രിയിൽ, മരണവും മാലാഖമാരും ഒരു പോലെ തിരക്കിലായിരുന്നു. ഒരു മാലാഖ വന്ന്‌ ഉത്തരം പറയും മുമ്പ് അവളെ എന്നിൽ നിന്നകറ്റി....

ചിരിച്ചു കൊണ്ടവൾ വിട  പറയുമ്പോൾ അവസാനം കണ്ടത് ദൈവം അവളുടെ പിറകേ ഒരു പൂവാലനെപ്പോലെ ചിരിച്ചു നടക്കുന്നതും മരണം എൻ്റെ വാർഡ് അന്വേഷിച്ച് ധൃതിയിൽ നടന്നു വരുന്നതുമായിരുന്നു.   

(Published in Indo American Press Club journal in May 2020)

അഭിപ്രായങ്ങളൊന്നുമില്ല: