2020 ഡിസംബർ 11, വെള്ളിയാഴ്‌ച

കാലഹരണപ്പെടും കാലം

 കഥ നടക്കുന്നത് പണ്ടാണ്. പണ്ടു പണ്ട്, 88 ദശലക്ഷം വര്‍ഷം മുമ്പ്. കാൽഗറിയിലെ പനടെല്ല പ്രദേശത്തെ ഒരു പനയുടെ ചോട്ടിലിരുന്ന് കുറച്ചു ദിനോസറുകൾ ഇന്ത ദുനിയാവിന്റെ ഭാവിയെ പറ്റി കൂടിയാലോചിച്ചു കൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഹിഡുംബനും ലോകത്തിന്റെ പരമാധികാരിയെന്ന് ധരിച്ചു വശായവനും വായാടിയും സർവോപരി വംശവെറിയനും ആയ മൂപ്പൻ തലയൊന്നു കുടഞ്ഞു, പനയുടെ രണ്ടോല ഒറ്റ കടി കടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി. പരന്ന ഭൂമിയിൽ മുഴുവൻ പരക്കെ പ്രകാശം പരത്തി നിൽക്കുന്ന സൂര്യനെ ചൂണ്ടി പറഞ്ഞു: 


"ദോ ആ കത്തി നിൽക്കുന്ന സൂര്യനുള്ളിടത്തോളം കാലം നമ്മുടെ കുലീന വംശവും നമുക്ക് ഉള്ള ശക്തിയും അധികാരങ്ങളും കൊച്ചു കൊച്ചു അപ്രസക്ത ജീവികളുടെ മേലുള്ള മേൽക്കോയ്മയും എല്ലാം നില നിൽക്കുക തന്നെ ചെയ്യും. അവരെ പേടിപ്പിച്ചും പീഡിപ്പിച്ചും ചൂഷണം ചെയ്തും നാം തിന്നും കൊഴുത്തും വാഴും. അതിനെ ചോദ്യം ചെയ്യാൻ വരുന്ന ഏതൊരു ശക്തിയും, കരയിലാവട്ടെ, വായുവിലാവട്ടെ, വെള്ളത്തിലാവട്ടെ, എന്റെ ഈ കാലിന്റെ ചവിട്ടേറ്റ് നമ്മുടെ ഈ പരന്ന ഭൂമിയ്ക്കടിയിലേയ്ക്ക് ആഴ്ന്നു പോകും. ആർക്കും സംശയം വേണ്ട." 

മൂപ്പൻ അങ്ങനെയാണ്. കാൽഗറിയുടെ പരിസരം മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും ഭൂമിയുടെ മൊത്തം കാര്യവും അറിയാം എന്നാണ് പൊതുവെ ഉള്ള വിചാരം. സ്വന്തം വർഗത്തിന് മാത്രം ജീവിക്കാനുള്ളതാണ് ലോകം മുഴുവൻ എന്ന് കുട്ടിക്കാലം തൊട്ടേ പനടെല്ലയിൽ ഉള്ള കെങ്കേമൻ ദിനോസറുകൾ മൂപ്പന് പറഞ്ഞു കൊടുത്ത അറിവുണ്ട്. തന്നോട് മുട്ടാൻ വന്ന ആന, സിംഹം, ബൈസൺ തുടങ്ങിയ സഹജീവികളെ തത്സമയം തന്നെ ഒതുക്കിയ ചരിത്രമേ മൂപ്പന് ഉള്ളു.

പക്ഷെ എല്ലാ ദിനോസറുകളും മൂപ്പനെ പോലെ മർക്കടമുഷ്ടിക്കാരൊന്നും ആയിരുന്നില്ല. കൂട്ടത്തിൽ ധാരാളം യാത്ര ചെയ്യുന്നവരും അതുകൊണ്ടു തന്നെ ലോകവിവരവും ബുദ്ധിയും ആകാര വടിവുമുള്ള പെൺ ദിനോസറുകൾ ഉണ്ടായിരുന്നു. അവർ പിൽക്കാലത്തു അർജന്റീനയെന്നും ചിലിയെന്നും ഒക്കെ പേരിട്ട് വേലി കെട്ടി തിരിക്കാൻ പോകുന്ന മനോഹര ഭൂപ്രദേശങ്ങളിൽ ചുറ്റിയടിക്കാറുണ്ടായിരുന്നു. 

ആമസോൺ കാടുകളിലുള്ള കിളികളും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും സൈബീരിയൻ വിജനതയിൽ നിന്നും ദേശാടനം ചെയ്തു വരുന്ന പക്ഷിക്കൂട്ടങ്ങളും നടത്തുന്ന ആശയ വിനിമയങ്ങൾ അവർ ശ്രദ്ധിച്ചു കേൾക്കാറുണ്ടായിരുന്നു. 

മഴവില്ലുപോലെ ഏഴഴകുള്ളവളും ആരെയും ഒരു കൂസലില്ലാത്തവളും ആയ ഒരു ദിനോസറിണി മൂപ്പനെ ശ്രദ്ധിക്കാതെ, ദൂരെ അനന്തമായി കിടക്കുന്ന ജലാശയത്തിൽ ദൃഷ്ടിയൂന്നി, ആത്മഗതമെന്ന പോലെ പറഞ്ഞു: 

"നാം തന്നെ കേമൻ എന്ന ഈ വെളച്ചിലൊന്നും ഇനി അധികം കാലം പോകുമെന്ന് തോന്നുന്നില്ല. നമുക്ക് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ സാധിക്കുന്ന ഒരു തരം ജീവികൾ വരാൻ പോകുന്നുണ്ട് അധികം താമസിയാതെ....അവർ ഹോമോസാപ്പിയൻസ് എന്ന് പിൽക്കാലത്ത് അറിയപ്പെടും. കോടാനുകോടികളായി അവർ പെറ്റു പെരുകും. അവരുടെ നിലനിൽപ്പിന് നമ്മൾ ഭീഷണിയായതു കൊണ്ട് നമ്മൾ ഈ ഭൂമിയിൽ ഇനി ഇല്ലാതാവേണ്ടിയിരിക്കുന്നു. ആരാവും നമ്മളെ കൊന്നൊടുക്കുകയെന്നോ എങ്ങനെയാണു നമ്മളെല്ലാം ഇല്ലാതാവുക എന്നോ എനിക്കറിയില്ല. എന്റെ കാലം കഴിഞ്ഞിട്ടായാൽ മതിയായിരുന്നു."

മൂപ്പനെ എന്തിനും ഏതിനും പിന്താങ്ങുന്ന കുറെ ദിനോസറുകൾ ഇന്നത്തെപ്പോലെ അന്നും ഉണ്ടായിരുന്നു. അവർ ഇതുകേട്ട് ചാടിയെണീറ്റു....പനടെല്ല പ്രകമ്പനം കൊണ്ടു. അവിടവിടെയായി മരങ്ങളിലും മുൾച്ചെടികളിലും ഇരുന്ന് വെയിൽ കാഞ്ഞിരുന്ന പക്ഷികൾ ഒക്കെ പറന്നു പോയി. 

താളം തെറ്റിയ ജീവിതവുമായി അർമാദിച്ചു നടന്നിരുന്ന ആ രാക്ഷസജീവികൾ ഉറക്കെ അലറി: "കൊല്ലാൻ വരുന്നത് ആരായാലും, അത് ഒറ്റയ്ക്കാവട്ടെ, ഒരു കൂട്ടമാവട്ടെ, നമ്മുടെ ഒരു രോമം പോലും തൊടാൻ സമ്മതിയ്ക്കില്ല. അവർക്ക് നമ്മുടെ ഭീമമായ ശക്തിയെ പറ്റി ഒരു പിടിയും ഇല്ലാഞ്ഞിട്ടാണ്."

അവർ അലറിക്കൊണ്ട് ഭൂമി കുലുങ്ങും വിധം കാനനസ്കിസ് കാനനത്തിലൂടെ വാല് പൊക്കിയുയർത്തി ഓടിച്ചാടുകയും നിലത്തടിക്കുകയും ചെയ്തു. എന്നിട്ടും കലി തീരാതെ തിരിച്ചോടി വന്ന് ദിനോസറിണിയെ ആക്രമിക്കാൻ ആഞ്ഞപ്പോൾ മൂപ്പൻ തടഞ്ഞുവെങ്കിലും വാലുയർത്തി ശിഷ്യന്മാരോട് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. 

അതിനു ശേഷം മൂപ്പൻ ദിനോസറിണിയോടു അല്പം രഹസ്യമായി ഇങ്ങനെ ഉപദേശിച്ചു: "നിനക്കറിയാമല്ലോ, നമ്മളാണ് ഇന്ന് ഈ നാടിന്റെയും കാടിന്റെയും കടലിന്റെയും പർവ്വതങ്ങളുടെയും ആകാശത്തിന്റെയും അധിപന്മാർ. അതങ്ങിനെ തന്നെ ആയിരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല. ശക്തിയും ധൈര്യവും ഉള്ള നാം ഈ ഭൂമുഖത്തുണ്ടെങ്കിൽ മറ്റുള്ള പീക്കിരി ജീവികൾ പിന്നെ കിടന്ന് ആളാവാൻ നോക്കില്ല, അതറിയാമോ?" 

ഈ പോക്ക് കേസിനോട് ഇനി മിണ്ടിയിട്ട് കാര്യമില്ലെന്നു കരുതി ദിനോസാറിണി വെയിൽ മങ്ങിയ കാൽഗറി താഴ് വരയിലൂടെ ഹോമോസാപ്പിയൻസിനെ പറ്റി ചിന്തിച്ചു കൊണ്ട് ഉദാസീനയായി നടന്നു. മൂപ്പനാകട്ടെ തന്റെ ശിഷ്യരേയും കൂട്ടി ആർത്തു ചിരിച്ചും ചാടിയും തെക്കോട്ടു ലക്ഷ്യമാക്കി അന്ന് രാത്രിയിലെ വന്യമായ ക്രീഡകൾക്ക് പുറപ്പെട്ടു.

ഇടക്ക് എന്തോ ഓർത്തൊന്നു നിന്ന മൂപ്പൻ ശിഷ്യരോട്‌ ചോദിച്ചു: "എന്താണാ വരാൻ പോണ കൃമീടെ പേര് പറഞ്ഞത്? ഹോമോസാപ്പിയൻസോ? വിചിത്രം തന്നെ"

ശിഷ്യന്മാർ വന്യമായി ആർത്തു ചിരിച്ചു കൊണ്ട് വളഞ്ഞു തിരിഞ്ഞ് ഓടിക്കൊണ്ട് പറഞ്ഞു: ഏതു ശപ്പനായാലും തുണ്ടം തുണ്ടമാക്കില്ലേ നമ്മൾ!"

കാലങ്ങൾക്കിപ്പുറം ഭ്രാന്തചിത്തരായ ചില മനുഷ്യർ പനടെല്ലയിൽ നിന്നും അമേരിക്കൻ ഐക്യ നാടുകളിലേയ്ക്ക് ഡ്രൈവ്   ചെയ്യാൻ ഡിയർഫുട്ട് എന്ന് പേരിട്ടുണ്ടാക്കിയ അതേ പാതയായിരുന്നു അത്....

മൂപ്പൻ ദിനോസറും കൂടെയുള്ള ക്രൂരന്മാരും ഒരു വെല്ലുവിളിയും നേരിടാതെ ജീവിച്ചു എന്നല്ല...അവർ അടിച്ചു തോൽക്കാൻ സാദ്ധ്യതയുള്ള ടീമുകളുമായി ഉടക്കുണ്ടാവുന്ന അവസരം വരുമ്പോൾ മൂപ്പൻ നയത്തിൽ പ്ലേറ്റ് മാറ്റുകയാണ് പതിവ്. ഭീഷണി ഉണ്ടാക്കുന്ന ഗ്രൂപ്പുമായി ഒരു ഉടമ്പടി ഉണ്ടാക്കും. പിന്നെ വേറെ ഏതെങ്കിലും രീതിയിൽ അവരുടെ ഉള്ളിൽ തന്നെ കുത്തിത്തിരിപ്പുണ്ടാക്കുകയോ അതല്ലെങ്കിൽ അവരുമായി മുട്ടാൻ കെൽപ്പുള്ള വേറെ വല്ല ദിനോസർ ടീമിനെയും കണ്ടെത്തി അവരുമായി ശണ്ഠ ഉണ്ടാക്കാനുള്ള കോപ്പു കൂട്ടുകയോ ഒക്കെ ചെയ്യാനുള്ള വിദ്യ മൂപ്പന് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടാണല്ലോ മൂപ്പനായത്!

അതുപോലെ തന്നെ, മൂപ്പൻ നയിക്കുന്നവരെല്ലാം ഒരേ അഭിപ്രായക്കാരും ആയിരുന്നില്ല. മൂപ്പന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾ കാണുമ്പോൾ പലരും അഭിപ്രായം പറയാറില്ല. ദിനോസറിണിയെപ്പോലുള്ളവർ  പറയുന്നതിനെ നിർദ്ദയം നിശബ്ദമാക്കും. പലരും കൊല്ലപ്പെടും. 

പ്രകൃതിയുടെയും കാലത്തിന്റെയും അനന്തമായ ചംക്രമണത്തെ ഓർത്തു കൊണ്ട്, ഒരു നിരർത്ഥ സ്വപ്നമായ ജീവിതത്തെ ഓർത്തു കൊണ്ട് ദിനോസറിണി കാട്ടിലെ മൂകതയിൽ മുങ്ങി നടന്നു...

നിഷേധവും ധിക്കാരവും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുമായി ദിനോസർക്കൂട്ടം വിഹരിയ്ക്കുമ്പോഴും  
സായംസന്ധ്യകളിൽ വിഹ്വലതയുടെ കൂരകളിൽ ചേക്കേറുന്ന നിസ്സഹായ ജീവികളുടെ വിഹ്വലതകൾ, ചെറുതും വലുതുമായ നാനാതരം മൃഗങ്ങളെ നോക്കി നിസ്സംഗമായി നെടുവീർപ്പിടുന്ന ദിനോസർ യുവത്വം,  ചെയ്തു തീർത്ത അപരാധങ്ങളെയോർത്ത് ഇനിയുമൊരവസരത്തിനായ് നിശബ്ദം കേഴുന്ന വാർദ്ധക്യം, രോഗാതുരമായ ശരീരവും വന തൃഷ്ണകളുടെയും മോഹഭംഗങ്ങളുടെയും പരീക്ഷണങ്ങളാൽ ക്ഷീണിച്ച മനസ്സും കൈമുതലായുള്ള  സഹയാത്രികൾ, ഒന്നും പോരെങ്കിലിതാ, ഈ കാടുകളിൽ കടിപിടികൂടുന്ന സിംഹങ്ങൾ,  സിംഹങ്ങളുടെ സ്വാഭാവിക ശത്രുക്കളായ ആനകൾ, അങ്ങനെയങ്ങനെ എല്ലാം നിരന്നു നിൽക്കുന്നു. അവരുടെ കണ്ണിലെ ക്രൗര്യവും അവരുടെ അന്തരേന്ദ്രിയങ്ങളിലെ വരൾച്ചയും അവരുടെ നാവിന്റെ കപടതയും അവരുടെ മനസ്സിന്റെ ദയാരാ ഹിത്യവും....

ദിനോസറിണിaയെ എല്ലാം ഭയചകിതയാക്കുന്നു. നിരാശയാക്കുന്നു. സ്വയം വില കെട്ട് ഈ കാലത്ത് ജനിയ്ക്കണ്ടായിരുന്നു. കോടാനുകോടി ചംക്രമണം നടത്തിയ കാലമേ, നീ ഈ കീടത്തെ ഇനിയും എത്ര നാൾ ഇങ്ങനെ പൊയ്കാഴ്ചകളാൽ പീഡിപ്പിക്കും? എല്ലാം തീരും നാൾ വരുന്ന നാൾ കാണാതിരിക്കാൻ ഉള്ള ഭാഗ്യം മാത്രം മതി.

അഭിപ്രായങ്ങളൊന്നുമില്ല: